വീണ്ടും കൊടുക്കല്‍ വാങ്ങലുകളുടെ കാര്യങ്ങള്‍ പറയുകയാണ്. ഒരു വായനക്കാരന്റെ ഫോണ്‍ വിളിയാണ് കാരണം. കഴിഞ്ഞ കുറിപ്പില്‍ ദക്ഷിണ സ്വീകരിക്കുന്നതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞില്ലല്ലോ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുതരമായ വീഴ്ചകള്‍ കൊണ്ട് വ്യക്തിയുടെ കര്‍മ്മഗതിയില്‍ താഴ്ച വന്ന് മനുഷ്യജന്മം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ചായിരുന്നു കഴിഞ്ഞ കുറിപ്പുകളില്‍ എഴുതിയത്. ദക്ഷിണ വാങ്ങുന്നത് അങ്ങനെയൊരു പാപമല്ല. എങ്കിലും കര്‍മ്മത്തിന്റെ പകര്‍ച്ച സംഭവിക്കുന്നില്ലേ എന്നാണദ്ദേഹം ചോദിച്ചത്.
ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങിക്കിട്ടുന്നതിനു വേണ്ടിയാണല്ലോ ആളുകള്‍ മുഖ്യമായും ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നത്. ദക്ഷിണ കൊടുക്കുമ്പോഴാണ് കര്‍മ്മം പൂര്‍ത്തിയാവുന്നത്. എന്നാല്‍ കാര്‍മ്മികരില്‍ ചിലര്‍ ദക്ഷിണ കയ്യില്‍ വാങ്ങിക്കുകയില്ല. ഒഴിവാക്കാന്‍ ശ്രമിക്കുന്ന പ്രാരാബ്ധത്തിന്റെ ഒരംശം തങ്ങളിലേക്കു വരും എന്ന ധാരണയിലാണു പൂജാരികള്‍ കൈകൊണ്ട് വാങ്ങാതിരിക്കുന്നത്. ഇതൊക്കെയാണു എന്നെ ഫോണ്‍ ചെയ്ത വ്യക്തി സൂചിപ്പിച്ചത്.
പരമ്പരാഗതപൂജാദികര്‍മ്മങ്ങളില്‍ പരിചയസമ്പന്നനായ ഒരു വ്യക്തിയുമായി ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.’ഞാന്‍ ചെയ്തുകൊടുക്കുന്നു’ എന്ന് കരുതാതെ ഉപാസനാമൂര്‍ത്തിയോ ഗുരുവോ തന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്നു എന്ന സമര്‍പ്പണഭാവത്തില്‍ കര്‍മ്മം ചെയ്യുകയും അതിന്റെ പൂര്‍ത്തീകരണമെന്ന നിലയില്‍ ദക്ഷിണ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ പ്രാരാബ്ധം അത്രകണ്ട് ബാധിക്കുകയില്ല. ഉപജീവനത്തിനായി ദക്ഷിണ ഉപയോഗിക്കാമെന്ന് ഒരു വിധിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ആര്‍ഭാടത്തിനോ മറ്റു വഴിവിട്ട കാര്യങ്ങള്‍ക്കോ ആയി ഉപയോഗിക്കുമ്പോഴാണു പ്രശ്നം വരുന്നത്. ‘ഞാന്‍ ‘ എന്ന മനോഭാവവും ഗുണകരമല്ല.
കയ്യില്‍ വാങ്ങുന്നതിനേക്കാള്‍ ഒരുപക്ഷെ ഒരു തട്ടത്തിലോ മറ്റോ ഇടാന്‍ പറയുന്നത് തന്നെയാവും മെച്ചം. ഇത് ദക്ഷിണയുടെ കാര്യത്തില്‍ മാത്രമല്ല പ്രസക്തം. വൈദ്യത്തിലും വളരെ പ്രസക്തമാണ്. ഫീസ് കയ്യില്‍ വാങ്ങാതിരിക്കുന്ന വൈദ്യന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ ഗുരു പ്രധാനപ്പെട്ട ഒരു ശിഷ്യയെ (സന്യാസിനി ) ഒരുകാലത്ത് ചുറ്റുപാടുമുള്ളവര്‍ക്ക് ഹോമിയോ മരുന്നുകള്‍ കൊടുക്കാന്‍ അനുവദിച്ചിരുന്നു. രോഗികള്‍ കാശും കൊണ്ട് വരും. ആ കാശ് കയ്യില്‍ വാങ്ങേണ്ട എന്ന് ഗുരു നിര്‍ദ്ദേശിച്ചിരുന്നു. എന്നുമല്ല ആ തുക കൂട്ടിവെച്ച് ഹോമിയോ മരുന്നു വാങ്ങാനും ഉപദേശിച്ചു.
ഗുരുമാര്‍ഗ്ഗത്തില്‍ ഗുരുവില്‍ സമര്‍പ്പിക്കുന്ന ചില പൂജകളേയുള്ളൂ. കൂടുതല്‍ സങ്കല്പത്തിന്റെ രീതിയാണ്. ദക്ഷിണ കൊടുക്കുന്ന പതിവുമില്ല. അതായത് ഗുരുമാത്രമാണു കര്‍മ്മത്തിന്റെ അധികാരി. ഗുരു കര്‍മ്മങ്ങള്‍ ഏറ്റെടുത്തു എന്ന വസ്തുത മനസ്സിലാക്കിത്തന്നിട്ടുള്ള ഒട്ടേറെ അനുഭവങ്ങള്‍ ഗുരുവിന്റെ വിശ്വാസികള്‍ക്കുണ്ട്. എത്ര കര്‍മ്മദോഷങ്ങളില്‍ നിന്ന് എന്നെ മോചിപ്പിച്ചു എന്ന് ഗ്രഹിക്കാനുള്ള അറിവ് എനിക്കില്ല. എന്റെ കൊച്ചുകൊച്ചു സമര്‍പ്പണങ്ങള്‍ സ്വീകരിക്കുകയും എത്രയോ തവണ പ്രസാദം തരികയും ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് എന്റെ ജീവനില്‍ ഗുരു കുറേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നുതന്നെ കരുതുന്നു.
അനുഭവത്തില്‍ വന്ന ഒരു കാര്യം പറയട്ടെ. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കവിതയെഴുതിയിരുന്നു. ഏതാണ്ട് ഇരുപത്തിരണ്ട് വയസ്സ് കഴിയുമ്പോഴേക്ക് എഴുത്ത് നിന്നുപോയി. അത് ഒരു അസ്വസ്ഥതയായിരുന്നു. പത്തുകൊല്ലം ഒന്നും എഴുതാതെ അങ്ങനെ കഴിഞ്ഞു. രണ്ടാമത്തെ ഗുരുദര്‍ശനസമയത്ത് ഞാന്‍ ഇക്കാര്യം ചെറുതായി ഗുരുവിനെ അറിയിച്ചു. ഗുരു ശ്രദ്ധിച്ചില്ല എന്ന് തോന്നി. അത്ര വലിയ വിഷയമല്ലാത്ത എന്റെ കവിതയെഴുത്തിനെക്കുറിച്ച് പറഞ്ഞതില്‍ ഖേദമായി. പക്ഷേ രണ്ടുമൂന്നു നാള് കഴിഞ്ഞ് തിരിച്ചുപോകാനായി (അന്ന് ദില്ലിയിലായിരുന്നു) യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഗുരു രണ്ടു ഭസ്മപ്പൊതികള്‍ എന്റെ കയ്യില്‍ വെച്ചുതന്നിട്ടു പറഞ്ഞു: ‘നിങ്ങളൊക്കെ എഴുതുന്നതല്ലേ. എഴുതാന്‍ തോന്നുകയാണെങ്കില്‍ കയ്യും മുഖവും കഴുകി ഭസ്മമിട്ട് പത്തു മിനിറ്റ് നിശ്ശബ്ദമായി ഇരിക്കുക, എന്നിട്ടെഴുതുക…’ ഒരുമാസത്തിനകം വളരെ തിരക്കിട്ട് ഓഫീസില്‍ പോകുന്ന സമയത്ത് എവിടെ നിന്നറിയാതെ ഒരുവരിക്കവിത ഞാന്‍ കേട്ടു. ഉള്‍ക്കാതു കൊണ്ട് എന്നു പറയാം. എന്റെ ഏതോ ദോഷം ഗുരു പരിഹരിച്ചതായിരുന്നു. അന്നു വൈകിട്ട് ഞാന്‍ ആ വരി വെച്ച് ഒരു കവിതയെഴുതി. അങ്ങനെ വീണ്ടെടുക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇതൊന്നും എഴുതുമായിരുന്നില്ല.
ശ്രീകൃഷ്ണന് അര്‍ജ്ജുനനോട് പറയുന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണു:
”സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ”
എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കാം എന്നാണു ഭഗവാന് പറയുന്നത്. കുചേലനെ ദുരിതത്തില്‍നിന്നു മോചിപ്പിച്ചതും കര്‍മ്മദോഷങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഒരു കഥയായി കാണാം.
ജീവിതം കര്‍മ്മപ്പകര്‍ച്ചകളുടെ ഒരു നൈരന്തര്യമാണ്. അതായത് കൊടുക്കലും വാങ്ങലുമാണ്. പുറമേയുള്ള കാര്യങ്ങള്‍ മാത്രമേ നമുക്കറിയാവൂ എന്നു മാത്രം. അതും മുഴുവനായിട്ടല്ല താനും. മഹത്തുക്കളും അനുയായികളും തമ്മില്‍ മാത്രമല്ല അല്ലെങ്കില്‍ ദേവകാര്യങ്ങളില്‍ നമുക്കായി മധ്യസ്ഥത വഹിക്കുന്നവരും നമ്മളും തമ്മില്‍ മാത്രമല്ല നമ്മള് സാധാരണക്കാര്‍ക്കിടയിലും കൊടുക്കലും വാങ്ങലും നടക്കുന്നു. ഒരു ഹസ്തദാനമോ സ്പര്‍ശമോ സംഭാഷണമോ ഒക്കെ പരസ്പരം ഊര്‍ജ്ജചംക്രമണത്തിനു ഹേതുവാകുന്നു.
അത് എന്തുകൊണ്ടാണെന്നുവെച്ചാല്‍ നാം ജഡശരീരത്തില്‍ പ്രകാശമായി നില്ക്കുന്ന ഒരു ജൈവകാന്തികസ്വരൂപമാണ്. നമുക്കു ചുറ്റും ഒരു ഊര്‍ജ്ജപ്രസരം (മൗൃമ) ഉണ്ട്. മറ്റൊരാളുടെ ഊര്‍ജ്ജവലയം അതില്‍ തട്ടുമ്പോള്‍ പോലും പരസ്പരം എന്തൊക്കെയോ പകരുന്നു. ഇഷ്ടക്കേടോ ഇഷ്ടമോ ഒക്കെ ഉണ്ടാവുന്നതിന്റെ ഒരു കാരണം ഇതാണെന്ന് വായിച്ചിട്ടുണ്ട്, വിശ്വാസ്യമായി തോന്നിയിട്ടുമുണ്ട്.
9961059304
പ്രതികരിക്കാൻ ഇവിടെ എഴുതുക: