പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റിട്ട് പത്തുമാസം പോലും തികഞ്ഞില്ല. അതിനുമുന്‍പുതന്നെ കെട്ടുനാറിയിരിക്കുന്നു. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഒരു മതിപ്പുമില്ലെന്ന് സിപിഎം സംശയലേശമെന്യേ പ്രസ്താവിച്ചിരിക്കുകയാണ്. മികവില്ലാത്ത മന്ത്രിമാര്‍, പറഞ്ഞാല്‍ കേള്‍ക്കാത്ത ഉദ്യോഗസ്ഥര്‍, വിലക്കയറ്റം വാണംപോലെ കയറുന്നു, റേഷന്‍ വിതരണം പോലും അവതാളത്തിലായി, ആഭ്യന്തരവകുപ്പില്‍ കെടുകാര്യസ്ഥത, പോലീസ് വകുപ്പില്‍ കുറ്റവാളികള്‍ പെരുകുന്നു, സംസ്ഥാന വ്യാപകമായി ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും വിലസുന്നു, ബഹുവിധ മാഫിയകള്‍ ഉറഞ്ഞാടുന്നു.
സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ ലഭിക്കുന്ന വസ്തുതകള്‍ ഇതൊക്കെയാണ്. പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞ വസ്തുതകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്ന സിപിഎം നേതൃത്വവും ശരിവച്ചിരിക്കുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്നു. ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎം നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ച് ഉറഞ്ഞാടുകയാണ്. രാഷ്ട്രീയ പ്രതിയോഗികളെ വെട്ടിക്കൊല്ലാനും കുത്തിവീഴ്ത്താനും അണികള്‍ മത്സരിക്കുകയാണ്. സിപിഎമ്മുകാര്‍ മാത്രമല്ല വര്‍ഗ്ഗ ബഹുജന സംഘടനയില്‍പ്പെട്ടവരും ഇതില്‍നിന്ന് പിന്നോട്ടില്ല. നേരത്തെ സിഐടിയുക്കാരാണ് വാളെടുത്തതെങ്കില്‍ ഇന്നത് എസ്എഫ്ഐയേയും ഡിവൈഎഫ്ഐക്കാരേയും എല്‍പ്പിച്ചിരിക്കുകയാണ്. കലാലയങ്ങളിലെല്ലാം അവര്‍ കഠാരയെടുക്കുകയാണ്. കോളേജുകള്‍ക്ക് മുന്നില്‍ പോലും മറ്റുള്ളവരെ വഴിനടക്കാന്‍ അനുവദിക്കുന്നില്ല.
അണികളോട് ആയുധം താഴെവയ്ക്കാന്‍ പറയേണ്ട മുഖ്യമന്ത്രി ഇതൊക്കെ സ്വാഭാവികമെന്ന നിലപാടിലാണ്. സ്വന്തം ജില്ലയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ‘പ്രതികാര കൊലകളെന്ന്’ ആശ്വസിക്കുന്ന മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തുമെന്നല്ല കേരളത്തില്‍പ്പോലും ഉണ്ടായിരുന്നില്ല. അക്രമങ്ങളെ തള്ളിപ്പറയാതെ അതിനെ ന്യായീകരിക്കുന്ന നയമാണ് പാര്‍ട്ടി മൊത്തത്തില്‍ സ്വീകരിക്കുന്നത്. ‘വരമ്പത്ത് കൂലി’ പ്രയോഗം അതില്‍ നിന്നാണുണ്ടായതാണ്. നിയമത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് ജനപ്രതിനിധികള്‍ പോലും പെരുമാറുന്നത്. ഷൊര്‍ണൂരില്‍ ഒരു എംഎല്‍എ പോലീസിനെ പരസ്യമായി വെല്ലുവിളിക്കുന്ന കാഴ്ച എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. സിപിഎം നേതാക്കള്‍ പോലീസിന്റെ കുത്തിനുപിടിക്കുന്നതും സ്റ്റേഷന് കയ്യേറി അതിക്രമം കാട്ടുന്നതും ഏതാണ്ട് നിത്യസംഭവമായിരിക്കുന്നു.
കഴിഞ്ഞ ദിവസം ദേവികളും എംഎല്‍എ ഒരു റവന്യൂ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുന്നതും കാണാനായി. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ വരുന്ന ആര്‍ഡിഒ നാലുകാലില്‍ പോകുന്നത് കാണേണ്ടി വരുമെന്നാണ് ഭീഷണിപ്പെടുത്തിയത്. അതിനെ തള്ളിപ്പറയാന്‍ സിപിഎമ്മോ ഇടതുമുന്നണിയോ മുഖ്യമന്ത്രിയോ ഇനിയും തയ്യാറായിട്ടില്ല. വി.എസ്. അച്യുതാനന്ദന് ഭരിച്ചപ്പോഴും അനധികൃത കെട്ടിടങ്ങള്‍ നീക്കാന്‍ ചെന്നപ്പോള്‍ വാളെടുത്തത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി തന്നെയായിരുന്നു. അയാള്‍ക്ക് സ്ഥാനക്കയറ്റം നല്കി ഇപ്പോള്‍ മന്ത്രിയാക്കിയിരിക്കുന്നു.
പിണറായി മന്ത്രിസഭ അധികാരമേറ്റ് മാസമൊന്നു തികയും മുന്‍പുതന്നെ സ്ത്രീപീഡനം വ്യാപകമായി. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുത്തശ്ശിമാര്‍ പോലും പിച്ചിച്ചീന്തപ്പെടുന്നു. പോലീസിന് ഇവ കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ചപറ്റിയെന്ന് പരക്കെ വിലയിരുത്തപ്പെടുകയാണ്. സിപിഎം നേതൃത്വംപോലും ഇത് ശരിവച്ചിട്ടുണ്ട്. ഈ സാഹചര്യം സജീവമായി നില്‍ക്കെയാണ് ഒരു മന്ത്രിതന്നെ ലൈംഗീകാരോപണം നേരിടുന്നത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ടെലഫോണിലൂടെ ലൈംഗിക പരാക്രമം പ്രകടിപ്പിച്ചിരിക്കുന്നത്. ‘മംഗളം ടെലിവിഷന്‍’ ഈ വിവരം പുറത്തുവിട്ടപ്പോള്‍ കേരളമാകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.
കുടുംബസമേതമിരുന്നു കേള്‍ക്കാന്‍ പറ്റാത്ത വൈകൃതമാണ് മന്ത്രിയുടെ വായില്‍ നിന്നും തുരുതുരാ വന്നത്. ഫോണിലൂടെ കേട്ട ശബ്ദം തന്റെതല്ലെന്ന് പറയാന്‍ മടിച്ച ശശിന്ദ്രന് തെറ്റുകാരനാണെന്നതില്‍ സംശയമില്ല. ജനങ്ങളിത് തിരിച്ചറിഞ്ഞുവെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് ഈ എന്സിപിക്കാരന് ധാര്‍മ്മികത ബോദ്ധ്യപ്പെട്ടത്. തുടര്‍ന്ന് രാജിവയ്ക്കുകയും ചെയ്തു. അശ്ലീല മുന്നണിയിലെ ഒരു മന്ത്രി സ്ഥാനത്യാഗം ചെയ്തതുകൊണ്ട് മന്ത്രിസഭ മികച്ചതാകുന്നില്ല.
നൂറു ദിവസം മുന്‍പുതന്നെ സ്വന്തം അടുപ്പക്കാരനെക്കൊണ്ട് രാജിവയ്പ്പിച്ച പിണറായി വിജയന്റെ ഭരണം പോരെന്ന് പാര്‍ട്ടിയും ജനങ്ങളും ഒരുപോലെ പറയുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മന്ത്രി രാജിവച്ചതുകൊണ്ട് പ്രതിച്ഛായ വീണ്ടെടുക്കാന്‍ കഴിയില്ല. പിണറായി നയിക്കുന്ന മന്ത്രിസഭ തന്നെ രാജിവച്ച് പോകുന്നതാണ് ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: