ലക്നൗ: യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റത് ദിവസങ്ങള്‍ക്കു മുന്‍പു മാത്രം. അധികാരത്തിലെത്തി 150 മണിക്കൂറുകള്ക്കുള്ളിലെടുത്തത് 50 സുപ്രധാന തീരുമാനങ്ങള്‍. അനധികൃത കശാപ്പുശാലകളും ഇറച്ചിക്കടകളും പൂട്ടുക, പൂവാല വിരുദ്ധ സ്ക്വാഡുകള്‍ രൂപീകരിക്കുക, റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കുക തുടങ്ങിയവ ഇതില്‍ പെടുന്നു.
അനധികൃത കശാപ്പുശാലകള്‍ക്കെതിരായ പഴയ നിയമം ശക്തമായി നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. പക്ഷെ അതോടെ വലിയ കോലാഹലങ്ങളും വിവാദങ്ങളുമായി. ചന്തകളിലടക്കം പൊതു സ്ഥലങ്ങളിലെ വൃത്തി ഉറപ്പാക്കാനും മലിനീകരണം തടയാനും ഉപകരിക്കുന്നതായി ഈ തീരുമാനം.
ഉദ്യോഗസ്ഥര്‍ രാവിലെ പത്തിനു മുന്‍പ് ഓഫീസില്‍ എത്തണം, ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്തണം തുടങ്ങിയ തീരുമാനങ്ങളും ജനങ്ങള്‍ക്ക് ഗുണകരമായി, പാന്‍ മാസലയും ഗുഡ്കയും വിലക്കാനായിരുന്നു മറ്റൊരു തീരുമാനം. കൈലാസ് മാനസരോവര്‍ യാത്രക്കുള്ള ഗ്രാന്റ് അരലക്ഷത്തില്‍ നിന്ന് ഒരു ലക്ഷമാക്കി.
സകല പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ ജൂണ്‍ 15നകം അടക്കണമെന്ന നിര്‍ദ്ദേശത്തെയും ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഫയലുകള്‍ വീട്ടില്‍ കൊണ്ടുപോകരുത്, അവ ഓഫീസില്‍ വച്ചു തന്നെ തീര്‍ക്കുക, എല്ലാ പോലീസ് സ്റ്റേഷനുകളിലും റിസപ്ഷന് കൗണ്ടറില്‍ പോലീസുകരനൊപ്പം വനിതാ കോണ്‍സ്റ്റബിളും ഉണ്ടായിരിക്കണം, സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം, സര്‍ക്കാര്‍ ഓഫീസുകളില്‍ സിസിടിവി ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സുപ്രധാന ഉത്തരവുകള്‍.
പൂട്ടിയത് നിയമവിരുദ്ധ കശാപ്പുശാലകള്‍ മാത്രം: കേന്ദ്രം
ലക്നൗ: യുപിയില്‍ അടച്ചുപൂട്ടിയത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന കശാപ്പുശാലകള്‍ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇറച്ചിവില്പന കുറഞ്ഞതിന് ഇവ പൂട്ടിയതു മാത്രമല്ല കാരണം. ചൈനയിലേക്കുള്ള കയറ്റുമതി കുറഞ്ഞതും ഒരു കാരണമാണ്. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: