സ്വപ്നാവസ്ഥയ്ക്ക് വിപുലമായ അര്‍ത്ഥമുണ്ട്. സാധാരണ ഉറക്കത്തില്‍ കാണുന്ന സ്വപ്നമെന്ന സ്ഥിതിയാണ് ഒന്ന്. രണ്ടാമത്തെ അര്‍ത്ഥം സ്വപ്നക്കാഴ്ചകള്ക്കു തുല്യമാണ്. മോഹങ്ങള്‍ക്കടിപ്പെട്ട് നയിക്കുന്ന ജീവിതവൃത്തികളെന്നതാണ്. അതായത്, നാം സാധാരണ അനുഷ്ഠിക്കുന്ന ജീവിതപ്രവൃത്തികള് നിറഞ്ഞ കര്മ്മകാണ്ഡത്തെയാണ് അത് സൂചിപ്പിക്കുന്നത്. ഉണര്‍ന്നിരുന്നുകൊണ്ട് കാണുന്ന ഒരു പ്രക്രിയ മോഹങ്ങള്‍ക്കു വിധേയമായി അനുഷ്ഠിക്കുന്നതുകൊണ്ട് സ്വപ്നസമാനമാണെന്നാണ് ഇവിടെ വിവക്ഷിക്കുന്നത്.
ഒരു ദിവസം പുരഞ്ജനരാജാവ് നായാട്ടിന് വനത്തിലേക്കു പോകാന്‍ തീരുമാനിച്ചു.
സ്വര്‍ണംകൊണ്ടുള്ള കവചം ധരിച്ചു. ഒരിക്കലും ബാണങ്ങള്‍ തീരാത്ത ആവനാഴി തോളില്‍ ഉറപ്പിച്ചു. വളരെ മഹത്തായ വില്ലെടുത്തു. പതിനൊന്നു സൈന്യങ്ങളെ കൂടെക്കൂട്ടി. അഞ്ച് കുതിരകളെ കെട്ടിയുള്ള അതിവേഗം സഞ്ചരിക്കുന്ന രഥത്തില്കയറിയിരുന്നു. രഥത്തിന് രണ്ടു തൂണുകളുണ്ട്. രണ്ടു ചക്രങ്ങളും, ഒരു അച്ചുതണ്ടുമുണ്ട്. മൂന്ന് കൊടികള്‍ ഉയര്ന്നുനില്ക്കുന്ന കൊടിമരങ്ങളെ അഞ്ചു സ്ഥാനങ്ങളില്‍ കെട്ടിയുറപ്പിച്ചിട്ടുണ്ട്. ഒരു കടിഞ്ഞാണാണുള്ളത്. തേരാളിയുണ്ട്. ഇരിപ്പിടം, നുകം ഉറപ്പിക്കാനുള്ള രണ്ട് സ്ഥാനങ്ങള്‍, അഞ്ച് വിധമുള്ള ആയുധങ്ങള്‍, ഏഴ് വസ്ത്രങ്ങള്‍ എന്നിവ രഥത്തില്‍ ഒരുക്കിയിട്ടുണ്ട്. രഥത്തിന് അഞ്ചുവിധത്തില്‍ സഞ്ചരിക്കാനുള്ള കഴിവുമുണ്ട്.
നായാട്ടിനായി രാജാവ് യാത്ര പുറപ്പെട്ടു. ഇതില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങളെ ഒന്നു പരിശോധിക്കാം. ജീവന്റെ സ്വപ്നാവസ്ഥയെയാണിവിടെ പ്രകാശിപ്പിക്കുന്നത്.
പുരഞ്ജനന് ജീവനാകുന്നു. സ്വപ്നാവസ്ഥയിലുള്ള ദേഹമാണ് രഥം. ഞാനാണ് ഇതിന്റെയൊക്കെ കര്‍ത്താവ് എന്ന ഭാവമാണ് ശരത്തോടുകൂടിയ മഹത്തായ വില്ല്. 5 കുതിരകള്‍ പഞ്ചേന്ദ്രിയങ്ങളാകുന്നു. രണ്ടു തൂണുകള്‍ പോലെ നിര്‍ത്തിയിരിക്കുന്ന വടികള്‍ ഞാനെന്നും, എന്റേതെന്നുമുള്ള ഭാവങ്ങളാണ്. രഥത്തിന്റെ രണ്ട് ചക്രങ്ങള്‍ പുണ്യപാപങ്ങളാകുന്നു. ഒരച്ചുതണ്ട് മായയാകുന്നു. മൂന്ന് കൊടിക്കൂറകള്‍ സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങളാകുന്നു. അഞ്ചിടത്ത് ബന്ധിപ്പിച്ചിരിക്കുന്നു എന്ന് സൂചിപ്പിച്ചത് പഞ്ചപ്രാണങ്ങളാകുന്നു. ഒരു കടിഞ്ഞാണുണ്ട്; അത് മനസ്സാണ്. തേരാളിയാണിവിടെ ബുദ്ധി. ജീവന് ഇരിപ്പാനുള്ള സ്ഥാനം ഹൃദയമാണ്. ശോകമോഹങ്ങള്‍ നുകം ഉറപ്പാക്കുന്ന സ്ഥാനങ്ങളാകുന്നു. അഞ്ചുവിധമുള്ള ആയുധങ്ങള്‍ ശബ്ദാദി അഞ്ചുവിഷയങ്ങളാണ്. ഏഴുതരം വസ്ത്രങ്ങള്‍ സപ്തധാതുക്കളെ സൂചിപ്പിക്കുന്നു. ദേഹാഭരണം രജോഗുണവും ഒരിക്കലും അവസാനിക്കാത്ത ബാണങ്ങള്‍ ഭോഗവാസനകളും ആവനാഴി അഹങ്കാരവും ആകുന്നു. ഒരിക്കലും അസ്ത്രങ്ങള്‍ അവസാനിക്കാത്ത ആവനാഴി എന്നതിന്റെ ചമല്‍ക്കാരം ഒരിക്കലും ശമിക്കാത്ത അഹങ്കാരമാകുന്നു. അഞ്ചുവിധത്തില്‍ രഥത്തിനു സഞ്ചരിക്കാന്‍ കഴിയും എന്നു പറഞ്ഞത് അഞ്ച് കര്‍മ്മേന്ദ്രിയങ്ങളുടെ വ്യാപാരങ്ങളെയാകുന്നു. ഇന്ദ്രിയങ്ങള്‍ പത്തും, മനസ്സും കൂടെയായപ്പോള്‍ പതിനൊന്നു സൈന്യമായി. പഞ്ചപ്രസ്ഥം എന്ന വനത്തിലേക്കാണു നായാട്ടിനായി പോയത്. അത് പൃഥിവ്യാദി പഞ്ചഭൂതങ്ങളാകുന്നു. വനത്തില്‍ പ്രവേശിച്ചു എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്, സ്വപ്നം ദര്‍ശിക്കുന്ന സ്ഥാനമായ നാഡീവിശേഷത്തില് ജീവന് പ്രവേശിച്ചു എന്നുമാണ്.
ജീവന്റെ സ്വപ്നാവസ്ഥയറിയാനുള്ള ഉപായം ബുദ്ധിയാകുന്ന ഭാര്യയെ നായാട്ടിനു കൂട്ടിയില്ല എന്നതാണ്. ഭാര്യയ്ക്കു പകരം കൂട്ടിയിരിക്കുന്നത് തേരാളിയെയാണ്. തേരാളി മനസ്സിന്റെ ചാതുര്വിദ്ധ്യങ്ങളിലൊന്നായ അഹങ്കാരമാണ്. ഈ നായാട്ടു യുക്തമാണോ അല്ലയോ എന്ന് ആലോചിക്കാനുള്ള കഴിവ് ബുദ്ധി എന്ന ഭാര്യയ്ക്കാണ്. അവളെ കൂട്ടാതിരുന്നതിനാല്‍ ശരിയും തെറ്റും തിരിച്ചറിയാതെ മൃഗങ്ങളെ ക്രൂരമായി മുറിവേല്‍പ്പിച്ചുകൊണ്ട് നായാട്ടുതുടങ്ങി. നിയന്ത്രണങ്ങളില്ലാത്ത സ്വപ്നങ്ങളും തജ്ജന്യമായ ദുഃഖങ്ങളനുഭവിച്ചു എന്നാണതിന്റെ പൊരുള്‍. ദേഹാഭിമാനമാണതിനു കാരണം. അനവധി മൃഗങ്ങളെ അദ്ദേഹം കൊന്നു. ആ പ്രവൃത്തിയില്‍ അദ്ദേഹത്തെ ക്ഷീണം ബാധിച്ചു. രാജധാനിയിലേക്കു മടങ്ങി. സ്നാനാനന്തരം ആഹാരം കഴിച്ച് ക്ഷീണം തീര്‍ത്തു സുഖമായിരുന്നു. സ്വപ്നാവസ്ഥയില്‍നിന്നും മടങ്ങി ജാഗ്രദവസ്ഥയിലെത്തിയപ്പോള്‍ ബാഹ്യപദാര്‍ത്ഥങ്ങള്‍ കണ്ട് സന്തോഷിച്ചു എന്നതാണ് സുഖമായിരുന്നു എന്നു പറഞ്ഞത്. സ്വപ്നത്തിനു കാരണമായ നിദ്ര നശിച്ചതിനെയാണ് ക്ഷീണം മാറി എന്നു പറഞ്ഞത്. തത്സമയം ഭാര്യയെ ഓര്‍മ്മവന്നു. ജാഗ്രദവസ്ഥയിലെത്തി സന്തോഷിച്ചപ്പോള്‍ വിവേകവതിയായ ബുദ്ധിയുദിച്ചു എന്നര്‍ത്ഥം. നിദ്ര എന്നത് ബുദ്ധിയെ അവഗണിച്ച് മോഹങ്ങള്‍ക്കു പൂര്‍ണമായും അടിമയായി എന്ന അവസ്ഥയാണ്.
സ്വപ്നാവസ്ഥയിലെ അധ്വാനക്ലേശങ്ങളെല്ലാം പരിഹരിച്ച് ആഹാരപാനീയങ്ങള്‍ കഴിച്ച് ഉന്മേഷവാനായപ്പോഴാണ് ബുദ്ധിയുണര്‍ന്നത്; അതായത് ഭാര്യയെക്കുറിച്ചുള്ള സ്മരണയുണ്ടായത്. രതിജന്യമായ മോഹങ്ങളും തലപൊക്കാന്‍ തുടങ്ങി. അപ്പോള്‍ രാജാവ് ഭാര്യയെക്കുറിച്ചന്വേഷിച്ചു. ഭാര്യയുടെ തോഴിമാര് രാജാവിനോടു പുരഞ്ജനി കോപകലുഷിതയായിട്ട് ഏകയായി നിലത്തുകിടക്കുകയാണെന്നും, ആഹാരമൊന്നും കഴിച്ചിട്ടില്ലെന്നും, അവിടേക്ക് ആരേയും അടുപ്പിക്കുന്നില്ലെന്നും രാജാവിനോടു പറഞ്ഞു.
രാജാവിന് പ്രയാസമായി. ഓടി പ്രിയതമയുടെ അരികില്‍ ചെന്നു. അവള് വശംവദയായില്ല. ഇവളെക്കൂടാതെ നായാട്ടിനു പോയതാണ് ഭാര്യ പിണങ്ങിക്കിടക്കുന്നതെന്നു രാജാവിന് മനസിലായി. അങ്ങനെ ഒരബദ്ധം പറ്റിയതാണെന്നും, ഇനി നിന്നെ കൂട്ടാതെ ഞാനൊരിടത്തും പോകുകയില്ലെന്നും പലപ്രാവശ്യം പറഞ്ഞു. അവളുടെ സുഖത്തിനുവേണ്ടി എന്തും ചെയ്യുമെന്നും സത്യം ചെയ്തു. നിന്നെക്കൂടാതെ സ്വതന്ത്രനായി വേട്ടയ്ക്കു പോയത് സ്വതേയുള്ള വാസനക്ക് അധീനനായിപ്പോയതുകൊണ്ടാണെന്നും കുറ്റം ഏറ്റുപറഞ്ഞു. ചാടുവാക്കുകള്‍ പറഞ്ഞ് അവളെ പ്രീണിപ്പിച്ചനുനയിപ്പിച്ചു വശത്താക്കി. ജീവന് ബുദ്ധിക്കു പൂര്‍ണമായും വഴങ്ങി. എന്നാല്‍ ബുദ്ധി സ്വതന്ത്രയായിരിക്കുകയും ചെയ്യുന്നു. പുരഞ്ജനന് തനിക്കു പൂര്‍ണമായും കീഴടങ്ങിയെന്നു ധരിച്ച ബുദ്ധി ഉണര്‍ന്നു. സ്നാനലേപാദികള് ചെയ്ത് അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ട് രാജാവ് ചെയ്ത തെറ്റൊക്കെ പൊറുത്തു എന്നു ബോദ്ധ്യം വരുത്തി. (തുടരും)
9447441653
പ്രതികരിക്കാൻ ഇവിടെ എഴുതുക: