ശിവ കൈലാസ്
വിളപ്പില്‍: മണ്പാത്രത്തിലെ ജലം ഉയര്‍ത്തി പിടിച്ച് ഇന്ദ്രജാലക്കാരന് മാന്ത്രിക വടി ചുഴറ്റി കുരുന്നുകളോട് പറഞ്ഞു. ‘ പ്രകൃതിയുടെ താളത്തിന് മനുഷ്യന് വഴിമുടക്കിയായാല് കുടിനീരില്ലാത്ത ഭൂമിയെ നാം കാണും.’ കുരുന്നുകള്‍ വിസ്മയത്തോടെ നോക്കിയിരുന്നു. വീണ്ടും മജീഷ്യന്‍ മാന്ത്രിക വടി ചുഴറ്റി. മണ്പാത്രത്തിലെ ജലം അപ്രത്യക്ഷം. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കീഴാറൂര്‍ ശ്രീ സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ക്ക് മാജിക്കിലൂടെ പ്രകൃതി പഠനം ഒരുക്കിയ വേദിയിലായിരുന്നു വിസ്മയ കാഴ്ചകള്‍.
വി.കെ.അരവിന്ദ് എന്ന യുവ എഞ്ചിനീയര്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മാജിക്കിലൂടെ കുരുന്ന് മനസുകള്‍ക്ക് പ്രകൃതിയെ അടുത്തറിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ജല സംരക്ഷണം, പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം, മരം ഭൂമിയുടെ രക്ഷയ്ക്ക് ഇങ്ങനെ പ്രകൃതിയുടെ കാവല്‍ക്കാരായി പുതുതലമുറയെ മാറ്റുകയാണ് അരവിന്ദ്. അതിന് മാജിക്കാണ് അരവിന്ദ് തെരഞ്ഞെടുത്ത മാധ്യമം. ഇന്ദ്രജാലം കുഞ്ഞു മനസുകളിലേക്ക് വേഗത്തില്‍ ഇറങ്ങി ചെല്ലാന്‍ കഴിയുന്ന കലയാണെന്ന് അരവിന്ദ് പറയുന്നു. ‘ജന്മഭൂമി’ ദിനപത്രത്തിലെ സംസ്കൃതി പേജില്‍ നിന്ന് അടര്‍ത്തിയെടുത്ത പുരാണ കഥകളും മാജിക്കിന്റെ മേമ്പൊടി ചേര്‍ത്ത് അരവിന്ദ് കുട്ടികള്‍ക്ക് ഹൃദ്യസ്ഥമാക്കുന്നു.
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ റ്റാറ്റ കണ്‍സള്‍ട്ടന്‍സിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അരവിന്ദ്. ജോലി തിരക്കുകള്‍ക്കിടയിലും മാജിക്കിലൂടെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ സമയം കണ്ടെത്തുന്നു അരവിന്ദ്. സ്കൂളുകള്‍, അനാഥാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ശില്‍പ്പശാലകളില്‍ സൗജന്യ സേവനം നല്കാന് അരവിന്ദ് സദാ സന്നദ്ധന്. പാപ്പനംകോട് ശ്രീചിത്രതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠനകാലത്ത് നാലു വര്‍ഷം എബിവിപിയുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു അരവിന്ദ്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്താണ് തന്നെ പ്രകൃതി സ്നേഹിയാക്കിയതെന്ന് തുറന്നു പറയാന്‍ മടിയില്ല ഈ യുവാവിന്. കുട്ടിക്കാലത്ത് പരിശീലിച്ച ഇന്ദജാല വിദ്യ അതിന് ഉപയോഗിക്കുന്നുവെന്ന് മാത്രം.
സംഗീത പ്രേമി കൂടിയായ അരവിന്ദ് നിരവധി ഹിറ്റ് ആല്‍ബങ്ങള്‍ ഇതിനോടകം പുറത്തിറക്കി. കഴിഞ്ഞ ഓണക്കാലത്ത് പുറത്തിറക്കിയ ‘പൊന്നാവണി’ എന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടു. അരവിന്ദിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാര്യ മേഘയുടേയും ഏക മകള്‍ പാര്വണേന്ദുവിന്റേയും പിന്തുണയും പ്രോത്സാഹനവും കൂട്ടായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: