കണ്ണൂര്‍: സംസ്ഥാനത്ത് ആയുര്‍വ്വേദ ഫാര്‍മസി കോഴ്സ് പരീക്ഷ മുടങ്ങിയിട്ട് രണ്ട് വര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ കോഴ്സിന് വേണ്ടി തയ്യാറായി നില്‍ക്കുമ്പോഴാണ് ആയുര്‍വ്വേദ വകുപ്പിന്റെ അനാസ്ഥകാരണം കോഴ്സ് മുടങ്ങിക്കിടക്കുന്നത്. 2013-14 അധ്യയനവര്‍ഷത്തിന് ശേഷം ആയുര്‍വ്വേദ ഫാര്‍മസി കോഴ്സിന് അപേക്ഷ ക്ഷണിക്കുകയോ പരീക്ഷ നടത്തുകയോ ചെയ്തിട്ടില്ല. ആയുര്‍വ്വേദ ഹോസ്പിറ്റലുകളിലും ഡിസ്പന്സറികളിലും ആയുര്‍വ്വേദ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതും അസംസ്കൃത വസ്തുക്കളും മരുന്നുകളും സൂക്ഷിക്കുന്ന സ്റ്റോറുകള്‍ കൈകാര്യം ചെയ്യുന്നതും ആയുര്‍വ്വേദ ഫാര്‍മസി കോഴ്സ് പൂര്‍ത്തിയാക്കിയവരാണ്. പത്താം ക്ലാസ്സാണ് കോഴ്സിന് വേണ്ട അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത്. ഒരുവര്‍ഷം കേരളത്തില്‍ 199 സീറ്റിലേക്കാണ് അപേക്ഷ വിളിക്കുന്നത്. ഇതില്‍ 75 സീറ്റ് തിരുവനന്തപുരത്തെ ഗവണ്മെന്റ് ആയുര്‍വ്വേദ കോളേജിലും ബാക്കിവരുന്ന സീറ്റുകള്‍ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രികളിലുമാണ്. നിലവില്‍ തെറാപിസ്റ്റ്, നഴ്സിങ് തുടങ്ങിയ കോഴ്സുകള്‍ നടന്നു വരുന്നുണ്ടെങ്കിലും ഫാര്‍മസി കോഴ്സുകള്‍ നടത്തുന്ന കാര്യത്തില്‍ മാത്രമാണ് അധികൃതര്‍ വീഴ്ചവരുത്തുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആയുര്‍വ്വേദത്തിന് ഉയര്‍ന്ന പരിഗണന നല്കുന്നതിനാല് മികച്ച നിലവാരത്തിലുള്ള ആയുര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങള്‍ വളര്‍ന്നു വരുന്നുണ്ട്. ആയുര്‍വ്വേദ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. മികച്ച ജോലിസാധ്യതയുള്ളതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് കോഴ്സിന് തയ്യാറായി വരുന്നത്. കോഴ്സ് ആരംഭിച്ച് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വന്നാല്‍ നിലവില്‍ പ്രമോഷന്കാത്ത് നില്‍ക്കുന്നവരെ ബാധിക്കുമെന്നതിനാല്‍ ഉന്നതത ഇടപെടലുകള്‍ കാരണം നിര്‍ത്തിവെച്ചതാണെന്ന ആരോപണം നിലവിലുണ്ട്. കോഴ്സ് നടത്താതിരിക്കാന്‍ വേണ്ടി ചില സംഘടനകള്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ നിരത്തി അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. എന്നാല്‍ കോഴ്സ് നടത്താത്തുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം നല്കാന് വകുപ്പ് അധികൃതരും തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: