കൊച്ചി: ബന്ധു നിയമനവിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ആരോപണം ഉയര്‍ന്നത്. റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
നേതാക്കളുടെ ബന്ധുക്കള്‍ക്ക് പ്രധാന തസ്തികകളിലൊന്നും ജോലി ലഭിച്ചിട്ടില്ല. ക്രമവിരുദ്ധ നിയമനങ്ങള്‍ നടന്നതില്‍ തെളിവില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 13 നേതാക്കന്മാരുടെ ബന്ധുക്കള്‍ക്ക് പ്രധാന തസ്തികകളില്‍ നിയമനം ലഭിച്ചുവെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതികള്‍ കോടതിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് പേര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നത്.
ചില നേതാക്കന്മാരുടെ അകന്ന ബന്ധുക്കള്‍ ക്ലറിക്കല്‍ തസ്തികകളില്‍ ജോലി നേടിയിട്ടുണ്ട്. ഇതെല്ലാം കരാര്‍ അടിസ്ഥാനത്തിലുള്ളതാണ്. ഇത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജനെതിരെ ബന്ധുനിയമന കേസ് ഉയര്‍ന്നു വന്ന സമയത്താണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെയും ബന്ധുനിയമന വിവാദം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: