ഷീനാ സതീഷ്
തിരുവനന്തപുരം: കാഴ്ച വൈകല്യമുള്ളവര്‍ക്കായി തിരുവനന്തപുരത്ത് ആരംഭിച്ച കാഴ്ച്ച പരിമിതര്‍ക്കുള്ള സര്‍ക്കാര്‍ വിദ്യാലയം 60 ന്റെ നിറവില്‍. കാഴ്ച വൈകല്യത്തെ അതിജീവിച്ച് വൈജ്ഞാനിക രംഗത്ത് മുന്നേറുന്ന ഈ വിദ്യാലത്തന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന അറുപതാം വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും.1942ല്‍ ദേവനേശന്‍ പനവിളയില്‍ ആരംഭിച്ച അന്ധ ബധിര വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു.1957 ജൂണ്‍ മൂന്നിന് അന്നത്തെ ഗവര്‍ണറായിരുന്ന രാമറാവുവാണ് ഉദ്്ഘാടനം ചെയ്ത് അന്ധ,ബധിര, മൂക വിദ്യാലയം എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രയോഗിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഭരണപരമായ സൗകര്യത്തിനുവേണ്ടി 1959 ല്‍ അന്ധവിദ്യാലയം പ്രത്യേകമായി വിഭജിക്കുകയായിരുന്നു.
ബ്രെയ്ല്‍ ലിപിയില്‍ പഠനം നടത്തുന്ന ഈ സ്കൂളില്‍ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളാണ് പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്നുള്ള പഠനത്തിന് ആണ് കുട്ടികള്‍ക്ക് എസ്എംവി മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂളും പെണ്‍കുട്ടികള്‍ക്ക് കോണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്.പുസ്തകങ്ങള്‍ ബ്രയില്‍ ലിപിയില്‍ തയ്യാറാക്കുന്നതിനായി ഇപ്പോള്‍ ബ്രെയ്ല്‍ പ്രസും പ്രവര്‍ത്തിക്കുന്നുണ്ട്. 60 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഹൈടെക് വിദ്യാലയമാക്കുകയാണ് ലക്ഷ്യമെന്ന് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ ഹക്കിം പറഞ്ഞു. ആഘോഷപരിപാടികള്‍ക്കായി ഉടന്‍ സംഘാടക സമിതി രൂപീകരികരിക്കും.ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികളാണ് നടത്തുക.ഇതിന്റെ ഭാഗമായി സ്കൂളില്‍ രണ്ട് ക്ലാസ്റൂം റിച്ചാഡ് ഹേ എംപിയുടെ ഫണ്ടില്‍ നിന്ന് സ്മാര്‍ട്ട് ക്ലാസ് റൂമാക്കുന്നതിന് തുക അനുവദിക്കുമെന്ന് ഉറപ്പു ലഭിച്ചു. നിലവില്‍ റെക്കോഡിംഗ്് കൂടാതെ ഒരേ സമയം 3 പേര്‍ക്ക് വായിച്ച് റെക്കോഡ് ചെയ്യുന്ന രീതിയില്‍ സ്റ്റുഡിയോ നവീകരിക്കാനാണ് ലക്ഷ്യം.
്സ്കൂളില്‍ നിലവിലുള്ള കരുണാമൃതം ടോക്കിംഗ് സ്റ്റുഡിയോസ്റ്റുഡിയോയുടെ ആധുനിക വത്കരണത്തിന് നഗരസഭ 6 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.കേരളത്തിലെ പരമാവധി കാഴ്ച പരിമിതര്‍ക്ക് ആവശ്യമായ എല്ലാ പുസ്തകങ്ങളും സിഡിയിലാക്കി സൗജന്യമായി എത്തിക്കാന്‍ ലക്ഷ്യമിടുന്നു.ഹൈസ്കൂള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഇതിനുള്ള രൂപരേഖ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. പൊതു വിദ്യാലയത്തില്‍ പഠിക്കുന്ന സാധാരണ വിദ്യാര്‍ത്ഥികളെപ്പോലെ കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കും അനുയോജ്യമായ ആധുനിക വിദ്യാഭ്യാസം നല്കാവുന്ന സര്‍ക്കാര്‍ സംവിധാനമാണ് ഈ സ്കൂളില്‍ ലഭ്യമാക്കുന്നത്.
സംസ്ഥാന തലത്തില്‍ തിരുവനന്തപുരം കൂടാതെ കോട്ടയം, തൃശൂര്‍, കാസര്‍കോഡ്് എന്നിവിടങ്ങളിലായി കാഴ്ച്ച പരിമിതര്‍ക്കുള്ള 4 വിദ്യാലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ആദ്യമായി ബ്രെയ്ല്‍ ലിപിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് ഈ സ്കൂളിലാണ്. 30 കുട്ടികള്‍ ഇവിടെ താമസിച്ചു പഠിച്ചുവരുന്നു. ആധുനിക സൗകര്യമുള്ള പുതിയ മന്ദിരം വന്നതോടെ 100 കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്. ഐടി വിദ്യാഭ്യാസം, ക്രിക്കറ്റ് ചെസ് ടൂര്‍ണമെന്റ് തുടങ്ങിയ രംഗത്ത് പൂര്‍വ വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: