വസൂരിമാല മുതലായ ദേവതകളും മന്ത്രം, യന്ത്രം, തന്ത്രം എന്നിവയുമെല്ലാം ഇതുപോലെ തന്നെ ശുദ്ധ വ്യാജങ്ങളാണ്. അത് കൊണ്ടുനടക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത് മുഴുവനും കപടമാണ്. അവരില്‍ ചിലര്‍ ഇങ്ങനെ പറയുന്നു. ”ഞങ്ങള്‍ ചരട് ജപിച്ചു കൊടുക്കുകയോ യന്ത്രം എഴുതി കൊടുക്കുകയോ ചെയ്യുന്നതായാല്‍, അത് കേട്ടുന്നവര്‍ക്ക് അതിന്റെ മാഹാത്മ്യം കൊണ്ട് യാതൊരു ബാധോപദ്രവവും പീഡയും ഉണ്ടാകില്ല”. അവര്‍ക്ക് കൊടുക്കേണ്ട മറുപടി ഇതാണ്.
”മരണത്തില്‍ നിന്നും ഈശ്വരന്റെ നിയമത്തില്‍ നിന്നും കര്മ്മഫലത്തില് നിന്നും മനുഷ്യരെ രക്ഷിക്കാന്‍ ശക്തി നിങ്ങള്‍ക്കുണ്ടോ? നിങ്ങളുടെ മന്ത്രശക്തി മുഴുവനും പ്രയോഗിച്ചിട്ടും എത്ര കുട്ടികളാണ് മരിക്കുന്നത്. നിങ്ങളുടെ വീട്ടിലുള്ളവര്‍തന്നെ മരിച്ചുന്നില്ലേ? നിങ്ങള്‍ക്കുതന്നെ മരണത്തില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ കഴിയുമോ?” ഇങ്ങനെ ചോദിക്കുന്നതായാല്‍ അവര്‍ക്ക് സമാധാനമൊന്നും പറയുവാന്‍ സാധിക്കുകയില്ല. ”സൂത്രമൊന്നും ഇവിടെ ഫലിക്കുകയില്ല” എന്നവര്‍ മനസ്സിലാക്കുകയും ചെയ്യും.
അതിനാല്‍ ഇത്തരം കള്ളത്തരങ്ങളെയെല്ലാം ത്യജിച്ച്, ധാര്‍മ്മികരും സകല ദേശങ്ങള്‍ക്കും ഉപകാരം ചെയ്യുന്നവരും യാതൊരു വ്യാജവും കൂടാതെ എല്ലാവരെയും വിദ്യകളഭ്യസിപ്പിക്കുന്നവരും ഉത്തമാരും വിദ്വാന്മാരുമായവര്‍ ലോകത്തിനു ഏതുവിധത്തില്‍ ഉപകാരം ചെയ്യുന്നുവോ അതുപോലെതന്നെ അവര്‍ക്കും പ്രത്യുപകാരം ചെയ്യുക. ഈ കര്‍ത്തവ്യം ഒരിക്കലും കൈവിട്ടു കളയരുത്. ഇതുപോലെതന്നെ, അനേകവിധത്തിലുള്ള രസായനപ്രയോഗങ്ങളെയും മാരണം, മോഹനം, ഉച്ചാടനം, വശീകരണം മുതലായ നീചകര്‍മ്മങ്ങളെയും ഉപദേശിച്ചു നടക്കുന്നവരും മഹാമൂഢന്മാരാണെന്ന് മനസ്സിലാക്കേണ്ടതാണ്.
ഇപ്പറഞ്ഞതും ഇതുപോലെയുള്ളതുമായ സകല മായാപ്രയോഗങ്ങളുടെയും സത്യത്തെ കുട്ടിക്കാലത്തുതന്നെ മനസ്സില്‍ പതിഞ്ഞു കിടക്കത്തക്കവണ്ണം മക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതാണ്. എന്നാല്‍ അവര്‍ ആ മാതിരിയുള്ള യാതൊരു മോഹജാലങ്ങളിലും അകപ്പെട്ടു ദുഃഖത്തെ പ്രാപിക്കാന്‍ ഇടവരുന്നതല്ല.
(വേദങ്ങളിലെ സൂക്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുകയും ചെയ്താലേ ഹിന്ദുമതത്തിന്റെ നവോത്ഥാനം സാധ്യമാവൂ എന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് മുന്നറിയിപ്പു നല്കിയ സ്വാമി ദയാനന്ദസരസ്വതിയുടെ സുപ്രസിദ്ധമായ സത്യാര്‍ഥപ്രകാശത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: