മൂന്നാര്‍(ഇടുക്കി): മൂന്നാറില്‍ ഇടത്-വലത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥലോബിയും ഭൂമി കയ്യേറി കൂറ്റന്‍ കെട്ടിടങ്ങള്‍ പണിതിരിക്കുന്ന പ്രദേശങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെ പത്തരയോടെ മൂന്നാറിലെത്തിയ അദ്ദേഹത്തെ പാര്‍ട്ടിയുടെ ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍ സുരേഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തുടര്‍ന്ന് മലീമസമായിക്കിടക്കുന്ന മുതിരപ്പുഴയാറിന്റെ തീരപ്രദേശത്ത് സന്ദര്‍ശനം നടത്തി. ഹോട്ടലുകളില്‍ നിന്ന് വ്യാപകമായി മാലിന്യം മുതിരപ്പുഴയാറ്റിലേക്ക് ഒഴുക്കുന്നത് അദ്ദേഹം നേരില്‍ക്കണ്ടു. പിന്നീട് സിപിഎമ്മുകാര്‍ ഭൂമി കയ്യേറിയിരിക്കുന്ന ഇക്കാനഗറിലേക്ക് കാല്‍നടയായി നീങ്ങി. ഇക്കാനഗറില്‍ എസ്.രാജേന്ദ്രന്, അദ്ദേഹത്തിന്റെ സഹോദരന് കതിരേശന്, സിപിഎം നേതാവ് ലക്ഷ്മണന് എന്നിവരുടെ കയ്യേറ്റങ്ങള്‍ കണ്ടു. നിരോധനം ലംഘിച്ച് പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം നിര്‍മ്മിച്ചതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ കെട്ടിടങ്ങള്‍ കണ്ടു.
രണ്ടാഴ്ച മുമ്പ് ഇവിടെ പ്രവര്‍ത്തിക്കുന്ന പ്ലംജൂഡി റിസോര്‍ട്ടിലേക്ക് കൂറ്റന്‍പാറ അടര്‍ന്ന് വീണിരുന്നു. ഇവിടെ നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു കെട്ടിടവും ഉണ്ട്. നിര്‍മ്മാണത്തിന് നിരോധനം നിലനില്‍ക്കുമ്പോഴും അവധി ദിവസങ്ങളില്‍ നിര്‍മ്മാണം നടക്കുന്ന വിവരം നാട്ടുകാര്‍ അദ്ദേഹത്തെ അറിയിച്ചു. പിന്നീട് ചിത്തിരപുരത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചു. കെപി വര്‍ക്കി ജ്വല്ലറി ഉടമകള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഏറെ ഭീഷണി ഉയര്‍ത്തുന്നത്. ഇവിടെ സര്‍ക്കാര്‍ സ്കൂളിന്റെ ഭൂമി കയ്യേറിയാണ് പതിനാല് നില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
ഏതാനും മീറ്റര്‍ മുകള്‍ഭാഗത്തായി കെ.പി വര്‍ക്കി ജ്വല്ലറിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന പത്ത് നില കെട്ടിടത്തിലും കുമ്മനം എത്തി. മൂന്ന് മണിയോടെയാണ് കയ്യേറ്റ പ്രദേശങ്ങളിലെ സന്ദര്‍ശം പൂര്‍ത്തിയാക്കിയത്. കയ്യേറ്റം ഭീകരപ്രവര്‍ത്തനമായി കണക്കാക്കണമെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. ഇതിനായി നിയമ നിര്‍മ്മാണം നടത്തേണ്ടത് അത്യാവശ്യമാണ്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ തടയുന്നതിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥനെ വഴിയില്‍ തടഞ്ഞിട്ട് പോലും പോലീസ് കേസെടുത്തില്ല. ഇതിനാലാണ് കയ്യേറ്റങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമ ഭേദഗതി അനിവാര്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനത്തിന്റെ സന്ദര്‍ശനത്തെ തടയാന്‍ സിപിഎം തീരുമാനമെടുത്തെന്ന വിവരത്തെത്തുടര്‍ന്ന് വന്‍ പോലീസ്സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി കുമ്മനം മടങ്ങുന്നതുവരെ ഒപ്പമുണ്ടായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, സംസ്ഥാന കമ്മിറ്റിയംഗം വി.എ വേലുക്കുട്ടന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എസ് അജി, സോജന് ജോര്‍ജ്, ജില്ലാ വൈസ് പ്രസിഡന്റ് വി.കെ ബിജു, സെക്രട്ടറി ഷാജി നെല്ലിപ്പറമ്പന്‍, ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍ സുരേഷ് എന്നിവര്‍ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. മൂന്ന് ദിവസത്തിനകം മൂന്നാറില്‍ നടത്തേണ്ട സമര പരിപാടികള്‍ക്ക് ബിജെപി സംസ്ഥാന ഘടകം രൂപം നല്‍കുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: