തിരുവനന്തപുരം: പിണറായി വിജയന് നയിക്കുന്ന ഇടതു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ട്, ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ മന്ത്രിസഭയ്ക്ക് സാധിക്കുന്നില്ല തുടങ്ങി അനവധി ഗുരുതര ആരോപണങ്ങളാണ് സെക്രട്ടേറിയറ്റ് ഉന്നയിച്ചത്. പോരായ്മകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
വകുപ്പുകളെല്ലാം അനാവശ്യ വിവാദത്തിലാണ്. ഇത് സര്‍ക്കാരിന് ഗുണം ചെയ്യുന്നില്ല. പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു വര്‍ഷമായിട്ടും നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ല. അടിക്കടി ഉണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു. വിലക്കയറ്റത്തിനെതിരെ സമരം ചെയ്തവര്‍ ഭരണത്തിലെത്തിയിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താനായില്ല. ഇത് ജനസ്വാധീനത്തിന് കുറവുണ്ടാക്കുന്നു.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര, വിജിലന്‍സ് വകുപ്പുകള്‍ക്കെതിരെയാണ് കൂടുതല്‍ വിമര്‍ശനം. പോലീസില്‍ നിറയെ അഴിമതിയാണ്. മുതിര്‍ന്ന ജിവനക്കാര്‍ തമ്മില്‍ പടലപ്പിണക്കം, ഭരണം മാറിയത് പല പോലീസ് ഓഫീസര്‍മാരും അറിഞ്ഞിട്ടില്ല. ഇതുമൂലം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കുന്നു. ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വിവാദങ്ങളുണ്ടാകുന്നത് സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരു നിയന്ത്രിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
തിരുത്താമെന്ന് യെച്ചൂരി
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനു തെറ്റുപറ്റിയാല്‍ തിരുത്താന്‍ മടികാണിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിനു വീഴ്ച സംഭവിച്ചാല്‍ അത് പാര്‍ട്ടി പരിശോധിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് പത്തുമാസമേ ആയിട്ടുള്ളൂ.
എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. ഇ.പി. ജയരാജനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമായി ഉയരാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു കഴിയാത്തതു വീഴ്ച തന്നെയാണെന്നും യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: