ചേര്‍പ്പ്: ആറാട്ടുപുഴ ശ്രീശാസ്താക്ഷേത്രത്തില്‍ പൂരത്തോടനുബന്ധിച്ച് തന്ത്രവിധിപ്രകാരമുള്ള കളഭാഭിഷേകം 29,30 തീയതികളില്‍ നടക്കും. ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്, പച്ചകര്‍പ്പൂരം, പനിനീര് തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. സപരിവാരപൂജയായാണ് കളഭപൂജ നടത്തുന്നത്. ക്ഷേത്രംതന്ത്രി കെ.പി.ഉണ്ണിഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.
പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരെ സ്വീകരിക്കുന്നതിനുള്ള തേവര് സ്വീകരണ പന്തലിനും തേവര്‍ക്ക് നിലകൊള്ളാന്‍ കൈതവളപ്പിനു സമീപം ഉയര്‍ത്തുന്ന ബഹുനില തേവര്പന്തലിനും കാല്‍നാട്ടി. ആതിഥേയനായ ആറാട്ടുപുഴ ശാസ്താ ക്ഷേത്രത്തിലെ പത്തായപ്പുരയോടു ചേര്‍ന്നാണ് സ്വീകരണ പന്തലൊരുക്കുന്നത്. രാവിലെ 8.30നുള്ള മുഹൂര്‍ത്തത്തിലാണ് കാല്നാട്ടുകര്മ്മങ്ങള് നടന്നത്. ആറാട്ടുപുഴ ക്ഷേത്രോപദേശകസമിതി പ്രസിഡണ്ട് എം.ശിവദാസന്‍, സെക്രട്ടറി എ.ജി.ഗോപി, ട്രഷറര്‍ കെ.രഘുനന്ദനന് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
ഉദയാസ്തമനപൂജ മാര്‍ച്ച് 30ന് നടക്കും. നിത്യപൂജകള്‍ക്ക് പുറമെ 18 പൂജകള്‍ കൂടിയതാണ് ഉദയാസ്തമനപൂജ. അന്നേദിവസം രാവിലെ 5ന് നിര്‍മാല്യദര്‍ശനം, അഭിഷേകം, മലര്‍നിവേദ്യം, ഉഷപൂജ എന്നിവക്ക് ശേഷം ഉദയാസ്തമനപൂജയുടെ 18പൂജകള്‍ ആരംഭിക്കും. 18-ാമത്തെ പൂജയാണ് ഉച്ചപൂജ. ഇതോടനുബന്ധമായി നവകം, പഞ്ചഗവ്യം എന്നീ പൂജകളും അഭിഷേകങ്ങളും ശ്രീഭൂതബലിയുമുണ്ടായിരിക്കും. സോപാനസംഗീതത്തോടുകൂടിയാണ് ഉച്ചപൂജ. ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്, നിറമാല, കേളി എന്നിവയും ഉണ്ടായിരിക്കും. പൂജകള്‍ക്ക് തന്ത്രി കെ.പി.ഉണ്ണിഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. പൂരത്തിന് മുന്നോടിയായി 31 മുതല്‍ ശ്രീലകത്ത് നെയ്വിളക്ക് തെളിയും. പങ്കാളി ക്ഷേത്രങ്ങളായ തൃപ്രയാര്‍, ഊരകം, ചേര്‍പ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാള്‍, പിഷാരിക്കല്‍, എടക്കുന്നി, അയ്യുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാര്‍ക്കാവ്, ചാലക്കുടി പിഷാരിക്കല്‍, ചക്കംകുളങ്ങര, കോടന്നൂര്‍, നാങ്കുളം, ശ്രീമാട്ടില്‍, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളായ പിടിക്കപ്പറമ്പ്, വല്ലച്ചിറ,പല്ലിശ്ശേരി, കണ്ഠേശ്വരം, ചിറ്റേങ്കര ക്ഷേത്രങ്ങളിലും നെയ് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: