കോഴിക്കോട്: പത്ത് മാസം തികയുന്നതിനിടെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്ന് രണ്ടാമതൊരു മന്ത്രി കൂടി പുറത്തേക്ക്. ഗുരുതരമായ ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് രാജിവച്ചു. പ്രശ്നപരിഹാരത്തിന് സമീപിച്ച സ്ത്രീയോട് ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിക്കുന്ന ശബ്ദരേഖ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെതുടര്ന്നാണ് എന്‍സിപി ദേശീയ സമിതിയംഗം കൂടിയായി ശശീന്ദ്രന് ഒഴിയേണ്ടി വന്നത്.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ശശീന്ദ്രന് രാജി പ്രഖ്യാപിച്ചത്. ചാനല്‍ പുറത്തുവിട്ട വാര്‍ത്ത തള്ളിയ അദ്ദേഹം രാഷ്ട്രീയ ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ പുറത്തുപോകുന്നുവെന്നും അവകാശപ്പെട്ടു. എന്നാല്‍, എംഎല്‍എ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
ഒരാളോടും ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നായിരുന്നു ശശീന്ദ്രന്റെ ആദ്യ മറുപടി. തന്നെ സമീപിക്കുന്ന എല്ലാവരോടും നല്ല നിലയിലാണ് പ്രതികരിച്ചിട്ടുള്ളത്. അസാധ്യമായ കാര്യമാണെങ്കില്‍ പോലും നല്ല നിലയില്‍ പരാതി കേള്‍ക്കും. തന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വീഴ്ച സംഭവിച്ചതായി തോന്നിയിട്ടില്ല. വിഷയത്തിന്റെ ശരി തെറ്റുകള്‍ ഇപ്പോള്‍ പരിശോധിക്കുന്നില്ല. അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഏത് ഏജന്‍സി അന്വേഷിച്ചാലും നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. നാളിതുവരെ ഉയര്‍ത്തിപിടിച്ച രാഷ്ട്രീയ ധാര്‍മികതയുടെ പേരിലാണ് രാജി. എന്‍സിപിയുടെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിച്ച് നില്ക്കേണ്ടിവരരുത്. അവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കേണ്ട ബാധ്യതയുണ്ട്.
മുഖ്യമന്ത്രിയെ രാജി തീരുമാനം അറിയിച്ചു. എന്‍സിപിയുടെ സംസ്ഥാന, ദേശീയ നേതൃത്വങ്ങളുമായി വിഷയം സംസാരിച്ചു. ഉചിതമായ തീരുമാനമെടുക്കാനായിരുന്നു എല്ലാവരും പറഞ്ഞത്. ആരെക്കുറിച്ചും ആക്ഷേപമോ പരാതിയോ ഉന്നിയിക്കുന്നില്ല. ധാര്‍മ്മികതയ്ക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടിലെന്നും ശശീന്ദ്രന് പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്രചരണത്തിനു പിന്നില്‍ ദുരുദ്ദേശമുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനല്‍ പുറത്തുവിട്ട ശബ്ദരേഖ താന്‍ കേട്ടിട്ടില്ലെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. മന്ത്രിയുടെ വാര്‍ത്താ സമ്മേളനം അകത്തു നടക്കുന്ന സമയത്താണ് പുറത്ത് പ്രതിഷേധങ്ങള്‍ നടന്നത്. ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് രാജിയെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: