തിരുവനന്തപുരം: സഭ്യതയും സദാചാരവും വേണ്ടുവോളം ഉണ്ടെന്നതാണ് മലയാളികളുടെ അഹങ്കാരം. അതൊക്കെ വെറും നീര്ക്കുമിളകളെന്നാണ് മന്ത്രിമാരുടെ പെരുമാറ്റം ബോദ്ധ്യപ്പെടുത്തുന്നത്. ആദ്യമന്ത്രിസഭയുടെ ഷഷ്ടിപൂര്ത്തിയാഘോഷത്തിനൊരുങ്ങവെ സംസ്ഥാന മന്ത്രിസഭയില്‍ നിന്നൊരു മന്ത്രി ഇറങ്ങിപ്പോയത് അഭിമാനത്തോടെയല്ല.
അപമാനകരമായ പെരുമാറ്റം നാട്ടുകാരറിഞ്ഞു എന്നറിഞ്ഞിട്ടും ഒന്നും സംഭവിക്കാത്ത മട്ടില്‍ ചിരിച്ചുകൊണ്ടാണ് പിണറായി മന്ത്രിസഭയില്‍ നിന്ന് എ.കെ. ശശീന്ദ്രന് രാജിവച്ചത്. കുറ്റബോധമൊന്നും പ്രകടിപ്പിക്കാതെ, എന്നാല്‍ ആരോപണം നിഷേധിക്കാതെ ഇളിഭ്യച്ചിരിയോടെയാണ് ശശീന്ദ്രന് രാജിവച്ചത്. വൈകിയാല്‍ സംഗതി വഷളാകുമെന്ന ബോധ്യത്തിലാണെന്ന് വ്യക്തം.
ഐക്യകേരളത്തില്‍ നാറി പടിയിറങ്ങുന്ന ആറാമത്തെ മന്ത്രിയാണ് എ.കെ. ശശീന്ദ്രന്. സ്ത്രീയോട് കാമവെറി പ്രകടിപ്പിക്കുന്ന ഫോണിലൂടെയുള്ള സംസാരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ശശീന്ദ്രന് രാജിവയ്ക്കേണ്ടിവന്നു. മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പും ശശീന്ദ്രന്റെ രാജി വേഗത്തിലാക്കി.
കേരളത്തിലെ രണ്ടാമത്തെ മന്ത്രിസഭയിലെ കരുത്തനായ പി.ടി. ചാക്കോയാണ് സ്ത്രീവിഷയത്തില്‍ രാജിവച്ച ആദ്യ മന്ത്രി. 1963 ഡിസംബര്‍ 8ന് തൃശൂരിലെ പീച്ചിയിലൂടെ യാത്ര ചെയ്യവേ അപകടം പിണഞ്ഞെങ്കിലും മന്ത്രി കാര്‍ നിര്‍ത്തിയില്ല. മന്ത്രി ഓടിച്ച കാറിന്റെ മുന്‍ സീറ്റില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു. കാര്‍ നിര്‍ത്താത്തതിന്റെ കാരണം കണ്ടുപിടിച്ചതോടെ കഥകള്‍ നിറഞ്ഞു. കാറിലുണ്ടായിരുന്നത് ഭാര്യയാണെന്ന പ്രസ്താവനയൊന്നും ജനം വിശ്വസിച്ചില്ല; കോണ്‍ഗ്രസ്സുകാരും. നിയസഭയ്ക്കകത്തും പുറത്തും കോലാഹലം. മന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസ് എംഎല്‍എ പ്രഹ്ലാദന് ഗോപാലന് സത്യഗ്രഹമിരുന്നു. പ്രതിപക്ഷം പിന്തുണച്ചു. അത് മുഖ്യമന്ത്രി ശങ്കറിന്റെ പിന്തുണയോടെ എന്ന വാദവും ഉയര്‍ന്നു. ഒടുവില്‍ ’64 ഫെബ്രുവരി 20ന് ചാക്കോ രാജി നല്കി. അന്നുണ്ടായ കോണ്‍ഗ്രസിലെ ചേരിതിരിവാണ് കേരളാ കോണ്‍ഗ്രസിന്റെ പിറവിയിലെത്തിയത്.
വനിതാ ഉദ്യോഗസ്ഥയോട് ലൈംഗിക ചേഷ്ട കാട്ടിയെന്നതിന്റെ പേരില്‍ നായനാര്‍ മന്ത്രിസഭയില്‍ നിന്നു നീലലോഹിതദാസന്‍ നാടാര്‍ രാജിവച്ചതാണ് രണ്ടാമത്തെ സംഭവം. 2000 ഫെബ്രുവരി 13നായിരുന്നു രാജി. ഏറെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് മൂന്നാമത്തെ മന്ത്രിയുടെ രാജി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കുപ്രസിദ്ധമായ ഐസ്ക്രീം പാര്‍ലര്‍ പീഡന കേസാണ് കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്. ആരോപണങ്ങള്‍ അതിജീവിച്ച കുഞ്ഞാലിക്കുട്ടി വീണ്ടും മന്ത്രി സ്ഥാനത്തെത്തി.
വി.എസ്. മന്ത്രിസഭയില്‍ അംഗമായിരിക്കെ വിമാനയാത്രയ്ക്കിടയില്‍ സ്ത്രീയെ കയറിപ്പിടിച്ചു എന്ന പരാതിയാണ് പി.ജെ. ജോസഫിന്റെ രാജിയില്‍ കലാശിച്ചത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് ഗണേശ് കുമാറിന് രാജിവയ്ക്കേണ്ടിവന്നതും ലൈംഗികാരോപണം തന്നെ. രാജിയിലേക്ക് കലാശിച്ച ആരോപണത്തിന്റെ ആണിക്കല്ലായത് ഗണേശിന്റെ ഭാര്യയാണെന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ മന്ത്രിസഭയിലെത്തി പത്തുമാസം തികയ്ക്കും മുമ്പ് എ.കെ. ശശീന്ദ്രന് മാനംകെട്ട് മടക്കം.
എന്‍സിപിക്ക് സഭയില്‍ രണ്ട് അംഗങ്ങളുണ്ടെങ്കിലും ശശീന്ദ്രന് പകരം മറ്റൊരു മന്ത്രി ഉണ്ടാകാന്‍ സിപിഎം അനുവദിക്കില്ല. ശശീന്ദ്രന്റെ വകുപ്പ് സിപിഎം ഏറ്റെടുക്കാനാണ് സാദ്ധ്യത. കുട്ടനാട്ടില്‍ നിന്ന് ജയിച്ച തോമസ് ചാണ്ടി മന്ത്രിക്കുപ്പായം തുന്നി തുടക്കത്തില്‍ കളത്തിലിറങ്ങിയെങ്കിലും എന്‍സിപിയും മുഖ്യമന്ത്രിയും ശശീന്ദ്രനോടൊപ്പമായിരുന്നു. രണ്ടരവര്‍ഷം വീതം പങ്കുവയ്ക്കാമെന്ന ഉറപ്പിലാണ് അന്ന് തോമസ് ചാണ്ടി ഒതുങ്ങിയത്. ഭൂരിപക്ഷമൊന്നും പ്രശ്നമല്ലാത്തതുകൊണ്ട് എന്‍സിപിയെ അവഗണിക്കാനാകും ഇടത് മുന്നണി തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: