ഇത്ഥം പുരഞ്ജനം സധൃഗ്വശമാനീയവിഭ്രമൈഃ
പുരഞ്ജനീ മഹാരാജ രേമേ രമയതീ പതിം
പുരഞ്ജനി പുരഞ്ജനനെ ഇപ്രകാരം ബലമായി സ്വാധീനപ്പെടുത്തിയിട്ട് പരസ്പരം രമിച്ചുകൊണ്ട് പകല്‍ കഴിഞ്ഞു. രാത്രിയായി. രാത്രി കഴിഞ്ഞു. പകലായി. അങ്ങനെ ഭോഗാസക്തിയില്‍ വിഹരിച്ചുകൊണ്ട് കാലംകഴിച്ചു. ഒരിക്കല്‍പോലും ആത്മാന്വേഷണം-താനാരെന്നറിയാനുള്ള ആഗ്രഹം ഉദിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്തില്ല.
ഭാര്യാലാഭംതന്നെ പരമസായൂജ്യം എന്നുകരുതി. പതിനൊന്ന് ഇന്ദ്രിയങ്ങളുടെ നാനാവിധ വൃത്തിപരിണാമങ്ങളെ അനുഭവിച്ചുകൊണ്ടുള്ള ജീവിതത്തെ നൂറ്റിപ്പതിനൊന്നു പുത്രന്മാരെയും ബുദ്ധിഗുണവിശേഷങ്ങളായ അനുഭവാധിക്യത്തെ കാണിക്കാനായി 111 പുത്രിമാരേയും അവളില്‍ ജനിപ്പിച്ചു എന്നു പരാമര്‍ശിച്ചുകൊണ്ട് ആയുസ്സിന്റെ പകുതി അപ്രകാരം കഴിഞ്ഞു എന്നും, നാരദര് മൈത്രേയരോടു പറഞ്ഞു. മക്കളൊക്കെ കല്യാണം കഴിച്ചു. അവര്‍ക്കൊക്കെ ക്രമത്തില്‍ നൂറുകണക്കിന് മക്കളുണ്ടായി. വംശാഭിവൃദ്ധിയും ധനാഭിവൃദ്ധിയുംകൊണ്ട് തുഷ്ടനായിട്ട് ഇതൊക്കെ എന്റേതാണെന്നുള്ള ഭാവത്തില്‍ വേരുറച്ചുകൊണ്ട് സുഖവിഷയങ്ങളില്‍ അത്യാസക്തനായി ഭവിച്ചു. എങ്കിലും ആയുസ്സിന്റെ പകുതി കഴിഞ്ഞ് വാര്ധക്യത്തിലേക്കു കടക്കാന്‍ തുടങ്ങിയതോടെ ശക്തി ക്ഷയിച്ചുതുടങ്ങി.
രാജാക്കന്മാര്ക്കൊക്കെ ശത്രുക്കളുണ്ടാകും. പുരഞ്ജനമഹാരാജാവ് പാഞ്ചാല പുരത്തിനധിപതിയായതുകൊണ്ട് അദ്ദേഹത്തിന്റെ രാജ്യഭാഗങ്ങളെ അപഹരിക്കുന്നതിനെപ്പോഴും ശ്രമിച്ചുകൊണ്ടിരുന്ന ഒരു ഗന്ധര്‍വ്വരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ചണ്ഡവേഗന്. ചണ്ഡവേഗന് ബലശാലികളായ 360 ഗന്ധര്വഭടന്മാരുണ്ട്. അവരുടെ കൂടെ 360 ഗന്ധര്വ്വസ്ത്രീകളുമുണ്ട്. അവര്‍ പകുതിപ്പേര്‍ കറുത്തും, പകുതിപ്പേര്‍ വെളുത്തുമിരുന്നു. രാജ്യത്തെ ആക്രമിച്ചു കൈവശപ്പെടുത്തിക്കൊണ്ടിരുന്ന ചണ്ഡവേഗനും ഗന്ധര്വ്വന്മാരും ഗന്ധര്‍വ്വസ്ത്രീകളും പുരഞ്ജനരാജാവിന്റെ രാജധാനിയെ ക്രമത്തില്‍ അപഹരിച്ചുതുടങ്ങി.
‘ചണ്ഡവേഗന്’, ജനനം മുതല്‍ തന്നെ പിന്തുടര്ന്നുകൊണ്ടിരിക്കുന്ന കാലമെന്ന സംവത്സരത്തെയാണ് പ്രതിനിധീകരിക്കുന്നത്. 360 ഗന്ധര്വ്വന്മാരും അവരുടെ കറുത്തും വെളുത്തുമുള്ള പത്നികളും എനു കല്പ്പിച്ചിരിക്കുന്നത് സംവത്സരത്തിലുള്ള ദിനരാത്രങ്ങളെയാണ്. രാജധാനിയെ അപഹരിക്കാന്‍ ശ്രമിച്ചു എന്നത് ആയുസ്സിനെ ക്ഷയിപ്പിക്കുന്ന കാലത്തെ (സംവത്സരം) തന്നെയാണ്. എന്നാല്‍ ജനനം മുതല്ക്കുതന്നെ പുരഞ്ജനരാജാവിന്റെ ആയുസ്സിനെ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ചണ്ഡവേഗനേയും സൈന്യങ്ങളെയും പുരംപാലിക്കുന്ന പ്രജാഗരന്‍ എന്ന സര്‍പ്പം നിരോധിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രജാഗരന്‍ എന്നാല്‍ പ്രാണനാണ്. 720 ഗന്ധര്‍വ്വന്മാരോടും ഈ പ്രജാഗരന്‍ നൂറു സംവത്സരം യുദ്ധംചെയ്ത് ശരീരത്തെ നിലനിര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ശരീരേന്ദ്രിയങ്ങളുടെ സ്വാമിയായ ജീവന് സഹായിയായിരുന്ന പ്രാണന്റെ ബലം കുറഞ്ഞുവരുന്നത് പുരഞ്ജനരാജാവ് മനസ്സിലാക്കി.
‘പാഞ്ചാലദേശം’ എന്നത് ശബ്ദ സ്പര്‍ശ രൂപരസ ഗന്ധാദി വിഷയങ്ങളുടെ പ്രവൃത്തിമാര്‍ഗങ്ങള്‍ നിറഞ്ഞ കര്‍മ്മമേഖലയാണ്. അത്തരം പ്രവൃത്തിമാര്ഗങ്ങളുടെ കേന്ദ്രമാണ് പുരി അഥവാ ശരീരം. ചണ്ഡവേഗന് പ്രവൃത്തി മണ്ഡലത്തെ എപ്പോഴും തനിക്കു സ്വാധീനമാക്കിക്കൊണ്ടിരിക്കുകയാണ്.
കാലമാകുന്ന ഈ ചണ്ഡവേഗ പ്രഭൃതികളെ തുരത്താന്‍ ഇനി എന്തുചെയ്യും എന്ന ചിന്തയാല്‍ അദ്ദേഹം വ്യാകുലനായി. അതേ അവസരത്തില്‍ മറ്റൊരാപത്തും രാജാവിനു സംഭവിച്ചു.
കാലത്തിനെ ഇനി കാലനെന്നു വിളിക്കാം.
കാലന്റെ പുത്രിയായ ജര ഒരു ഭര്‍ത്താവിനെ അന്വേഷിച്ചു നടക്കുകയാണ്. വിരൂപയായ ജരയെ ആരും സ്വീകരിച്ചില്ല. തന്നെ വേള്‍ക്കണമെന്ന് ജര നാരദമഹര്ഷിയോടുതന്നെ ആവശ്യപ്പെട്ടു.
നൈഷ്ഠിക ബ്രഹ്മചാരിയായ തനിക്ക് ആരേയും വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കാമാന്ധയായ ജരയ്ക്ക് ദേഷ്യം വന്നു. കാമാന്ധതയ്ക്ക് ഗൃഹസ്ഥനെന്നോ ബ്രഹ്മചാരിയെന്നോ നൈഷ്ഠിക ബ്രഹ്മചാരിയെന്നോ ഉള്ള ഭേദമൊന്നുമില്ല. തന്നെ വരിക്കാത്ത നാരദനോട് കഠിനമായ ദേഷ്യം ജനിന്ന ജര അദ്ദേഹത്തെ ശപിച്ചു:
”മദ്യച്ഞാ വിമുഖഃ ഏകത്ര തഥാതും ന അര്‍ഹസി”
എന്റെ അപേക്ഷയനുസരിക്കാത്ത നിനക്ക് ഒരിടത്തും സ്ഥിരമായിരിപ്പാന്‍ യോഗ്യനല്ലാതെയാകട്ടെ.”
അതുകൊണ്ടാണത്രെ നാരദന് ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
എങ്കിലും നാരദന് അവളോട് ദയ തോന്നിയിട്ട് ഒരു പുരുഷനെ അദ്ദേഹം കാണിച്ചുകൊടുത്തു. സുഖഭോഗങ്ങളില്‍ മുഴുകി കഴിയുന്ന, ആധിവ്യാധികള്കൊണ്ട് മരണഗ്രസ്തനായ ഒരു ജീവനായിരുന്നു അത്. ഭയം എന്നാണയാളുടെ പേര്. അയാളുടെ സ്വരൂപം മരണമാകുന്നു.
ഇവളെ തിരസ്കരിക്കുന്നതു ശരിയല്ലെന്നു യവനേശ്വരനായ ഭയത്തിനു തോന്നി. അദ്ദേഹം അവളെ അനുനയിപ്പിച്ചുകൊണ്ടു പറഞ്ഞു. എനിക്കു പ്രബലമായ ഒരു സൈന്യമുണ്ട്. പ്രജ്വാരന്‍ എന്ന എന്റെ സഹോദരനോടുകൂടി എന്റെ സൈന്യങ്ങളുടെ ദേഹത്തില്‍ അദൃശ്യയായിട്ടു പ്രവേശിച്ചിരുന്നുകൊള്ക. നമുക്കൊരുമിച്ച് ലോകനിഗ്രഹം വരുത്താം. ആരും കാണാതെയും അറിയാതെയും നമുക്കു സഞ്ചരിച്ച് പ്രജാനാശം വരുത്താം. എന്നൊക്കെ പറഞ്ഞു.
ജര വളരെ സന്തുഷ്ടയായി. ആരും അറിയാതെതന്നെ ഏതു ശരീരത്തിലും പ്രവേശിക്കാനുള്ള കഴിവ് ജരയ്ക്കുണ്ട്. ആ ശരീരത്തെ തനിക്കധീനമാക്കുകയു ചെയ്യാം.
മരണത്തിനാകട്ടെ അവളെ സഹോദരിയായി സ്വീകരിക്കുന്നതില്‍ വളരെ സന്തോഷമായിരുന്നു. ജനങ്ങള്‍ക്കു മരണമുണ്ടെന്ന ചിന്ത ഒരിക്കലും ഉണ്ടാവാന്‍ ദേവന്മാര് (ഇന്ദ്രിയങ്ങള്‍) സമ്മതിക്കില്ല. അങ്ങനെ ഒരു ചിന്ത വന്നാല്‍ അവര്‍ വിഷയവിരക്തന്മാരാകും. ഭോഗലാലസമായ കാമ്യകര്‍മ്മങ്ങളെ ഉപേക്ഷിക്കും. അപ്പോള്‍ ദേവന്മാര്ക്കു വേണ്ടതൊന്നും കിട്ടുകയില്ല. അതുകൊണ്ട് മരണത്തെ ജനങ്ങള്‍ അംഗീകരിക്കാതിരിക്കത്തക്കവണ്ണം അതിനെ മറച്ചുവയ്ക്കുകയാണവര് ചെയ്യുക. അതിനാല്‍ അദൃശ്യനായിട്ടുതന്നെ പ്രജാപരന് എന്ന സഹോദരന്റെയും ജര എന്ന സ്വീകരിക്കപ്പെട്ട സഹോദരിയോടുകൂടി പ്രജാനാശം വരുത്തുവാനുള്ള പ്രക്രിയയാണ് കരണീയമായിട്ടുള്ളത്. അതിന് ജരയെയും കൂടെ കിട്ടിയതില്‍ അയാള്‍ വളരെ സന്തോഷിച്ചു. ഈ ലക്ഷ്യത്തില്‍ നമുക്കൊരുമിച്ചു സഞ്ചരിക്കാം എന്നയാള്‍ ജരയോടു പറഞ്ഞു.
ജരയും സന്തുഷ്ടയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: