ശ്രീജിത്ത് നെടിയാംകോട്
വെള്ളറട: നല്ല കാലത്ത് പൊരിവെയിലില്‍ കുടുംബത്തിനുവേണ്ടി അധ്വാനിച്ച ഗൃഹനാഥന് ചായ്പ്പില് നാളുകളെണ്ണി കഴിയുന്നു. മക്കളുടെയും ഭാര്യയുടെയും പണക്കൊതിയില്‍ അനാഥനായത് പുലച്ചക്കോണം തെരിവിലാകാം റോഡരികത്തു പുത്തന്‍വീട്ടില്‍ രവീന്ദ്രന് (67) ആണ്. 20 വര്‍ഷം ഗള്‍ഫില്‍ പൊരി വെയിലത്ത് മേസ്തിരി പണി ചെയ്ത് പിന്നീടവിടെ കോണ്ട്രാക്ടര് ആയി ഉണ്ടാക്കിയ സമ്പാദ്യങ്ങള്‍ കൊണ്ടാണ് രവീന്ദ്രന് മൂന്ന് പെണ്മക്കളുടെയും വിവാഹം നടത്തിയത്. മൂത്ത മകള്‍ക്ക് 100 പവനും മൂന്നര ഏക്കര്‍ വസ്തുവും കൊടുത്തു. രണ്ടാമത്തെ മകള്‍ക്ക് 55 പവനും ഒന്നര ഏക്കര്‍ വസ്തുവും മൂന്നാമത്തെ മകള്‍ക്ക് 60 പവനും ഒന്നര ഏക്കര്‍ വസ്തുവും കൊടുത്താണ് വിവാഹം നടത്തിയത്. 2011 ല്‍ ഗള്‍ഫില്‍ വച്ച് ബിപി കൂടി രവീന്ദ്രന്റെ ഇടതു ഭാഗം മുഴുവന്‍ തളര്‍ന്നു നാട്ടില്‍ എത്തി. എറണാകുളം അമൃത ഹോസ്പിറ്റലില്‍ ഓപ്പറേഷന് കഴിഞ്ഞു കിടക്കുന്ന രവീന്ദ്രനെ ഉപേക്ഷിച്ചു ഭാര്യ ഉഷയും മക്കളും തിരികെ നാട്ടില്‍ എത്തി. ബന്ധുക്കളുടെ സഹായത്തോടെ നാട്ടില്‍ എത്തിയ രവീന്ദ്രനെ സംരക്ഷിക്കാമെന്നു പറഞ്ഞു ഇളയ മകള്‍ മഞ്ജുഷ ഇയാളുടെ പേരില്‍ ഉള്ള 54 സെന്റ് വസ്തുവും വീടും വില്പത്രം എഴുതി വാങ്ങി ഒരു ഹോം നഴ്സിനെ നിര്‍ത്തി പോയി. മൂന്ന് മാസത്തോളം ഹോം നഴ്സിനു ശമ്പളം കൊടുക്കാത്തതുകൊണ്ട് അവരും ഇട്ടിട്ട് പോയി. രവീന്ദ്രന്റെ അടുത്ത ബന്ധു ഈ അവസ്ഥകണ്ട് അവരുടെ വീട്ടില്‍ കൊണ്ട് പോയി പരിചരിക്കുകയായിരുന്നു തുടര്‍ന്ന് അവരെകൊണ്ടും സാധിക്കാതെ ആയപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ രവീന്ദ്രന്റെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ഇതറിഞ്ഞ ഭാര്യ വീട് പൂട്ടി താക്കോലുമായി കടന്നു കളഞ്ഞു. വീടിന്റെ പുറകിലുള്ള ചായ്പ്പില് ആണ് ഇപ്പോള്‍ രവീന്ദ്രന് കഴിയുന്നത്. ഭക്ഷണവും മരുന്നും നാട്ടുകാരുടെ കാരുണ്യത്തിലാണ് രവീന്ദ്രന് കിട്ടുന്നത് . രവീന്ദ്രനെ സംരക്ഷിക്കുന്നതിന്റെ പേരില്‍ ഭാര്യ ഉഷ നാട്ടുകാര്‍ക്കെതിരെ കള്ള കേസ് കൊടുക്കുകയും കഴിഞ്ഞ രാത്രി പോലീസ് എത്തി രവീന്ദ്രനെയും നാട്ടുകാരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു കിടക്കുന്ന കിടപ്പില്‍ തന്നെയാണ് രവീന്ദ്രന് മലമൂത്ര വിസര്‍ജനം നടത്തുന്നത്. തന്റെ കണ്ണില്‍ നിന്നും വീഴുന്ന കണ്ണീരിന്റെ ശാപം മക്കള്‍ക്ക് ഏല്‍ക്കരുതേ എന്നാ പ്രാര്‍ത്ഥന മാത്രമാണ് രവീന്ദ്രനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: