കോഴിക്കോട്: വാര്‍ഡ് ഫണ്ടില്‍ മൂന്നുലക്ഷം രൂപയുടെ വര്‍ദ്ധനയോടെ കോഴിക്കോട് കോര്പ്പറേഷന് പുതിയസാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ഏകകണ്ഠേന അംഗീകരിച്ചു.
ഇതോടെ 55 വാര്‍ഡുകളില്‍ 7 ലക്ഷം രൂപ വീതവും കൂട്ടിച്ചേര്‍ത്ത 20 വാര്‍ഡുകളില്‍ 8 ലക്ഷം രൂപവീതവും ലഭിക്കും. ഇതിലേക്കുള്ള തുക പരസ്യ നികുതിയിനത്തിലൂടെ കണ്ടെത്തുമെന്ന് ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് പറഞ്ഞു. കോര്പ്പറേഷന് ബജറ്റിന് പി.കിഷന്‍ചന്ദ് അവതരിപ്പിച്ച ഭേദഗതി നിര്‍ദേശത്തെത്തുടര്‍ന്ന് ധനകാര്യ സ്ഥിരം സമിതിയും കക്ഷിനേതാക്കളും സംയുക്ത യോഗം ചേര്‍ന്നെടുത്ത തീരുമാനം മറുപടി പ്രസംഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കൗണ്‍സില്‍ യോഗത്തെ അറിയിക്കുകയായിരുന്നു.
രണ്ടു ദിവസമായി നടന്ന ബജറ്റ് ചര്‍ച്ച ഇന്നലെ ഉച്ചയോടെ സമാപിച്ചു. നോട്ട് നിരോധനത്തിന്റെ പേരില്‍ സാമ്പത്തിക തിരിച്ചടി ഉണ്ടായെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
കറന്‍സി നിരോധനം രാജ്യത്താകമാനം നടന്നതാണ്. അതില്‍ കോര്പ്പറേഷന് മാത്രമായി തിരിച്ചടിയുണ്ടായെന്ന വാദം നിലനില്‍ക്കുന്നതല്ല. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം അവതാളത്തിലായിരിക്കുകയാണ്. മീഞ്ചന്ത ബൈപ്പാസിലുടനീളം മാലിന്യം കെട്ടിക്കിടക്കുന്നു. പാലാട്ട് സ്കൂള്‍ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കോഴിക്കോട് കോര്‍പ്പറേഷനും കടുത്ത അലംഭാവം കാണിക്കുയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിക്കോടിയന് സ്മാരകം ഉണ്ടാക്കാനോ മാനാഞ്ചിറ സംരക്ഷിക്കാനോ കഴിയാത്ത കോര്പ്പറേഷന് നഗരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഡ്വ. പി.എം. സുരേഷ്ബാബു പറഞ്ഞു. കുടിവെള്ളം സുലഭമായിരുന്ന കാലത്ത് സാമൂതിരി രാജാക്കന്മാര് കാണിച്ച ശ്രദ്ധപോലും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന് ചെയ്യാനാവുന്നില്ല. ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടാകണം അദ്ദേഹം പറഞ്ഞു.
സി. അബ്ദുറഹിമാന്, എം.പി. പത്മനാഭന്, എം.പി. സുരേഷ്, അനിതാരാജന്, ടി.വി. ലളിതപ്രഭ, പി.ഇ. രാജന്, എം.സി. അനില്‍ കുമാര്‍, എം.വി. ബാബുരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: