തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ സര്‍ക്കാരിനെയും പോലീസിനെയും വെട്ടിലാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. ശേഖരിച്ച തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി നേരിടുമെന്നും 16 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്ക് നല്കി. ആഭ്യന്തര സെക്രട്ടറി, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയെങ്കിലും അദ്ദേഹമത് തള്ളി.
അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന പരാതിയില്‍ വിജിലന്‍സിന്റെ പരിശോധന. ജനുവരിയിലാണ് രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്. ആഭ്യന്തര സെക്രട്ടറി വിവരം മുഖ്യമന്ത്രിയെയും ധരിപ്പിച്ചു. റിപ്പോര്‍ട്ട് തള്ളിയ ബെഹ്റ, ജേക്കബ് തോമസിനെതിരെ സര്‍ക്കാരിന് പരാതിയും നല്കി. കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയുള്ള കണ്ടെത്തല്‍ കേസില്‍ തിരിച്ചടിയാകും. കുറ്റവാളിയെ പിടികൂടിയ പോലീസിന്റെ കിരീടത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കി റിപ്പോര്‍ട്ടിലൂടെ ജേക്കബ് തോമസ്.
അന്വേഷണം തുടക്കം മുതല്‍ പാളിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതു മുതല്‍ പ്രതിയെ പിടികൂടി കുറ്റപത്രം തയാറാക്കുന്നതുവരെ ആദ്യാവസാനം പോലീസിന് വീഴ്ച പറ്റി. ശാസ്ത്രീയമായി തെളിവ് ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടു.
മുന്‍വിധിയോടെയാണ് അന്വേഷിച്ചത്. ഇപ്പോഴുള്ള കുറ്റപത്രവുമായി കേസ് കോടതിയിലെത്തിയാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമീറുല്‍ ഇസ്ലാം മാത്രമല്ല പ്രതിയെന്ന സംശയവും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. അമീറുല്‍ ഇസ്ലാമിന് സഹായി ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പരിശോധനയില്‍ കണ്ടെത്തിയ വിവരവും ചില നിഗമനങ്ങളും ചേര്‍ത്താണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ടി.പി. സെന്‍കുമാര്‍ ഡിജിപിയായിരിക്കെ നടന്ന അന്വേഷണത്തിലും പിന്നീട് ലോക്നാഥ് ബെഹ്റ നിയോഗിച്ച പ്രത്യേകസംഘത്തിനും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
2016 ഏപ്രില്‍ 28നാണ് ബലാത്സംഗത്തിനിരയായി പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. അന്നു വൈകിട്ട് 5.30ന് മറ്റാരുമില്ലാതിരുന്ന സമയം പ്രതി അമീറുല്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പീഡിപ്പിച്ച് ജിഷയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: