ന്യൂദല്‍ഹി: ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രടൂറിസം മന്ത്രാലയം 46.14 കോടി രൂപ അനുവദിച്ചു. പദ്ധതി നടത്തിപ്പു ചുമതലയുള്ള കേരളാ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് തുക കൈമാറി ഉത്തരവിറങ്ങി.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മുഖച്ഛായ മാറ്റാന്‍ സഹായകരമായ അടിസ്ഥാന വികസന പദ്ധതികള്‍ പ്രസാദ് പദ്ധതി നടപ്പാകുന്നതോടെ സാധ്യമാകും. ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ഫസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തിന് 11.57 കോടി രൂപയും ടൂറിസ്റ്റ് അമെനിറ്റി സെന്ററിന് 3.64 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ബഹുനില കാര്‍പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മ്മാണത്തിനായി 23.56 കോടി രൂപയാണ് അനുവദിച്ചത്. കെട്ടിട നിര്‍മ്മാണത്തിന് 21 കോടി രൂപയും ലിഫ്റ്റ് അടക്കമുള്ള ക്രമീകരണങ്ങളൊരുക്കുന്നതിന് രണ്ടു കോടി രൂപയുമാണ് വകയിരുത്തിയത്. ക്ഷേത്ര പരിസരത്ത് സിസിടിവി സംവിധാനങ്ങളൊരുക്കുന്നതിനായി അഞ്ചു കോടി രൂപയിലധികമാണ് പദ്ധതിയില്‍ അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി 9.22 കോടി രൂപ സംസ്ഥാന ടൂറിസം വകുപ്പിന് കൈമാറി. സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പ്രസാദ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഓഫീസര്‍.
ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച കേന്ദ്രസര്‍ക്കാരിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നന്ദി അറിയിച്ചു. കേന്ദ്രടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ്മയെ ഫോണില്‍ വിളിച്ച് സംസ്ഥാന അധ്യക്ഷന്‍ കേരളത്തിന്റെ നന്ദി പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: