കണ്ണൂര്‍: ഇടതുപക്ഷ മന്ത്രിമാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.എന്‍. വിനോദ് പ്രസ്താവനയില്‍ പറഞ്ഞു.
നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പേ ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് സ്വന്തം ഉത്തരവാദിത്വം ഉദ്യോഗസ്ഥരില്‍ കെട്ടിവച്ചു.
ഈ മാതൃക സ്വീകരിച്ച വിദ്യാഭ്യാസ മന്ത്രി എസ്എസ്എല്‍സി ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാതെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കേണ്ടതാണ്.
കാലാകാലങ്ങളായി വിവിധ മേഖലകളിലുള്ള പരീക്ഷകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി പല കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയത്തിലും റിസള്‍ട്ട് പ്രഖ്യാപനത്തിലും അപാകതകളുണ്ടായതും ഈ വര്‍ഷത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ചേര്‍ത്ത് വായിക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷ നടത്തിപ്പിലുള്ള അശ്രദ്ധയും അലംഭാവവുമാണ് പ്രകടമാകുന്നത്. ഇത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: