ആലപ്പുഴ: സാമ്പത്തിക തിരിമറി ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന കനോയിങ്ങ് ആന്റ് കയാക്കിങ്ങ് അസോസിയേഷന് പിരിച്ചുവിട്ടതോടെ കേരള സ്കൂള്‍ ടീം തെരഞ്ഞെടപ്പ് അവതാളത്തിലായി. അഴിമതിയെ തുടര്‍ന്ന് ദേശീയ കനോയിങ്ങ് ഫെഡറേഷന് സംസ്ഥാന അസോസിയേഷനെ ആഴ്ചകള്‍ക്കുമുമ്പ് പിരിച്ചുവിട്ട് താല്‍ക്കാലിക കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ ഈ സമിതിക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് പിന്തുണ ലഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം.
മെയ് രണ്ടു മുതല്‍ നാലു വരെ മദ്ധ്യപ്രദേശിലെ ഗ്വാളിയര്‍ ബിന്ദില് നടക്കുന്ന മല്‍സരത്തിനുളള കേരള സ്കൂള്‍ ടീമിനെ തെരഞ്ഞെടുക്കുന്നതിനാണ് താല്‍ക്കാലിക ചുമതലയുളള സമിതി ട്രയല്‍ മത്സരങ്ങള്‍ക്കായി താരങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയത്. ഇതേ തുടര്‍ന്ന് ആലപ്പുഴ പുന്നമടയിലുളള സായ് കേന്ദ്രത്തില്‍ രാവിലെ എട്ടിന് തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് താരങ്ങള്‍ എത്തിയിരുന്നു. മൂന്നുറോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ടീം ട്രയലിന് എത്തിയെങ്കിലും ദുരിതത്തിലായി. താരങ്ങള്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സായ് കേന്ദ്രം ഇവര്‍ക്ക് തുഴയാനുളള ബോട്ടോ മറ്റ് സംവിധാനങ്ങളോ നല്‍കിയില്ല.
അന്വേഷിച്ചപ്പോഴാണ് പുന്നമട സായ് സെന്ററിന് ട്രയലുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് നല്‍കിയില്ലെന്ന് അറിയുന്നത്. താരങ്ങള്‍ക്കൊപ്പം എത്തിയ താല്‍ക്കാലിക ചുമതലയുളള ഇന്ററിം ടീം അംഗവും ജിവി രാജ അവാര്‍ഡ് ജേതാവുമായ എസ്. ബീനയും കൗണ്‍സിലുമായി ബന്ധപ്പെട്ടു. കൗണ്‍സില്‍ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. നിലവിലുളള സെക്രട്ടറിയായ ഡി. വിജയകുമാറിനെ തല്‍സ്ഥാനത്തു നിന്ന് നീക്കിയിട്ടില്ലെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ വിശദീകരണം നല്കി.
പിന്നീട് ഇന്ററിം ടീം അംഗങ്ങള്‍ താരങ്ങള്‍ക്ക് ക്ലാസ് നല്കി രേഖകള്‍ സ്വീകരിച്ചതിനുശേഷം പറഞ്ഞയച്ചു. മുഴുവന്‍ താരങ്ങളെയും പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുത്തതായി താല്‍ക്കാലിക സമിതി അറിയിച്ചു. ട്രയലുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേര്‍ന്ന് ഉടന്‍ തീരുമാനം എടുക്കുമെന്നും ബീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: