മൂന്നാര്‍ (ഇടുക്കി): മൂന്നാറിലെ ഭൂമി കൈയേറ്റം, അനധികൃത കെട്ടിട നിര്‍മ്മാണം എന്നിവയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി കൈയേറ്റങ്ങളിലും അനധികൃത കെട്ടിട നിര്‍മ്മാണങ്ങളിലും വ്യാപകമായ പണമിടപാട് നടന്നു. ഇതില്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ട്. സിബിഐ അന്വേഷിച്ചാല്‍ നിയമം ലംഘിച്ചവരും കൂട്ടുനിന്ന ഉദ്യോഗസ്ഥരും കുടുങ്ങും. ജില്ലയില്‍ 500 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി കൈയേറി. ഇവ വീണ്ടെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ എജി ലാന്‍ഡ് ഓഡിറ്റിങ് നടത്തണം. ഇടുക്കിയിലെ സര്‍ക്കാര്‍ ഭൂമിയെക്കുറിച്ച് ഭരണകൂടത്തിന് അറിയില്ല. അതിനാല്‍ മുന്‍പ് വി.എസ്. അച്യുതാനന്ദന് തിരികെപ്പിടിച്ച ഭൂമി വീണ്ടും കൈയേറ്റക്കാരുടെ പക്കലെത്തി. മൂന്നാറില്‍ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് കൈയേറിയ ഭൂമി ഉടന്‍ വിട്ട് കൊടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
അനധികൃത നിര്‍മ്മാണം ഊട്ടിയില്‍ വരുത്തിയ കാലാവസ്ഥാ വ്യതിയാനം മൂന്നാറിലും സംഭവിക്കും. മൂന്നാറിലെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘം വേണം. മലിനീകരണ നിയന്ത്രണ, ജൈവവൈവിധ്യ ബോര്‍ഡുകള്‍ നോക്കുകുത്തിയായി. കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ സിപിഎമ്മും കര്‍ഷകസംഘവും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നടത്തുന്ന സമരം അവസാനിപ്പിക്കണം. സിപിഎം വ്യാപകമായി ഭൂമി കൈയേറിയ ഇക്കാ നഗറിനെ മോചിപ്പിച്ച് ഇക്കോളജി പ്രദേശമാക്കണം. ജോയിസ് ജോര്‍ജ് എംപി ഉള്‍പ്പെട്ട കൊട്ടാക്കമ്പൂര്‍ കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: