തൊടുപുഴ: മടത്തിക്കണ്ടത്തിന് സമീപം കുന്നിടിച്ചുള്ള മണ്ണ് ഖനനം തുടരുന്നു. അവധിമുതലെടുത്താണ് ഹൈക്കോടതിവിധി നിലനില്‍ക്കെ ഇവിടെ ഗുണ്ടകളെ ഉപയോഗിച്ച് മണ്ണ് ഖനനം നടത്തുന്നത്. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് സമീപവാസിയായ പള്ളത്ത് പറമ്പില്‍ അസീസ് നല്കിയ പരാതിയില്‍ ഹൈക്കോടതി ഇവിടുത്തെ മണ്ണ് ഖനനത്തിന് സ്റ്റേ നല്‍കിയിരുന്നു.
തുടര്‍ന്നും മണ്ണ് ഖനനം നടത്തിയതൊടെ തൊടുപുഴ പോലീസ് എത്തിയാണ് സംഘത്തെ പിരിച്ച് വിട്ടത്. വിധി നിലനില്‍ക്കെ ഇനി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് മറികടന്നാണ് ഇന്നലെ ഇവിടെ കല്ല് ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുന്ന ജോലികള്‍ നടത്തിയത്. 15 ഓളം ജോലിക്കാരാണ് ധൃതഗതിയില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണത്തിനായി ഇവിടെ ഉള്ളത്. തൊടുപുഴ നഗരസഭ അദ്ധ്യക്ഷയുടെ വാര്‍ഡിലാണ് മാസങ്ങളായി കുന്നിടിച്ച് നിരത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നത്.
നഗരത്തിലെ പ്രമുഖ ഗുണ്ടാനേതാവിന്റെ നേതൃത്വത്തിലാണ് നാട്ടുകാരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി ഇവിടെ പണി പുരോഗമിക്കുന്നതെന്നാണ് വിവരം. സംഭവത്തില്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസീസ് പരാതി നല്‍കിയിട്ടുണ്ട്. മണ്ണ് ഖനനത്തിന് മൈനിങ് ആന്റ് ജിയോളജി വകുപ്പും ഉടമസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: