തൃശൂര്‍: വേദമന്ത്രധ്വനികള്‍ അലയടിക്കുന്ന ബ്രഹ്മസ്വം മഠസമുച്ചയം നവീകരണത്തിന്റെ പാതയില്‍. ശ്രീ ശങ്കരശിഷ്യന്മാര് സ്ഥാപിച്ച നാലുമഠങ്ങളില്‍ മൂന്നെണ്ണമാണ് ഇന്ന് തൃശൂരിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ബ്രഹ്മസ്വംമഠ സമുച്ചയത്തിലുള്ളത്. വാസ്തുവിസ്മയമായ ഇവയുടെ നിര്‍മ്മിതി വിദേശികളടക്കമുള്ള എഞ്ചിനീയര്‍മാരെ വിസ്മയപ്പെടുത്തിയിട്ടുണ്ട്. 500 വര്‍ഷം പഴക്കമുള്ള മഠം നവീകരിക്കാനുള്ള തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. കൂടുതല്‍ തുകയ്ക്കുള്ള പരിശ്രമം നടന്നുവരുന്നു.
നിര്‍മ്മാണ കലയിലെ അത്ഭുതമായ ബ്രഹ്മസ്വംമഠം നിലനിര്‍ത്താനുള്ള ശ്രമത്തിന് ചുക്കാന്‍ പിടിക്കുന്നത് തൃശൂരിലെ ഡിഡി ആര്‍ക്കിടെക്ട്സും അതിന്റെ മേധാവി വിനോദ് കുമാറുമാണ്.
അഞ്ഞൂറ് വര്‍ഷത്തെ പഴക്കമാണ് ഈ സമുച്ചയത്തിന് കണക്കാക്കുന്നത്. ശങ്കരാചാര്യ ശിഷ്യമാര്‍ സ്ഥാപിച്ച മഠങ്ങള്‍ വിശാലമായ പടിഞ്ഞാറെ ചിറയോട് ചേര്‍ന്നാണ് നിര്‍മ്മിച്ചിട്ടുള്ളത്.
മൂന്നു തട്ടുകളിലായുള്ള നിര്‍മ്മിതിയില്‍, ആദ്യ തട്ട് ചിറയോടു ചേര്‍ന്ന് തുടങ്ങുന്നു. മൂന്ന് ക്ഷേത്രങ്ങള്‍. മൂന്ന് നടുമുറ്റങ്ങള്‍, വിശാലമായ ഹാളുകള്‍, ഊട്ടുപുര, വേദപഠന വിദ്യാര്‍ത്ഥികള്‍ക്കു താമസിക്കാനുള്ള എടുപ്പുകള്‍, ഇവയെല്ലാം ചേര്‍ന്ന സമുച്ചയത്തിന്റെ നിര്‍മ്മിതി അത്രയേറെ സങ്കീര്‍ണവും വിസ്മയകരവുമാണെന്ന് ആര്‍ക്കിടെക്ടായ എംഎം വിനോദ് കുമാര്‍ പറയുന്നു. മൂന്ന് കെട്ടിടങ്ങളാണ് മഠങ്ങളെങ്കിലും ഇവ പരസ്പരം ബന്ധപ്പെടുത്തിയ നിലയിലാണ്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന എടുപ്പില്‍ നിന്ന് നിലവറയിലൂടെ പടിഞ്ഞാറെ ചിറയിലെത്താനുള്ള പടിക്കെട്ടുകളും കാണാം. രണ്ടുവര്‍ഷത്തിലേറേയായി ഇതിന്റെ നിര്‍മ്മാണരീതികളെ കുറിച്ചുള്ള പഠനത്തിലാണ് വിനോദ്കുമാര്‍.
ഒരു കോടിരൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നവീകരണത്തിനായി നീക്കിവച്ചിട്ടുള്ളത്. ഈ തുക പുനര്‍നിര്‍മ്മാണം തുടങ്ങിവയ്ക്കാന്‍ മാത്രമേ തികയൂ എന്നതിനാല്‍ കേന്ദ്രസഹായം കൂടി തേടിയിട്ടുണ്ട്. നിര്‍മ്മിതി കേന്ദ്രത്തിനായിരിക്കും നിര്‍മ്മാണ ചുമതല.
പുരാതന നിര്‍മ്മിതിയുടെ തനിമ ഒട്ടും നഷ്ടപ്പെടാതെയായിരിക്കും പുനര്‍നിര്‍മ്മാണം. കാലപ്പഴക്കം, സമുച്ചയത്തിന് കാര്യമായ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ചിറയോടു ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഈര്‍പ്പം കയറിയും കേടുപാടുകളുണ്ടായിട്ടുണ്ട്. മഠസമുച്ചയത്തിന്റെ കഴുക്കോലുകള്‍ പോലും കൂട്ടിയോജിപ്പിച്ചിട്ടുള്ളത് ഏറെ സങ്കീര്‍ണമായ തച്ചുപണികളാലാണെന്ന് വിനോദ് കുമാര്‍ പറയുന്നു. വെട്ടുകല്ലും മണ്ണും ചേര്‍ത്തു നിര്‍മ്മിച്ചവയാണ് ചുവരുകള്‍. ഇവയ്ക്കൊന്നും മാറ്റം വരുത്താതെയായിരിക്കും പുനര്‍നിര്‍മ്മാണം.
സാംസ്കാരികമായും ചരിത്രപരമായും മഹാപൈതൃക അവശേഷിപ്പ് എന്ന നിലയിലും മഠസമുച്ചയം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വിനോദ്കുമാര്‍ പറയുന്നു. ഇത്തരത്തില്‍ ഒരു നിര്‍മ്മിതി കേരളത്തില്‍ തന്നെ അപൂര്‍വ്വമാണെന്നും അദ്ദേഹം വിശദീകരിച്ചു. വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരവുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ള മഠത്തിന് വടക്കുന്നാഥ ക്ഷേത്രമായും അഭേദ്യബന്ധമുണ്ട്. തൃശൂരിന്റെ ചരിത്രത്താളുകളില്‍ അദ്വിതീയ സ്ഥാനമാണ് മഠത്തിനുള്ളത്.
കേരളീയ വാസ്തുശൈലിക്ക് ഉദാത്ത മാതൃകയായ മഠസമുച്ചയം ഇപ്പോഴും അധികമാളുകളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല.
വൈദികപാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണികള്‍ അവശേഷിക്കുന്ന ഇവിടെ നടക്കുന്ന വേദപാഠശാലയില്‍ നിരവധി കുരുന്നുകള്‍ പാരമ്പര്യ രീതിയില്‍ തന്നെ വേദാധ്യയനം നടത്തിവരുന്നുണ്ട്. നൂറ്റാണ്ടുകളായി നിലയ്ക്കാത്ത വേദധ്വനികള് ഉയരുന്ന ഈ മഠങ്ങള്‍ നവീകരിക്കപ്പെടുന്നതോടെ തൃശൂരിന്റെ ചരിത്രത്തിലെ വിലപറയാനാവാത്ത ഈടുവയ്പായി അത് മാറിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: