വടക്കാഞ്ചേരി: പീഡനക്കേസുമായി ബന്ധപ്പെട്ട് ഇരയുടേയും ഭര്‍ത്താവിന്റേയും മൊഴി വീണ്ടും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. എ എസ് പി ജി പുങ്കുഴലിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ രാവിലെ 11 മണിക്ക് ആരംഭിച്ച മൊഴി രേഖപ്പെടുത്തല്‍ വൈകുന്നേരം മൂന്നര വരെ നീണ്ടു.
മുമ്പ് ചോദിച്ച കാര്യങ്ങള്‍ തന്നെ വീണ്ടും തിരിച്ചുംമറിച്ചും ചോദിക്കുകയായിരുന്നുവെന്ന് ഇരയുടെ അഭിഭാഷകന് സി.ആര് ജെയ്സണ്‍ പറഞ്ഞു. ഇത് അഞ്ചാമത്തെയോ ആറാമത്തെയോ തവണയാണ് ഇരയുടെ മൊഴിയെടുക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയൊരിക്കല്‍ കൂടെ മൊഴിയെടുക്കല്‍ ഉണ്ടാകില്ലെന്നും തങ്ങള്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണെന്നും പൊലീസ് ഇരയെ അറിയിച്ചു.
ഈ ശാസ്ത്രീയ തെളിവുകളുടേയും മൊഴിയുടേയും അടിസ്ഥാനത്തില്‍ ആകും മുഖ്യപ്രതിയായ വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയന്തനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും പോലീസ് പറഞ്ഞതായി അഭിഭാഷകന് പറഞ്ഞു.
മാനസികമായി പീഡിപ്പിക്കുന്ന തരത്തിലേക്ക് മൊഴിയെടുക്കല്‍ നീണ്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: