മുണ്ടക്കയം: മുണ്ടക്കയം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് നിര്‍മ്മാണം ആറുവര്ഷംകഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. അധികാരികളുടെ അനാസ്ഥയില്‍ പെട്ട് ഇഴഞ്ഞു നീങ്ങുകയാണ് പുത്തന്‍ ചന്തയിലെ സ്റ്റാന്‍ഡ് നിര്‍മ്മാണം.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സ്ഥലം എംഎല്‍എ കൂടിയായ പി.സി.ജോര്‍ജ് മുണ്ടക്കയത്ത് എത്തി ബസ്സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിനായി അന്നത്തെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുമായി ചര്‍ച്ച ചെയ്ത് പ്രഖ്യാപനം നടത്തിയത്.
ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഒന്നേ കാല് എക്കര്‍ സ്ഥലത്തില്‍ കയ്യേറ്റം കഴിഞ്ഞുളള 72 സെന്റ് സ്ഥലവും ഇതിനായി കെഎസ്ആര്‍ടിസിക്കു കൈമാറി.ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി 58 ലക്ഷം രൂപ എംഎല്‍എ ഫണ്ടും നല്കി.
ഫണ്ടു ഉപയോഗിച്ചു ഗാരേജ് നിര്‍മ്മിച്ചതല്ലാതെ സ്റ്റാന്‍ഡ് പ്രവര്‍ത്തനത്തിനു തയ്യാറായിട്ടില്ല.
നിയുക്ത ബസ്റ്റാന്‍ഡിനോട് ചേര്‍ന്നു സ്വകാര്യ കെട്ടിട നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്. ചട്ടം ലംഘിച്ചാണ് നിര്‍മ്മാണം നടത്തുന്നതെന്ന പ്രചരണവും പരാതിയും നില്‍ക്കുമ്പോഴും നിര്‍മ്മാണ ജോലികള്‍ തടസമില്ലാതെ തുടരുകയാണ്.
ബസ്റ്റാന്‍ഡ് നിര്‍മ്മാണം തുടങ്ങിയ കാലത്ത് കെഎസ്ആര്‍ടിസി എം.ഡി അടക്കമുളളവര്‍ സ്ഥലത്ത് എത്തുകയും മൂന്നു മാസത്തിനുളളില്‍ സ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമാവുമെന്നും പ്രഖ്യാപിച്ചിരുന്നു.
കൈമാറിയ സ്ഥലത്തില്‍ ആറു കടമുറികളും ഉള്‍പ്പെട്ടിരുന്നു. ഇത് ബസ്റ്റാന്‍ഡ് ആവശ്യത്തിനായി പ്രയോജനപെടുത്താമെന്നായിരുന്നു പ്രഖ്യാപനം. ഉദ്ഘാടന പ്രതീക്ഷകളൊക്കെ അധികാരികള്‍ മാറിമാറി നടത്തിയെങ്കിലും ആറു വര്‍ഷം കഴിഞ്ഞിട്ടും പണി പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.
അധികാരികള്‍ അനാസ്ഥ വെടിഞ്ഞ് അടിയന്തിരമായി ബസ്റ്റാന്‍ഡ് തുറന്നു നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: