എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കേവര്‍ക്കും നമസ്കാരം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മിക്ക കുടുംബങ്ങളും തങ്ങളുടെ കുട്ടികളുടെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. പരീക്ഷ കഴിഞ്ഞവരുടെ വീടുകളില്‍ അല്പം ആശ്വാസമുണ്ടാകും. പരീക്ഷ നടക്കുന്ന കുട്ടികളുള്ള വീടുകളില്‍ ഇപ്പോഴും കുറച്ചധികം മാനസിക സമ്മര്‍ദ്ദമുണ്ടാകും. ഇത്തരം സന്ദര്‍ഭത്തില്‍ പറയാനുള്ളത് കഴിഞ്ഞ മന് കീ ബാത്തില്‍ വിദ്യാര്‍ഥികളോടു പറഞ്ഞത് തന്നെയാണ്. പരീക്ഷാ സമയത്ത് ആ കാര്യങ്ങള്‍ തീര്‍ച്ചയായും പ്രയോജനപ്പെടും.
മാര്‍ച്ച് 26 ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യദിനമാണ്. അനീതിക്കെതിരായ ചരിത്ര പോരാട്ടം, ബംഗബന്ധുവിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ വിജയം. ഇന്ന്, ഈ മഹത്തായ ദിനത്തില്‍ ഞാന്‍ ബംഗ്ലാദേശിലെ സഹോദരീ സഹോദരന്മാര്ക്ക് സ്വാതന്ത്ര്യദിനത്തിന്റെ മംഗളാശംസകള്‍ നേരുന്നു. ബംഗ്ലാദേശ് മുന്നേറണമെന്നും വികസിക്കണമെന്നും നാം ആഗ്രഹിക്കുന്നു. ഭാരതം ബംഗ്ലാദേശിന്റെ ശക്തനായ സഹയാത്രികനാണെന്നും നല്ല സുഹൃത്താണെന്നും നമുക്ക് തോളോടുതോള്‍ ചേര്‍ന്ന് ഈ മേഖലയിലൊന്നാകെ ശാന്തിയും സുരക്ഷയും വികസനവും നടപ്പാക്കുന്നതിന് സംഭാവനകള്‍ നല്‍കുമെന്നും ഞാന്‍ ബംഗ്ലാദേശ് നിവാസികള്‍ക്ക് ഉറപ്പുനല്‍കുന്നു.
രവീന്ദ്രനാഥ ടാഗോര്‍- അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നമുക്കിരുവര്‍ക്കും പാരമ്പര്യമായുള്ളതാണ്. ബംഗ്ലാദേശിന്റെ ദേശീയഗാനവും ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ രചിച്ചതാണ്. ഗുരുദേവ് ടാഗോര്‍ 1913 ല്‍ നൊബേല്‍ സമ്മാനം നേടുന്ന ആദ്യത്തെ ഏഷ്യക്കാരനായിരുന്നു എന്നതു മാത്രമല്ല, അദ്ദേഹത്തിന് ഇംഗ്ലീഷുകാര്‍ നൈറ്റ്ഹുഡ് പദവി നല്‍കുകയും ചെയ്തു. എന്നാല്‍ 1919 ല്‍ ജാലിയന്‍വാലാ ബാഗില്‍ ഇംഗ്ലീഷുകാര്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ പ്രതിഷേധമുയര്‍ത്തിയ മഹാപുരുഷന്മാരുടെ കൂട്ടത്തിലാണ് രവീന്ദ്രനാഥ ടാഗോറുള്ളത്. അന്ന് 12 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ച സംഭവമായിരുന്നു അത്. കുട്ടിക്കാലത്ത് വയലിലും കളിസ്ഥലങ്ങളിലും ചിരിച്ചു കളിച്ചു നടന്ന ആ ബാലന് ജാലിയന്‍ വാലാബാഗിലെ ക്രൂരമായ കൂട്ടക്കൊല ജീവിതത്തില്‍ പുതിയ പ്രേരണയ്ക്കിടയാക്കി.
1919 ല്‍ 12 വയസ്സുണ്ടായിരുന്ന ആ കുട്ടി, ഭഗത് നമുക്കേവര്‍ക്കും പ്രിയപ്പെട്ട, നാമേവരുടെയും പ്രേരണയായ ബലിദാനി ഭഗത് സിംഗ് ആണ്. മാര്‍ച്ച് 23 ന് ഭഗത് സിംഗിനെയും അദ്ദേഹത്തിന്റെ കൂട്ടുകാരായിരുന്ന സുഖദേവ്, രാജ്ഗുരു എന്നിവരെയും ഇംഗ്ലീഷുകാര്‍ തൂക്കിക്കൊന്നു. നമുക്കറിയാം, മരണസമയത്ത് പോലും ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ മുഖങ്ങളില്‍ ഭാരതാംബയെ സേവിക്കുന്നതിലുള്ള സന്തോഷമായിരുന്നു, മരണഭയമായിരുന്നില്ല. ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും, ഭാരതാംബയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സമര്‍പ്പിച്ചു. ഈ മൂന്നു വീരന്മാരും ഇന്നും നമുക്കേവര്‍ക്കും പ്രേരണയേകുന്നു. ഭഗത് സിംഗ്, സുഖ്ദേവ്, രാജഗുരു എന്നിവരുടെ ബലിദാനത്തിന്റ ഗാഥ നമുക്കു വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാനാവില്ല.
ബ്രിട്ടീഷ് സാമ്രാജ്യമാകെ ഈ മൂവരെയും ഭയപ്പെട്ടിരുന്നു. ജയലിലടയ്ക്കപ്പെട്ടിരുന്നു തൂക്കുകയര്‍ ഉറപ്പായിരുന്നു, എങ്കിലും ഇവരുടെ കാര്യത്തില്‍ ഇനിയെന്ത് എന്ന ചിന്ത ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മാര്‍ച്ച് 24 നു തൂക്കിക്കൊല്ലാന്‍ നിശ്ചയിക്കപ്പെട്ടിരുന്നവരെ 23 നുതന്നെ വധിച്ചത്. അസാധാരണമായി ആരുമറിയാതെ അവര്‍ അത് ചെയ്തു. പിന്നീട് അവരുടെ ശരീരം ഇന്നത്തെ പഞ്ചാബില്‍ കൊണ്ടുവന്ന് ഇംഗ്ലീഷുകാര്‍ ആരുമറിയാതെ അഗ്നിക്കര്‍പ്പിച്ചു. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി എനിക്ക് അവിടെ പോകാന്‍ അവസരം ലഭിച്ചപ്പോള്‍, എനിക്ക് ആ ഭൂമിയില്‍ വിശേഷാല്‍ ഒരു പ്രകമ്പനം അനുഭവപ്പെട്ടതുപോലെ തോന്നി. രാജ്യത്തെ യുവാക്കളോട് തീര്‍ച്ചയായും ഞാന്‍ പറയും – അവസരം കിട്ടിയാല്‍ പഞ്ചാബില്‍ പോയാല്‍ ഭഗത് സിംഗ്, സുഖ്ദേവ്, രാജഗുരു, ഭഗത് സിംഗിന്റെ അമ്മ, ബടുകേശ്വര്‍ ദത്ത് എന്നിവരുടെ സമാധിസ്ഥലങ്ങളില്‍ തീര്‍ച്ചയായും പോകണം.
സ്വാതന്ത്ര്യാഭിവാഞ്ഛ, അതിന്റെ തീവ്രത വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമായിരുന്നു അത്. ഒരു വശത്ത് ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയവരെപ്പോലുള്ള വീരന്മാര് സായുധ വിപ്ലവത്തിന് യുവാക്കള്‍ക്കു പ്രേരണയേകിയിരുന്നു. ഇന്നേക്ക് നൂറുവര്‍ഷം മുമ്പ് 1917 ഏപ്രില്‍ 10 ന് മഹാത്മാ ഗാന്ധി ചമ്പാരന്‍ സത്യഗ്രഹം നടത്തി. ഇത് ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി വര്‍ഷമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ ചിന്തയുടേയും അദ്ദേഹത്തിന്റെ ശൈലിയുടെയും പ്രത്യക്ഷരൂപം ചമ്പാരനില്‍ കാണാനായി. സ്വാതന്ത്ര്യസമരത്തിന്റെ കാര്യത്തില്‍ ഇതൊരു വഴിത്തിരിവായിരുന്നു. വിശേഷിച്ചും പോരാട്ടത്തിന്റെ രീതിയുടെ കാര്യത്തില്‍.
ചമ്പാരന്‍ സത്യഗ്രഹം, ഖേഡാ സത്യഗ്രഹം, അഹമദാബാദില്‍ മില്‍ത്തൊഴിലാളികളുടെ സത്യഗ്രഹം തുടങ്ങിയവയുടെ കാലഘട്ടമായിരുന്നു അത്. ഇതിലെല്ലാം മഹാത്മാ ഗാന്ധിയുടെ ചിന്താഗതികളുടെയും പ്രവര്‍ത്തനരീതിയുടെയും ആഴത്തിലുള്ള സ്വാധീനം കാണാമായിരുന്നു.
1915 ല്‍ ഗാന്ധിജി വിദേശത്തുനിന്നു മടങ്ങി വരുകയും 1917 ല്‍ ബിഹാറിലെ ഒരു ചെറിയ ഗ്രാമത്തില്‍ പോയി രാജ്യത്തിനു പുതിയ പ്രേരണയേകുകയും ചെയ്തു. ഇന്ന് നമ്മുടെ മനസ്സില്‍ മഹാത്മാ ഗാന്ധിയുടെ ഏതൊരു രൂപമാണോ ഉള്ളത്, ആ രൂപത്തെ അടിസ്ഥാനമാക്കി നമുക്ക് ചമ്പാരനിലെ സത്യഗ്രഹത്തെ വിലയിരുത്താനാവില്ല. ഒരു മനുഷ്യന്, 1915 ല്‍ ഹിന്ദുസ്ഥാനിലേക്കു മടങ്ങിയെത്തിയ ആള്, വെറും രണ്ടു വര്‍ഷത്തെ കാലാവധി!
രാജ്യത്തിന് അദ്ദേഹത്തെ അറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ സ്വാധീനമറിയില്ലായിരുന്നു.. അതൊരു തുടക്കം മാത്രമായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് എത്ര കഷ്ടപ്പെടേണ്ടി വന്നിരിക്കും, എത്രമാത്രം പരിശ്രമിച്ചിരിക്കും എന്ന് നമുക്കൂഹിക്കാം. മഹാത്മാഗാന്ധിയുടെ സംഘടനാശേഷി, രാജ്യത്തെ പൊതുജനാഭിപ്രായമറിയാനുള്ള കഴിവ് എന്നിവ തിരിച്ചറിയാനുള്ള അവസരമായിരുന്നു ചമ്പാരന്‍ സത്യഗ്രഹം. മഹാത്മാ ഗാന്ധി അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെ ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ മുന്നില്‍ ദരിദ്രരില്‍ ദരിദ്രരായ, നിരക്ഷരരില്‍ നിരക്ഷരരായ ആളുകളെ പോരാട്ടത്തിനായി സംഘടിപ്പിച്ചു, പ്രേരിപ്പിച്ചു, പോര്ക്കളത്തിലിറക്കി. ഈ അദ്ഭുത ശക്തിയാണ് ചമ്പാരന്‍ സത്യഗ്രഹം നമുക്കു കാട്ടിത്തരുന്നത്. അതിലൂടെ നമുക്ക് മഹാത്മാഗാന്ധിയുടെ ഔന്നത്യം തിരിച്ചറിയാനാകുന്നു. എന്നാല്‍ നൂറു വര്‍ഷത്തിനു മുമ്പുള്ള മഹാത്മാഗാന്ധിയെക്കുറിച്ചാലോചിച്ചാല്‍, അന്ന് ചമ്പാരന്‍ സത്യഗ്രഹം നടത്തിയ ഗാന്ധിജിയെക്കുറിച്ചാലോചിച്ചാല്‍ പൊതുജീവിതം ആരംഭിക്കുന്ന ഏതൊരു വ്യക്തിക്കും ചമ്പാരന്‍ സത്യഗ്രഹം വലിയ പഠനവിഷയമാണ്. പൊതുജീവിതത്തിന്റെ ആരംഭം എങ്ങനെയാകാം, സ്വയം എത്രത്തോളം പരിശ്രമിക്കണം, ഗാന്ധിജി എങ്ങനെ അതു ചെയ്തു എന്നുനോക്കി നമുക്കു പഠിക്കാം.
രാജേന്ദ്രബാബു, ആചാര്യ കൃപലാനിജി തുടങ്ങിയ പല മഹാ നേതാക്കന്മാരുടെയും പേരുകള്‍ നാം കേട്ടിട്ടുണ്ട്. ഗാന്ധിജി ഇവരെ ഗ്രാമങ്ങളിലേക്കയച്ചു. ആളുകളുമായി ബന്ധപ്പെടുത്തി, ആളുകള്‍ എന്തു പ്രവൃത്തിയാണോ ചെയ്യുന്നത് അതിന് സ്വാതന്ത്ര്യത്തിന്റെ നിറം കൊടുക്കുന്നതെങ്ങനെയെന്ന പാഠം പഠിപ്പിച്ചു. ഗാന്ധിയുടെ രീതിയെന്തെന്ന് ഇംഗ്ലീഷുകാര്‍ക്ക് മനസ്സിലായതേയില്ല. പോരാട്ടം നടന്നു, സൃഷ്ടിയും നടന്നു, ഒരുമിച്ച്! ഒരു നാണയത്തിന് രണ്ടു വശങ്ങളാണ് ഗാന്ധിജി ഉണ്ടാക്കിയത് – നാണയത്തിന്റെ ഒരുവശം പോരാട്ടമെങ്കില്‍ മറുവശം സൃഷ്ടി! ഒരു വശത്ത് ജയില്‍ നിറയ്ക്കുക, മറുവശത്ത് സൃഷ്ടിപരമായ കാര്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുക. അത്ഭുതകരമായ സന്തുലനം ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയിലുണ്ടായിരുന്നു. സത്യഗ്രഹമെന്ന വാക്കെന്താണ്, അഭിപ്രായവ്യത്യാസം എന്താണ്, ഇത്രയും വലിയ സാമ്രാജ്യത്തോടുള്ള നിസ്സഹകരണം എന്താണ് എന്നു സ്ഥാപിച്ചത്, ഒരു പുതിയ ശൈലി വിഭാവനം ചെയ്തത് വാക്കുകള്‍ കൊണ്ടല്ല, വിജയകരമായ പ്രാവര്‍ത്തികമാക്കലിലൂടെയാണ്.
ഇന്നിപ്പോള്‍ രാജ്യം ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍ ഭാരതത്തിലെ സാധാരണ ജനങ്ങളുടെ ശക്തി എത്ര അപാരമാണ് എന്നോര്‍ക്കാം. ആ അപാരമായ ശക്തിയെ സ്വാതന്ത്ര്യസമരത്തിലെന്നപോലെ, സ്വരാജില്‍ നിന്ന് സുരാജിലേക്കുള്ള യാത്രയാക്കാം. നൂറ്റിഇരുപത്തിയഞ്ചുകോടി നാട്ടുകാരുടെ നിശ്ചയദാര്‍ഢ്യം, അദ്ധ്വാനത്തിന്റെ പാരമ്യം, സര്‍വ്വജനഹിതായ സര്‍വ്വജനസുഖായ എന്ന മൂലമന്ത്രവുമായി, നാടിനുവേണ്ടി, സമൂഹത്തിനുവേണ്ടി, എന്തെങ്കിലും ചെയ്യുവാനുള്ള അനവരതമായ പരിശ്രമമാണ് അത്. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ആ മഹാപുരുഷന്മാരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുക.
ഇന്നു നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്നു. ഭാരതത്തെ മാറ്റിമറിക്കാനാഗ്രഹിക്കാത്ത ഏതു ഹിന്ദുസ്ഥാനിയാണുണ്ടാവുക, നാട്ടില്‍ മാറ്റത്തിനുവേണ്ടിയുള്ള ശ്രമത്തില്‍ പങ്കാളിയാകാനാഗ്രഹിക്കാത്ത ഏതു ഹിന്ദുസ്ഥാനിയാണുണ്ടാവുക! മാറ്റത്തിനുവേണ്ടിയുള്ള നൂറ്റിയിരുപത്തിയഞ്ചുകോടി നാട്ടുകാരുടെ ആഗ്രഹം, മാറ്റത്തിനുള്ള പരിശ്രമം- ഇതാണ് പുതിയ ഭാരതത്തിന്റെ ഉറപ്പുള്ള അടിത്തറ. നവഭാരതമെന്നത് ഒരു സര്‍ക്കാര്‍ സങ്കല്പമല്ല, ഏതെങ്കിലും ജനാധിപത്യ പാര്‍ട്ടിയുടെ പ്രകടനപത്രികയല്ല. ഏതെങ്കിലും പദ്ധതിയുമല്ല. നവഭാരതം നൂറ്റിയിരുപത്തിയഞ്ചുകോടി നാട്ടുകാരുടെ ആഹ്വാനമാണ്. നൂറ്റിയിരുപത്തിയഞ്ചുകോടി നാട്ടുകാര്‍ ഒത്തുചേര്‍ന്ന് എങ്ങനെയുള്ള ഭവ്യഭാരതമാണ് കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നത് എന്ന സങ്കല്പമാണിത്. നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങളുടെയുള്ളില്‍ ഒരു ആശയുണ്ട്, ഒരു ഉത്സാഹമുണ്ട്, ഒരു സങ്കല്പമുണ്ട്, ഒരു അഭിലാഷമുണ്ട്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ സ്വകാര്യജീവിതത്തില്‍ നിന്നു മാറി സാമൂഹ്യ വീക്ഷണത്തോടെ സമൂഹത്തിന്റെ ഗതിവിഗതികളെ നോക്കിയാല്‍, നമ്മുടെ ചുറ്റും നടക്കുന്നതെന്തെന്നു കണ്ടാല്‍, അതറിയാനും മനസ്സിലാക്കാനും ശ്രമിച്ചാല്‍ ലക്ഷക്കണക്കിനാളുകള്‍ നിസ്വാര്‍ഥരായി തങ്ങളുടെ സ്വകാര്യ ഉത്തരവാദിത്വങ്ങള്‍ക്കപ്പുറം സമൂഹത്തിനുവേണ്ടി, ചൂഷിതരും പീഡിതരും, നിഷേധിക്കപ്പെട്ടവരുമായവര്‍ക്കുവേണ്ടി ദരിദ്രര്‍ക്കു വേണ്ടി, വേദനിക്കുന്നവര്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നത് നമുക്കു കാണാം. അവര്‍ നിശ്ശബ്ദ സേവകരെപ്പോലെ, തപസ്സനുഷ്ഠിക്കുന്നതുപോലെ, സാധനപോലെ അതു ചെയ്തുകൊണ്ടിരിക്കുന്നു. നിത്യേന ആസ്പത്രികളില്‍ പോയി രോഗികളെ സഹായിക്കുന്ന പലരുമുണ്ട്. അറിഞ്ഞാലുടന്‍ രക്തദാനത്തിനായി ഓടിച്ചെല്ലുന്ന അനേകരുണ്ട്. ആരെങ്കിലും വിശന്നിരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം നല്കുന്നതിനെക്കുറിച്ചാലോചിക്കുന്ന പലരുമുണ്ട്.
നമ്മുടെ രാജ്യം ബഹുരത്ന വസുന്ധരയാണ് എന്നു പറയാം. ജനസേവനമാണ് ഈശ്വരസേവ എന്ന സങ്കല്പം നമ്മുടെ സിരകളിലുണ്ട്. അതിനുനേരെ നാം സാമൂഹ്യബോധത്തോടെ നോക്കിയാല്‍, സംഘടിച്ച് നോക്കിയാല്‍ എത്ര വലിയ ശക്തിയായിരിക്കും രൂപപ്പെടുന്നത്. നവഭാരതത്തിന്റെ കാര്യം പറയുമ്പോള്‍ അതെക്കുറിച്ചാലോചിക്കണം, വിശകലനം ചെയ്യണം. വ്യത്യസ്തമായ വീക്ഷണകോണിലൂടെ നോക്കണം. നൂറ്റി ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചാല്‍, നിശ്ചയദാര്‍ഢ്യത്തോടെ വഴി നിശ്ചയിച്ചാല്‍, ഒന്നിനുപിറകെ ഒന്നായി ചുവടുകള്‍ വച്ചാല്‍ നവഭാരതമെന്ന നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങളുടെ സ്വപ്നം നമ്മുടെ കണ്മുന്നില് സത്യമാകും. ഇതെല്ലാം ബജറ്റിലൂടെ, സര്‍ക്കാര്‍ വക പദ്ധതികളിലൂടെ, സര്‍ക്കാര്‍ ധനംകൊണ്ട് സാധിക്കണമെന്നില്ല. ഗതാഗത നിയമങ്ങള്‍ പാലിക്കുമെന്ന് നാം തീരുമാനിച്ചാല്‍, എന്റെ കടമകളെ തികഞ്ഞ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുമെന്ന് എല്ലാ പൗരന്മാരും നിശ്ചയിച്ചാല്‍, ആഴ്ചയില്‍ ഒരു ദിവസം പെട്രോളോ ഡീസലോ ഉപയോഗിക്കില്ലെന്ന് എല്ലാ പൗരന്മാരും ഉറപ്പിച്ചാല്‍… ഇതൊക്കെ ചെറിയ ചെറിയ കാര്യങ്ങളാണ്. നൂറ്റിഇരുപത്തിയഞ്ചുകോടി ജനങ്ങളുള്ള ഈ രാജ്യത്ത് ഈ നവഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് നിങ്ങള്‍ക്കു നേരിട്ടു കാണാം. എല്ലാ പൗരന്മാരും തങ്ങളുടെ പൗരധര്‍മ്മം പാലിക്കുക, കര്‍ത്തവ്യങ്ങള്‍ പാലിക്കുക എന്നാണ് ഈ പറയുന്നതിന്റെ അര്‍ഥം. ഇതാണ് നവഭാരത്തിലേക്കുള്ള ഒരു നല്ല തുടക്കമാകുന്നത്.
വരൂ, 2022 ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഭഗത് സിംഗ്, സുഖദേവ്, രാജ്ഗുരു എന്നിവരെയും ചമ്പാരനിലെ സത്യഗ്രഹത്തെയും ഓര്‍ക്കുന്നുവെങ്കില്‍ നമുക്കും എന്തുകൊണ്ട് സ്വരാജില്‍നിന്ന് സുരാജിലേക്കുള്ള ഈ യാത്രയില്‍ സ്വന്തം ജീവിതത്തിന് അച്ചടക്കമുണ്ടാക്കി, നിശ്ചയദാര്‍ഢ്യമുണ്ടാക്കി സ്വയം അണിചേര്‍ന്നുകൂടാ. ഞാന്‍ നിങ്ങളെ ക്ഷണിക്കയാണ്, വരൂ.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: