മരട്: പരിചരിക്കാന്‍ ആളും സ്വന്തമായി വീടുമില്ലാതെ അസുഖം മൂര്‍ച്ഛിച്ച് അവശനായ വൃദ്ധനെ നാട്ടുകാര്‍ ആശുപത്രിയിലാക്കി. കുമ്പളം ഇല്ലത്ത്ചിറ ജോസഫ് (61) നെയാണ് ഇന്നലെ ഉച്ചയോടെ എറണാകുളം ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടില്‍ മിഠായിക്കച്ചവടം നടത്തിയിരുന്ന ജോസഫിന്റെ വീട് സാമ്പത്തിക ബുദ്ധിമുട്ട് മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടു. ഭാര്യ പിരിഞ്ഞ് പോയ ഇയാളുടെ ഒരു മകന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ട് പോയി. കല്ല്യാണം കഴിഞ്ഞ് പോയ മകള്‍ മാത്രമാണ് ഇപ്പോള്‍ ഇടക്കിടയ്ക്ക് ജോസഫിന്റെ അടുത്ത് വരുന്നത്. സ്വന്തമായി കിടപ്പാടമില്ലാത്തതിനാല്‍ സഹോദരി ഏലിക്കുട്ടിയുടെ വീട്ടിലാണ് കിടപ്പ്. കുടുംബാംഗങ്ങളെല്ലാം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായതിനാല്‍ കൃത്യമായ ചികിത്സകളൊന്നും ലഭിക്കാതെ ഭക്ഷണവും വെള്ളവും കഴിച്ചാല്‍ ചോര ഛര്‍ദ്ദിക്കുന്ന അവസ്ഥയിലാണ്.
അവശനായ ജോസഫിന്റെ അവസ്ഥയറിഞ്ഞെത്തിയ പൊതുപ്രവര്‍ത്തകനായ സോജന് പുത്തന്‍വീട്ടിലാണ് വാര്‍ഡ് മെമ്പറേയും മറ്റുള്ളവരേയും വിവരമറിയിച്ചത്. പഞ്ചായത്തംഗം സി.പി. രതീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപക് എന്നിവര്‍ ആംബുലന്‍സ് വരുത്തി എറണാകുളം ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനറല്‍ ആശുപത്രിയില്‍ ലഭ്യമായ ചികിത്സ രോഗിക്ക് നല്‍കുമെന്ന് നാട്ടുകാര്‍ക്ക് ആശുപത്രി സൂപ്രണ്ട് ഉറപ്പ് നല്കി. ജോസഫിന്റെ ചികിത്സാ ചെലവും തുടര്‍ പരിചരണവും കുമ്പളം പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് വാര്‍ഡ് മെമ്പര്‍ സി.പി. രതീഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: