പനാജി: ഗോവയെ കീഴടക്കി ബംഗാൡന് സന്തോഷ് ട്രോഫി കിരീടം. അധികസമയത്തേക്ക് നീണ്ട കളിയില്‍ 1-0നായിരുന്നു ബംഗാള്‍ വിജയം നേടിയത്. മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അവസാന മിനിറ്റില്‍ ബംഗാളിന്റെ വിജയഗോള്‍ പിറന്നത്.
119-ാം മിനിറ്റില്‍ മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും ഉയര്‍ത്തിയടിച്ച പന്ത് ലഭിച്ചത് ബംഗാളിന്റെ മുംതാസ് അക്തറിന്റെ കാലില്‍. അക്തര്‍ പന്ത് ക്രോസ് നല്‍കിയത് മുന്നേറ്റ താരം മന്‍വീറിന്. ഇടതു കാലില്‍ സ്വീകരിച്ച പന്ത് സെക്കന്റുകള്‍ക്കുള്ളില്‍ വലതു കാലിലേയ്ക്ക് മറിച്ച് ഉതിര്‍ത്ത ഷോട്ട് ഗോവന്‍ ഗോള്‍ വല കുലുക്കിയപ്പോള്‍ ഗോവന്‍ ഗോളി റയാന് കൊളാസോയ്ക്ക് കാഴ്ച്ചക്കാരനായി നില്‍ക്കാനേ സാധിച്ചുള്ളു. ഇരമ്പിയാര്‍ത്ത് ഗോവയെ പ്രോത്സാഹിപ്പിച്ചിരുന്ന ഗോവന്‍ ആരാധകര്‍ നിശബ്ധരായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 32-ാം കിരീടമാണ് ഈന്നലെ ബംഗാള്‍ സ്വന്തമാക്കിയത്.
അതേസമയം 2008-09നുശേഷം ആദ്യമായി ഫൈനല്‍ കൡച്ച ഗോവയുടെ ആറാം കിരീടമെന്ന സ്വപ്നമാണ് ഇന്നലെ ബംഗാളിനോട് തകര്‍ന്നത്. സെമിയില്‍ വീഴ്ത്തിയ കേരളത്തിനെതിരെ രണ്ട് ഗോള്‍നേടിയ ഗോവയുടെ ഗോളടി യന്ത്രം ലിസ്റ്റണ്‍ കൊളാസോയെ ബംഗാള്‍ താരങ്ങള്‍ തുടക്കത്തിലേ വരിഞ്ഞുമുറുക്കിയതോടെ ഗോവന്‍ മുന്നേറ്റത്തിന്റെ കരുത്ത് ചോര്‍ന്നു.
ആദ്യ പകുതിയുടെ ഏറിയ സമയവും പന്ത് ബംഗാള്‍ താരങ്ങളുടെ കാലുകളിലായിരുന്നു. ബംഗാളിന്റെ പെനാള്‍ട്ടി ബോക്സിലേക്ക് പന്ത് വളരെ അപൂര്‍വ്വമായി മാത്രമാണ് എത്തിക്കാന്‍ ഗോവന്‍ മധ്യ-മുന്നേറ്റനിരകള്‍ക്ക് കഴിഞ്ഞത്. കളിയുടെ തുടക്കത്തില്‍ ഗോവന്‍ മുന്നേറ്റമായിരുന്നു. ഇതോടെ ഗാലറികള്‍ ഗോവയ്ക്കായി ആര്‍ത്തിരമ്പി. എന്നാല്‍ കളിയുടെ നിയന്ത്രണം സാവധാനത്തില്‍ ബംഗാള്‍ താരങ്ങള്‍ കൈക്കലാക്കി.
ആദ്യ മിനിട്ടില്‍ കൊളാസോ മനോഹരമായ മുന്നേറ്റം നടത്തി. പെനാല്‍ട്ടി ബോക്സിന് സമീപത്തു നിന്നും തൊടുത്ത ഷോട്ട് ക്രോസ് ബാറിനെ തൊട്ടുരുമി പുറത്തേക്ക് പറന്നു. പത്താം മിനുട്ടില്‍ ഗോവയ്ക്ക് അനുകൂലമായ ഫൈനലിലെ ആദ്യ ഫ്രീ കിക്ക്. കിക്ക് എടുത്തത് ആരണ് ഡിസില്‍വ. ഡിസില്‍വയുടെ ഷോട്ട് ബംഗാള്‍ പ്രതിരോധത്തെ കീറി മുറിച്ച് ഗോള്‍ മുഖത്തേക്ക് പറന്നെങ്കിലും ഗോളി ശങ്കര്‍ റോയി രക്ഷകനായി.
മൂന്ന് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് വീണ്ടും ഡിസില്‍വ പ്രത്യക്രമണം നടത്തിയെങ്കിലും ഷോട്ട് ദുര്‍ബലമായി. കളി ഇരുപതാം മിനുട്ടിലേക്ക് കടന്നതോടെ കളിയുടെ നിയന്ത്രണം ബംഗാള്‍ പൂര്‍ണമായും കൈപിടിയിലൊതുക്കി. പിന്നീട് ബംഗാളിന്റെ സര്‍വ്വാധിപത്യമായിരുന്നു. തുടര്‍ച്ചയായി അവര്‍ പന്തുമായി ഗോവന്‍ ഗോള്‍മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടു. എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്ന അവസ്ഥ.
24-ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്നും ലഭിച്ച പന്തുമായി ബംഗാളിന്റെ ബസന്ത സിങ് നടത്തിയ ഗോവന്‍ പ്രതിരോധ ‘ടന്മാരായ മെല്ബിന് ലാബോയെയും റെയ്മെന്‍ഡ് സുവാരസിനെയും മറികടന്ന് ഗോവയുടെ പോസ്റ്ററിലേക്ക് നിറയൊഴിച്ചു. ഗോളിയെ നിസ്സാഹയനാക്കി വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിസില്‍ മുഴക്കി. ഓഫ് സൈഡിനെതിരെ ബംഗാള്‍ താരങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. ഇതിന്റെ പേരില്‍ ബസന്ത് സിങിന് റഫറി മഞ്ഞ കാര്‍ഡ് സമ്മാനിച്ചു. എന്നാല്‍ സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം തെറ്റിയതോടെ ആദ്യ പകുതി ഗോള്‍രഹിതം.
രണ്ടാം പകുതിയിയിലും ബംഗാളിനായിരുന്നു ആധിപത്യം.
എന്നാല്‍ തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ നടത്തിയിട്ടും ഗോവന്‍ ഗോൡയെ കീഴടക്കാന്‍ ബംഗാള്‍ സ്ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല. നിരവധി അവസരങ്ങളാണ് സ്ട്രൈക്കര്‍മാര്‍ തുലച്ചുകളഞ്ഞത്. ബാറിന് കീഴില്‍ ഗോവന്‍ ഗോളിയുടെ മിന്നുന്ന ഫോമും ബംഗാൡന് മുന്നില്‍ തടസ്സമായി നിന്നു. ഇടയ്ക്ക് ഗോവ കൊളാസോയുടെ നേതൃത്വത്തില്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം ബംഗാള്‍ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു.
അധികസമയത്തിന്റെ ആദ്യ പകുതിയില്‍ ചില അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായെങ്കിലും ഇരു ടീമുകള്‍ക്കും ഗോള്‍ വല കുലുക്കാന്‍ മാത്രം കഴിഞ്ഞില്ല. രണ്ടാം മിനിറ്റില്‍ ഗോള്‍ ഉറപ്പിക്കാനുള്ള അവസരം നിര്‍ഭാഗ്യം കൊണ്ടാണ് ബംഗാളിന് നഷ്ടമായത്. ഇടതു മൂലയില്‍ നിന്നും റൊണാള്‍ഡ് സിംഗ് മറിച്ചു നല്കിയ ഷോട്ട് മന്‍വീര്‍ സിംഗിന്റെ കാലുകളില്‍. മന്‍വീര്‍ തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി വീണ്ടും പെനാല്‍റ്റി ബോക്സിലേയ്ക്ക്. ഗോവന്‍ ഗോള്‍ മുഖത്ത് കൂട്ടപ്പൊരിച്ചില്‍ ഉണ്ടായെങ്കിലും ഒടുവില്‍ ഗോവന്‍ പ്രതിരോധനിരതാരം പുറത്തേക്ക് അടിച്ച് രക്ഷകനായി.
എന്നാല്‍ അധികസമയത്തിന്റെ ആദ്യപകുതിയിലും ഗോള്‍ മാത്രം വിട്ടുനിന്നു. രണ്ടാം പകുതിയിലും ബംഗാളിനുതന്നെയായിരുന്നു മുന്‍തൂക്കം. ഒടുവില്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ബംഗാള്‍ കിരീടം ഉറപ്പിച്ച ഗോള്‍ വന്നെത്തി. അവസാന മിനിറ്റില്‍ മന്‍വീര്‍ സിംഗ് ഗോവന്‍ പോസ്റ്റിലേയ്ക്ക് പന്ത് പായിച്ചതോടെ 71-ാമത് സന്തോഷ് ട്രോഫി ബംഗാളിന് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: