കൊച്ചി: ഫുട്ബോള്‍ താരങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാലയുടെ ലൈസന്‍സ് റെയില്‍വേ റദ്ദാക്കി. നടത്തിപ്പുകാരോട് വിശദീകരണം തേടിയിരുന്നു. കുറ്റം സമ്മതിച്ച ഭക്ഷണശാല അധികൃതര്‍ ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് മറുപടി നല്കി.
ഈ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. ഈറോഡ് സ്വദേശി കെ.എം മുസ്തഫയുടെ പേരിലായിരുന്നു ഭക്ഷണശാലയുടെ ലൈസന്‍സ്.
ലൈസന്‍സ് ഫീസ് തിരിച്ചുനല്‍കില്ലെന്നും ഇയാളെ ഒരു വര്‍ഷത്തേക്ക് റെയില്‍വേയുടെ എല്ലാ ടെണ്ടറുകളില്‍ നിന്നും വിലക്കിയതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഭക്ഷണശാലയിലെ എല്ലാ ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകള്‍ സീല്‍ ചെയ്ത് കാക്കനാടുള്ള റീജിനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു.
ഫെബ്രുവരി രണ്ടിനാണ് എറണാകുളത്ത് കെ.എഫ്.എയുടെ അണ്ടര്‍14 ഫുട്ബോള്‍ ലീഗ് മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് ജില്ല ടീമംഗങ്ങള്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം കൊച്ചുവേളി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന കുട്ടികള്‍ക്ക് ഷൊര്ണൂരിലെത്തിയതോടെ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് കുട്ടികളെ പട്ടാമ്പിയിലെ രണ്ടു ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
പിറ്റേന്നാണ് കുട്ടികള്‍ക്ക് ആരോഗ്യ നില വീണ്ടെടുക്കാനായത്. തുടര്‍ന്ന് ഭക്ഷണശാല റെയില്‍വേ അടച്ചിട്ടെങ്കിലും യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ മറ്റു ഭക്ഷണശാലകള്‍ സ്റ്റേഷനില്‍ ഇല്ലാത്തതിനാല്‍ രണ്ടു ദിവസത്തിനു ശേഷം താല്‍ക്കാലികമായി തുറന്നുകൊടുത്തു. റെയില്‍വേ കാറ്ററിങിന്റെയും ആരോഗ്യ വകുപ്പിന്റെയും കര്‍ശന നിരീക്ഷണത്തിലായിരുന്നു ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്.
ഇക്കാലയളവിലുണ്ടായ പരാതികളും ലൈസന്‍സ് റദ്ദാക്കാന്‍ കാരണമായി. അതേസമയം പുതിയ ലൈസന്‍സിക്കായി ഉടന്‍ ടെണ്ടര്‍ നടപടികള്‍ തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. തിരക്കേറിയ സ്റ്റേഷനില്‍ മറ്റു ഭക്ഷണശാലകള്‍ ഇല്ലാത്തതിനാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകും വരെ ബദല്‍ മാര്‍ഗം സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: