പത്തനാപുരം: പദ്ധതി നടത്തിപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് പിന്നോക്കം പോയി. കോടികണക്കിന് രൂപയുടെ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചെങ്കിലും 31.5 ശതമാനം തുക മാത്രമാണ് വിനിയോഗിക്കാനായത്.
വിഷരഹിത പച്ചക്കറി, പൂവും ഇലയും, മഴസഭ, ഹരിതപുഴയോരം, ജൈവപച്ചക്കറി കൃഷി, വഴിയോരതണല്‍മരം, ക്ഷീരോല്സവം എന്നിവയാണ് കഴിഞ്ഞവര്‍ഷം നടപ്പിലാക്കിയത്. ഇതൊന്നും തന്നെ ഫലപ്രദമാക്കാനോ പൊതുജനത്തിന് ഉപകാരപ്രദമാക്കാനോ കഴിഞ്ഞിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിന് പുതിയ ആസ്ഥാനം, ജനതിരക്കേറിയ മേഖലകളില്‍ ബയോടോയ്ലെറ്റ്, കാലീത്തീറ്റ ഫാക്ടറി എന്നീ വിപുലമായ പരിപാടികളും വെളിച്ചം കണ്ടില്ല. കഴിഞ്ഞ തവണ 86-ാം സ്ഥാനമായിരുന്ന പത്തനാപുരം ബ്ലോക്ക് ഇത്തവണ 147ലേക്കാണ് പോയത്. പല സര്‍ക്കാര്‍ പദ്ധതികളും പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കാകാന്‍ കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്.
ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഉപഭോക്തൃപട്ടിക ലഭിക്കാനുണ്ടായ കാലതാമസമാണ് കാരണമെന്നാണ് ഭരണസമിതിയുടെ വാദം. എന്നാല്‍ വിവിധ വകുപ്പുകള്‍ ഫണ്ട് വിനിയോഗിക്കാത്തതാണ് കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. പദ്ധതി നടത്തിപ്പില്‍ പിന്നോക്കം പോകുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഭരണസമിതിക്ക് നേരിടേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: