മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ ഡ്യൂട്ടി മാനേജരെ മര്‍ദ്ദിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിന് വിമാനയാത്രാ വിലക്ക്. രാജ്യത്തെ വിവിധ വിമാനക്കമ്പനികള്‍ ഗെയ്ക്വാദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണിത്.
കഴിഞ്ഞ ദിവസം പൂനെയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് ജീവനക്കാരനെ ഗെയ്ക്വാദ് ചെരിപ്പൂരി അടിച്ചത്. ദല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ എംപി തിരിച്ച് ട്രെയിനില്‍ പോകേണ്ടിവരും. എല്ലാ വിമാനക്കമ്പനികളും ഒരാള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്. ഗെയ്ക്വാദിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
സീറ്റ് സംബന്ധിച്ച തര്‍ക്കത്തിലാണ് ഗെയിക് വാദ് വിമാനത്തില്‍ സംഘര്‍ഷമുണ്ടാക്കിയത്. ദല്‍ഹിയില്‍ എത്തിയപ്പോള്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ച എംപി ജീവനക്കാരോട് തട്ടിക്കയറി. വിമാനത്തില്‍ നിന്ന് അനുനയിപ്പിച്ച് ഇറക്കാന്‍ ശ്രമിച്ചപ്പോഴാണ് ഉദ്യോഗസ്ഥനെ തല്ലിയത്. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്ക് എക്കണോമി ക്ലാസിലാണ് സീറ്റു നല്‍കിയതെന്നായിരുന്നു ആരോപണം. സുകുമാര്‍ രമണ എന്ന ഉദ്യോഗസ്ഥനെയാണ് തല്ലിയത്. ചെരിപ്പുകൊണ്ട് പല തവണ മുഖത്തടിക്കുകയായിരുന്നു.
ഗെയ്ക് വാദിനെ ശിവസേനയില്‍ നിന്നു പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്. എന്നാല്‍ താന്‍ ആരോടും മാപ്പു ചോദിക്കില്ലെന്നു പ്രസ്താവിച്ച ഗെയ്ക്വാദ് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പോലീസിനെ വെല്ലുവിളിച്ചു.
സ്വകാര്യ വിമാനക്കമ്പനികളും ഗെയിക് വാദിനെതിരായ നിലപാടാണ് സ്വീകരിച്ചത്. എയര്‍ ഇന്ത്യക്കൊപ്പം സ്വകാര്യ കമ്പനികളും ഗെയിക് വാദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. എയര്‍ ഇന്ത്യ ആന്‍ഡ് ഫെഡറേഷന് ഒാഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്ന സംഘടനയാണ് വിലക്കിനുള്ള തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: