പയ്യന്നൂര്‍: വ്യാജരേഖ ചമച്ച് അംഗത്വം നല്കി സഹകരണ സൊസൈറ്റിയുടെ ചെയര്‍മാനായി എന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. പിലാത്തറ സഹകരണ അര്‍ബ്ബന്‍ സൊസൈറ്റിയുടെ ചെയര്‍മാനായിരുന്ന കെപിപിസി നിര്‍വ്വാഹക സമിതിയംഗം എം.നാരായണന്കുട്ടിക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തിട്ടുള്ളത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവും സൊസൈറ്റിയുടെ മുന്‍ ചെയര്‍മാനുമായ സി.എം.ദാമോദരനാണ് നാരായണന്‍കുട്ടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. 2012 ജനുവരി 30 ന് നടന്ന തെരഞ്ഞെടുപ്പില്‍ നാരായണന്‍കുട്ടി സൊസൈറ്റിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സി.എം.ദാമോദരനായിരുന്നു വൈസ് ചെയര്മാന്. ആറു മാസം കഴിഞ്ഞപ്പോള്‍ നാരായണന്‍കുട്ടി ചെയര്മാന് സ്ഥാനം രാജിവെച്ച് വൈസ് ചെയര്‍മാനായ ദാമോദരനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇതിന് ശേഷം പരിധിക്ക് പുറത്തുളള പലര്‍ക്കും അംഗത്വം നല്കാന് നാരായണന്‍കുട്ടി സമ്മര്‍ദ്ദം ചെലുത്തുകയും ഇതിന് തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ ദാമോദരനെ പുറത്താക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് നാരായണന്‍കുട്ടി വ്യാജരേഖ ചമച്ച് അംഗത്വം നേടി വീണ്ടും ചെയര്‍മാനായെന്ന് കാണിച്ചാണ് ദാമോദരന്‍ ജോയന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാരായണന്‍കുട്ടിയുടെ പ്രാഥമികാംഗത്വം റദ്ദ് ചെയ്ത് ഉത്തരവിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: