കോട്ടയം: അയര്‍ക്കുന്നം താളിക്കല്ലില്‍ സിപിഎം ഗുണ്ടകള്‍ മാരകകായുധങ്ങളുമായി വീട് ആക്രമിച്ചു. ആക്രമത്തില്‍ യുവാവിന്റെ തലയ്ക്ക് വെട്ടേറ്റു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന വൃദ്ധയ്ക്കും പരിക്കുണ്ട്. പരാതി നല്‍കിയിട്ടും പോലീസ് അലംഭാവം കാട്ടിയതാണ് സ്ഥിതിഗതികള്‍ രൂക്ഷമാകാന്‍ കാരണമെന്ന് ആരോപണമുണ്ട്.
അയര്‍ക്കുന്നം താളിക്കല്ല് പുളിങ്ങാത്തില്‍ ജയിന് പി. ജോര്‍ജ്ജിന്റെ വീടിനു നേരെയാണ് അക്രമം ഉണ്ടായത്. സ്വകാര്യ ഭൂമിയില്‍ മതില് കെട്ടിയ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
ജയിന് പി. ജോര്‍ജ്ജിന്റെ പുരയിടത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ സമീപത്തുള്ള കടക്കാരനുമായി വാക്കു തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്നാണ് ജയിന് റീ സര്‍വ്വെ പ്രകാരം സ്ഥലം അളന്നുതിരിച്ച് മതില് കെട്ടിയത്. സര്‍ക്കാര്‍ സ്ഥലം കൈയേറിയാണ് മതില് കെട്ടിയെന്ന ആരോപണമുണ്ടായതിനെ തുടര്‍ന്ന് റവന്യൂവകുപ്പില്‍ പരാതി നല്കി സ്വകാര്യ ഭൂമിയില്‍ തന്നെയാണ് മതില് കെട്ടിയതെന്ന് തീര്‍പ്പുണ്ടായി. ഇതിന് മുന്‍പും മതില് പൊളിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനിലും ഈസ്റ്റ് സി ഐ ക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ജയിന് പറയുന്നു.
വെള്ളിയാഴ്ച രാത്രി യാതൊരു പ്രകോപനവുമില്ലാതെയാണ് പതിനഞ്ച് പേരോളം വരുന്ന സംഘം മതില് പൊളിച്ച് സിപി എമ്മിന്റെ കൊടി നാട്ടിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി തിരിച്ചു വന്നതിന് ശേഷം അര്‍ദ്ധരാത്രിയോടെയാണ് കണ്ടാലറിയാവുന്ന ഏഴുപേരടങ്ങുന്ന സംഘം വീട് ആക്രമിച്ചത്. വീടിന് പുറത്തുണ്ടായിരുന്ന സാധനങ്ങള്‍ തല്ലിതകര്‍ക്കുന്ന ഒച്ച കേട്ട് പുറത്തേക്കിറങ്ങിവന്ന ജയിനിന്റെ സഹോദരപുത്രന് ജയിംസിനെ വടിവാള്‍ കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ജയിനിന്റെ വൃദ്ധയായ മാതാവ് കിടന്നിരുന്ന മുറിയുടെ ജനല്‍ തല്ലി തകര്‍ത്തു. ജനല്‍ ചില്ലുകള്‍ വീണ് മുഖത്ത് പരിക്കേറ്റ ഏലിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയതെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: