ചെറുപുഴ: മലയോര ഹൈവേയുടെ ഭാഗമായുള്ള ചെറുപുഴ ടൗണിലെ തിരുമേനി റോഡിന് വീതി കൂട്ടുന്നതിനായി ടൗണില്‍ റോഡിന്റെ വീതി അളന്ന് മാര്‍ക്ക് ചെയ്തു. മലയോര ഹൈവേയിലെ പ്രധാന ടൗണായ ചെറുപുഴയില്‍ റോഡ് കമ്മിറ്റി കണ്‍വീനര്‍ ചെയര്‍മാനായ ബാങ്കിന്റെ സെപ്റ്റിക്ക് ടാങ്ക് ഉള്‍പ്പെടെയുള്ള മുന്‍ഭാഗം സംരക്ഷിക്കുന്നതിനായി വീതികുറച്ച് പണി നടത്താനുള്ള നീക്കമാണ് നടന്നിരുന്നത്. ഈ ഭാഗത്ത് 12 മീറ്റര്‍ വീതിയിലല്ലാതെ കലുങ്ക് നിര്‍മ്മിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രതിഷേധം ശക്തമായതോടെ റോഡ് കമ്മിറ്റി യോഗം ചേര്‍ന്ന് പയ്യന്നൂര്‍ പിഡബ്യുഡി എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ റോഡിന്റെ വീതി അളന്നു തിട്ടപ്പെടുത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തീരുമാനപ്രകാരമായിരുന്നു ഇന്നലെ രാവിലെ പയ്യന്നൂര്‍ പിഡബ്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയ്ദീപിന്റെ നേതൃത്വത്തില്‍ റോഡ് അളന്നത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് വി.കൃഷ്ണന് മാസ്റ്റര്‍, മോഹനന് പാലങ്ങാടന്‍, രാജു ചുണ്ട, റോഡ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി. മറ്റു ഭാഗങ്ങളിലെല്ലാം പന്ത്രണ്ടു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ റോഡിന് 12 മീറ്റര്‍ വീതി അത്യാവശ്യമായ ചെറുപുഴ ടൗണിലെ തിരുമേനി റോഡില്‍ ആവശ്യത്തിന് വീതിയെടുക്കാതെ പണികള്‍ നടത്താനുള്ള നീക്കത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ റോഡ് കമിറ്റിയംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വ്യാപാരി പ്രതിനിധികളും പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് ഇപ്പോള്‍ ധാരണയിലെത്തിയിരിക്കുന്നത്. റോഡ് അളക്കുന്ന സമയത്ത് നിരവധി ആളുകള്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: