മക്കളേ, ”മറ്റുള്ളവരുടെ തെറ്റ് ക്ഷമിക്കാനുള്ള മനസ്സ് വളര്‍ത്തിയെടുക്കണമെന്ന് എല്ലാ മതങ്ങളും ഗുരുക്കന്മാരും പഠിപ്പിക്കുന്നു. എന്നാല്‍, നീചമായ ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരോട്, നിസ്സഹായരായ സ്ത്രീകളോടും കുഞ്ഞുങ്ങളോടും ക്രൂരത കാട്ടുന്നവരോട് എങ്ങനെ ക്ഷമിക്കാന്‍ കഴിയും?” ഇങ്ങനെ ചില മക്കള്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്.
കുറ്റവാളികളെ നിയമത്തിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടത് ആവശ്യമാണ്. അവരെ വെറുതെ വിടുകയാണെങ്കില്‍, അതേ തെറ്റ് വീണ്ടും ആവര്‍ത്തിച്ചെന്നിരിക്കും. മാത്രമല്ല, അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്കതു പ്രേരണയായിത്തീരകയും ചെയ്യും. നിരപരാധികളായ നിരവധിപേര്‍ ദുഃഖവും ദുരിതവും അനുഭവിക്കാന്‍ അതു കാരണമാകും.
എന്നാല്‍, കുറ്റം ചെയ്തവരെ കുറ്റകൃത്യങ്ങളിലേയ്ക്കു നയിച്ച സാഹചര്യങ്ങള്‍ മനസിലാക്കാനും നമ്മള് ശ്രമിക്കണം. അവരില്‍ പലരും കുഞ്ഞുന്നാള് മുതല്‍ പല തരത്തിലുള്ള പീഡനങ്ങളും യാതനകളും അനുഭവിച്ചു വളര്‍ന്നവരായിരിക്കും. ചിലര്‍ മാനസിക രോഗികളായും മാറിയിരിക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം കുറ്റവാളികളെ പിടികൂടിയാല്‍, അവര്‍ മാനസിക രോഗികളാണെങ്കില്‍ അവരെ ജയിലിലടക്കുന്നതിനു പകരം മനോരോഗ ചികിത്സയ്ക്കായുള്ള പ്രത്യേക കേന്ദ്രങ്ങളില്‍ താമസിപ്പിക്കും. അവര്‍ മയക്കുമരുന്നിനോ, മദ്യത്തിനോ അടിമകളാണെങ്കില്‍, ആ ദുശ്ശീലം മാറ്റുന്നതിനുള്ള പരിശീലനം അവര്‍ക്കു നല്‍കും. സ്ത്രീ പീഡനത്തിന് ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടയാള്‍ പിന്നീട് പോലീസ് നിരീക്ഷണത്തിലായിരിക്കും. മാനസിക ചികിത്സയും പോലീസിന്റെ നിരീക്ഷണവും കൂടിയാകുമ്പോള്‍, അയാള്‍ തെറ്റ് ആവര്‍ത്തിക്കുവാനുള്ള സാദ്ധ്യത വളരെ കുറയുന്നു.
നീചമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുക എന്നത് ഇതുപോലെതന്നെ പ്രധാനമാണ്. പീഡനത്തിന് ഇരയായ വ്യക്തിയ്ക്കു ദേഷ്യവും പകയും തോന്നുക സ്വാഭാവികമാണ്. പക്ഷെ അതവരെ രോഗികളാക്കി മാറ്റുന്നതായാണ് കാണുന്നത്. അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ കൗണ്‍സലിങ്ങിനു വിധേയമാകുകയും, ധ്യാനം, പ്രാര്‍ത്ഥന എന്നിവ ശീലിക്കുകയും വേണം. ആ ദുരനുഭവത്തിന്റെ ആഘാതത്തില്‍നിന്ന് പൂര്‍ണ്ണമായും മോചനം നേടുവാന്‍ ഇതു കൂടിയേ തീരൂ.
ഇതുപറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു യുവതിയുടെ വലതുകൈ തളര്‍ന്നുപോയി. ഉടനെ ഡോക്ടറെ കണ്ടു. പല തരത്തിലുള്ള ചികിത്സകള്‍ ചെയ്തെങ്കിലും അതൊന്നും ഫലിച്ചില്ല. അവസാനം ആരോ നിര്‍ദ്ദേശിച്ചതനുസരിച്ച് ഒരു മനശ്ശാസ്ത്രജ്ഞനെ കണ്ടു. അദ്ദേഹം ആ യുവതിയോടു കുറച്ചു നേരം സംസാരിച്ചു. അടുത്ത കാലത്തായി മനസ്സിനെ വിഷമിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും സംഭവിച്ചിരുന്നോ എന്നു ചോദിച്ചപ്പോള്‍ ആ യുവതി പറഞ്ഞു, ”എന്റെ ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിച്ചു. പിന്നീട് അച്ഛന് രണ്ടാമതും വിവാഹം കഴിച്ചു. രണ്ടാനമ്മയ്ക്ക് കുട്ടികളുണ്ടായതിനു ശേഷം അവര്‍ക്ക് എന്നോട് തീരെ സ്നേഹമില്ലാതായി. എന്തിനും ഏതിനും എന്നെ വഴക്കുപറയും. ഞാനെന്തു ചെയ്താലും കുറ്റം കണ്ടെത്തും.
കഴിഞ്ഞ ആഴ്ച അവരുടെ കുറ്റം പറച്ചില് എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ദേഷ്യം അടക്കാനാവാതെ എനിക്ക് അവരെ അടിക്കണമെന്നുപോലും തോന്നി. വളരെ പ്രയാസപ്പെട്ട് ഞാന്‍ ദേഷ്യമടക്കി. അതിനു ശേഷം ഇതുവരെ ഞാന്‍ അവരോടു മിണ്ടിയിട്ടില്ല”. അതുകേട്ട് ഡോക്ടര്‍ പറഞ്ഞു, ”ദേഷ്യം ഉള്ളിലടക്കിയെങ്കിലും അത് ഉപബോധമനസ്സില്‍ അവശേഷിച്ചിരുന്നു. നമ്മള് ഉള്ളിലടക്കുന്ന വികാരങ്ങള്‍ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. ഉള്ളില്‍ അമര്‍ത്തി വെച്ചിരുന്ന ദേഷ്യമാണ് കൈ തളരുവാന്‍ കാരണമായത്.” ഈ വാസ്തവം ബോദ്ധ്യമായതോടെ ആ യുവതി രണ്ടാനമ്മയോടുള്ള വെറുപ്പും വിദ്വേഷവും ഉപേക്ഷിച്ചു. ക്രമേണ അവരുടെ വലതു കൈയുടെ തളര്‍ച്ച മാറുകയും ചെയ്തു.
ചിലര്‍ പറയാറുണ്ട് ‘അവര്‍ എന്നോടു ചെയ്തത് ഞാന്‍ ഒരിക്കലും ക്ഷമിക്കില്ല, മറക്കില്ല എന്ന്. ചീഞ്ഞു നാറുന്ന ഒരു വ്രണം ഉള്ളില്‍ കൊണ്ടുനടക്കുന്നതിനു തുല്യമാണിത്. മറ്റുള്ളവര്‍ നമ്മളോടു ചെയ്ത തെറ്റുകള്‍ നമ്മള് ക്ഷമിക്കുക എന്നത് അവരുടെ ആവശ്യത്തേക്കാള്‍ അധികം നമ്മുടെ ആവശ്യമാണ്. കാരണം നമ്മുടെ ഉള്ളിലെ പകയും വേദനയുമെല്ലാം നമ്മളെ നിത്യരോഗികളായി മാറ്റുന്നു.
കുറ്റവാസന ഒരു തരത്തിലുള്ള മാനസിക രോഗമാണ്. ആ വാസനയെ ഉണര്‍ത്തുന്ന സാഹചര്യം വരുമ്പോള്‍ അവരുടെ വിവേകശക്തി നശിക്കുകയും, അവര്‍ തെറ്റു ചെയ്യുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ അറിവില്ലായ്മയാണ് തെറ്റുകള്‍ക്കു കാരണം. ഈ വാസ്തവം മനസ്സിലാകുമ്പോള്‍, നമ്മളറിയാതെ അവരോട് സഹതാപം തോന്നും. അവരുടെ തെറ്റു ക്ഷമിയ്ക്കാന്‍ നമുക്കു സാധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: