ന്യൂദല്‍ഹി: നവഭാരതമെന്നത് സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ സങ്കല്‍പ്പമല്ലെന്നും 125 ജനങ്ങളുടെ ആഹ്വാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹവും പരിശ്രമവുമാണ് പുതിയ ഭാരതത്തിന്റെ അടിത്തറ.
മുഴുവന്‍ ജനങ്ങളും ഒന്നായി ചുവടുവെച്ചാല്‍ നവഭാരതമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. സര്‍ക്കാര്‍ പദ്ധതികളിലൂടെ ഇത് സാധിക്കണമെന്നില്ല. എല്ലാവരും തങ്ങളുടെ കടമകള്‍ പാലിക്കണം. ഇതാണ് നവഭാരതത്തിലേക്കുള്ള നല്ല തുടക്കം. തന്റെ മുപ്പതാമത്തെ മന് കീ ബാത്തില്‍ മോദി പറഞ്ഞു.
ഏതാനും മാസങ്ങളായി ജനങ്ങള്‍ ഡിജിറ്റല്‍ വിപ്ലവത്തില്‍ പങ്കുചേരുകയാണ്. സാധാരണക്കാരുള്‍പ്പെടെ ഡിജിറ്റല്‍ പേയ്മെന്റ് ശീലിക്കുന്നു. ഭീം ആപ് രണ്ടരമാസത്തിനുള്ളില്‍ ഒന്നരക്കോടി ജനങ്ങള്‍ ഡൗണ്‍ലോഡു ചെയ്തു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടം തുടരേണ്ടതുണ്ട്. ഈ വര്‍ഷം 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുകയാണ് ലക്ഷ്യം. ഫീസടക്കാനും മരുന്നുവാങ്ങാനും യാത്ര ചെയ്യാനുമൊക്കെ ഡിജിറ്റല്‍ ഇടപാട് ഉപയോഗിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കാം. ഇതിലൂടെ വലിയ സേവനമാണ് രാജ്യത്തിന് ചെയ്യുന്നത്.
ഇത്തവണ ലോകാരോഗ്യദിനത്തില്‍ ഡിപ്രഷനാണ് ഐക്യരാഷ്ട്രസഭ വിഷയമാക്കുന്നത്. ഡിപ്രഷന് അനുഭവിക്കുന്നവര്‍ ഇത് തുറന്നു സംസാരിക്കാന്‍ മടിക്കുന്നു. മറ്റുള്ളവര്‍ മനസിലാക്കുന്നുമില്ല. മനഃശാസ്ത്രപരമായ ഒരു അന്തരീക്ഷം രൂപപ്പെടുത്തിയാല്‍ ഡിപ്രഷനില്‍ നിന്നും മോചനമുണ്ടാകും. മറ്റുള്ളവരോട് തുറന്നു പറയുക. യോഗയും മനസ്സിനെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ നല്ല മാര്‍ഗ്ഗമാണ്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമാണ്. ഇതിന് ഇപ്പോഴേ തയ്യാറെടുക്കണം. ലക്ഷങ്ങളെ അണിനിരത്തി സാമൂഹികമായ രീതിയില്‍ യോഗോത്സവം ആഘോഷിക്കണം.
തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി നേരത്തെ 12 ആഴ്ചയായിരുന്നത് 26 ആഴ്ചയായി ഉയര്‍ത്തി. ലോകത്ത് രണ്ടോ മൂന്നോ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയെക്കാള്‍ ഇക്കാര്യത്തില്‍ മുന്നില്‍. നവജാതശിശുവിനെ പരിപാലിക്കുകയും അമ്മയില്‍ നിന്ന് കുഞ്ഞിന് ആവോളം സ്നേഹം ലഭ്യമാക്കുകയും ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശ്യം. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യവും നന്നാകും. 18 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: