അമരവിള: കൂട്ടുകുടുംബ സംവിധാനം മാറി അണുകുടുംബങ്ങളായതോടെ കേരളീയ സംസ്കാരം അധഃപതിച്ചുതുടങ്ങിയെന്ന് പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി. മുത്തശിമാരും അമ്മാവന്മാരും മാതാപിതാക്കളും കഥകളിലൂടെയും പഴങ്കഥകളിലൂടെയും കുട്ടികള്‍ക്ക് നല്‍കിയിരുന്ന അറിവ് അന്യം നിന്നു. കേള്‍ക്കാനോ വായിക്കാനോ അറപ്പുളവാക്കുന്ന വാര്‍ത്തകളാണ് നിത്യവും കുട്ടികള്‍ ഇപ്പോള്‍ വായിച്ചു വളരുന്നത്. തന്മൂലം ചിലരെങ്കിലും അധാര്‍മ്മികതയിലേക്ക് നീങ്ങുന്നുമുണ്ട്. കൊല്ലയില്‍ നീറകത്തല ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരിപാര്‍വതിഭായി. സംസ്കാരത്തിന്റെ ഉറവിടമാണ് ക്ഷേത്രങ്ങള്‍. ഈശ്വരചിന്ത മനുഷ്യനെ നേര്‍വഴിക്ക് നയിക്കുമെന്നും ക്ഷേത്രത്തിന്റെ നിലങ്ങളില്‍ നെല്‍കൃഷി മാത്രമേ നടത്തുകയുള്ളവയെന്ന് നീറകത്തല ക്ഷേത്ര ട്രസ്റ്റ് കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു. ട്രസ്റ്റ് ചെയര്മാന് ഡി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ മുന്‍ ഓംബുഡ്സ്മാന് അഡ്വ. എ. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. എസ്. താണപ്പന്നായര്, എസ്. രവീന്ദ്രന്‍നായര്‍, ആര്. വേലായുധന്നായര്, സാംബശിവന്, എം. കൃഷ്ണന്കുട്ടിനായര്, ആര്. ശശികുമാര്‍, എ.ജെ. രാജേഷ് സംസാരിച്ചു. നിര്‍ദ്ദനരായ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍, വി. അച്യുതന്നായര് സ്മാരക എസ്എസ്എല്‍സി കാഷ് അവാര്‍ഡ് എന്നിവ സമ്മേളനത്തില്‍ വിതരണം ചെയ്തു. ക്ഷേത്ര ഉത്സവം 30ന് രാവിലെ കളത്തില്‍ പൊങ്കാല, വൈകിട്ട് മഹാഘോഷയാത്ര എന്നിവയോടുകൂടി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: