ആരോടും മോശമായി സംസാരിച്ചിട്ടില്ല. എല്ലാവരോടും സ്നേഹം മാത്രം.. പ്രതിപക്ഷ നേതാക്കള്‍ പോലും മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഇങ്ങനെയുള്ള മന്ത്രി ഒരു ചാനല്‍ പുറത്തുവിട്ട ഓഡിയോ ടേപ്പിന്റെ പേരില്‍ എന്തിന് രാജി വയ്ക്കണം. സാങ്കേതിക വിദ്യ വളര്‍ന്ന സാഹചര്യത്തില്‍ ടേപ്പ് സത്യമോ മിഥ്യയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രമേ സമയമുള്ളൂ. അതിനൊന്നും മുതിരാതെ മന്ത്രി പെട്ടെന്ന് രാജി വച്ചത് എന്തക്കയോ മറയ്ക്കുന്നുവെന്ന് വേണം അനുമാനിക്കാന്‍.
പരാതിക്കാരിയായ സ്ത്രീയോട് മന്ത്രി എ.കെ ശശീന്ദ്രന് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്നതായ ഓഡിയോ ക്ലിപ്പ് മംഗളം ടെലിവിഷനാണ് പുറത്തുവിട്ടത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് ഇതില്‍ ഉള്ളത്. എന്നാല്‍ സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിട്ടുമില്ല. മാധ്യമങ്ങളെ കണ്ട മന്ത്രി ശശീന്ദ്രന് തനിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ചുമില്ല. ഈ പ്രശ്നം തന്റെ വീഴ്ചയായി മാത്രം കാണാനും പാര്‍ട്ടിക്കും മുന്നണിക്കും ദോഷമില്ലാത്ത രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും താന്‍ രാജി വയ്ക്കുന്നുവെന്നാണ് പറഞ്ഞത്.
ഏതാവശ്യത്തിനും തന്നെ സമീപിക്കുന്നവരോട് നല്ല നിലയില്‍ മാത്രമേ പ്രതികരിച്ചിട്ടുള്ളൂ. അസാധ്യമായ കാര്യങ്ങള്‍ക്കായി എത്തുന്നവരോടും പരമാവധി നല്ല നിലയില്‍ തന്നെയാണ് പെരുമാറിയിട്ടുള്ളത്. ഇത്തരത്തിലൊരു വീഴ്ച തന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി ഓര്‍മ്മയില്ല. ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ അന്വേഷിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ഏത് ഏജന്‍സിയെക്കൊണ്ട് വേണമെങ്കിലും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അന്വേഷിക്കട്ടെ. ഈ അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കാനാവുമെന്നും മന്ത്രി പറയുന്നു.
ഞാനും എന്റെ പാര്‍ട്ടിയും തലകുനിച്ച് നില്‍ക്കേണ്ട എന്ന നിലപാടാണ് എനിക്കുള്ളത്. എന്നെ ഓര്‍ത്ത് ലജ്ജിക്കേണ്ട ഒരു സാഹചര്യം വോട്ടര്‍മാര്‍ക്ക് ഉണ്ടാകില്ല എന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനം. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഞാന്‍ രാജി വയ്ക്കുന്നു. ഇത് ഒരു കുറ്റസമ്മതമല്ലെന്നും മന്ത്രി പറയുന്നു. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരും മുന്നണിയും പ്രതിരോധത്തിലാകുന്ന ഘട്ടത്തില്‍ മന്ത്രിയുടെ രാജി മാത്രമാണ് പോംവഴി എന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട്. താന്‍ അഗ്നിശുദ്ധി വരുത്തി തിരിച്ചെത്താമെന്ന് ശശീന്ദ്രന് പറഞ്ഞെങ്കിലും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. ഇതാണ് രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
മന്ത്രിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ല. ഒരു ഭാഗത്ത് നിന്നും മാത്രമുള്ള സംഭാഷണം മാത്രമാണ് കേള്‍ക്കുന്നത് തുടങ്ങിയ വാദഗതികള്‍ എന്‍സിപിയും മന്ത്രിയും മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും മലപ്പുറം തെരഞ്ഞെടുപ്പില്‍ അത് ദോഷം ചെയ്യുമെന്ന ഭയം കൊണ്ട് മന്ത്രിയെ രാജി വയ്പ്പിക്കുകയാണ്. എന്‍സിപിയില്‍ നിന്നുള്ള ഒരു വിഭാഗവും മന്ത്രി രാജി വയ്ക്കട്ടെ എന്ന നിലപാടിലായിരുന്നു. ഇതിനൊക്കെ പുറമേ മന്ത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതി എന്‍സിപിക്കുള്ളിലും മുന്നണിക്കുള്ളിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: