കണ്ണൂര്‍: പത്ത് മാസം മാത്രം പൂര്‍ത്തിയായ പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവെയ്ക്കുന്ന കണ്ണൂരുകാരനായ രണ്ടാമത്തെ മന്ത്രിയാണ് എ.കെ.ശശീന്ദ്രന്. ഭരണത്തിലെത്തി ആറുമാസം തികയും മുമ്പ് ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായിരുന്ന ഇ.പി.ജയരാജന് രാജിവെയ്ക്കേണ്ടി വന്നിരുന്നു.
ജയരാജന്റെ ഭാര്യാ സഹോദരിയും കണ്ണൂര്‍ എംപിയും സിപിഎം നേതാവുമായി പി.കെ. ശ്രീമതി എംപിയുടെ മകനുള്‍പ്പെടെയുളള അയോഗ്യരായ നിരവധി പേരെ വിവിധ കമ്പനികളുടെ ഉന്നത സ്ഥാനങ്ങളില്‍ അധികാരം ദുരുപയോഗം ചെയ്ത് നിയമിച്ചുവെന്നായിരുന്നു ജയരാജനെതിരായ ആരോപണം.
അശ്ലീല ചുവയില്‍ സ്ത്രീയുമായി ഫോണില്‍ സംഭാഷണം നടത്തിയെന്ന വിവാദത്തിന്റെ പേരില്‍ ഇന്നലെ രാജിവെച്ച ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും കണ്ണൂര്‍ എളയാവൂര് സ്വദേശിയാണ്.
മന്ത്രിസഭയെ നയിക്കുന്ന എല്‍ഡിഎഫിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സ്വാധീനമുളള കണ്ണൂരില്‍ നിന്നുളള മന്ത്രിമാര്‍തന്നെ മന്ത്രിസഭയ്ക്കും ഭരണത്തിനും കളങ്കമുണ്ടാക്കി രാജിവെയ്ക്കേണ്ടി വന്നു എന്നത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: