ലക്നൗ: അനധികൃത കശാപ്പുശാലകള്‍ക്കെതിരെ നിലവിലുണ്ടായിരുന്ന നിയമം ശക്തമായി നടപ്പാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനത്ത് ഇറച്ചിക്കച്ചവടക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി. കോഴി- മാട്ടിറച്ചി വില്‍പ്പനക്കാരാണ് സമരം തുടങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തെ ഇറച്ചിക്കടകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടുമെന്നും മീന്‍ വ്യാപാരികള്‍ കൂടി തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലഖ്നൊ ബക്റ ഖോഷ്ട് വ്യാപാര്‍ മണ്ഡല് വ്യാപാരി മുബീന് ഖുറേഷി പറഞ്ഞു. സമരം പിന്‍വലിക്കാന്‍ നീക്കമില്ലെന്നും അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും ഖുറേഷി വ്യക്തമാക്കി.
യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അനധികൃത അറവുകശാലകള് അടച്ചുപൂട്ടാനും മാടുകളുടെ കള്ളക്കടത്ത് തടയുന്നതിനും ഉത്തരവിട്ടിരുന്നു. ഇതിന്റെ ഫലമെന്നോണം സംസ്ഥാനത്തെ പല അറവുശാലകളും പോലീസ് പൂട്ടിച്ചിരുന്നു.
നടപടി സ്വീകരിക്കുന്നത് അനധികൃത അറവുശാലകള്ക്കെതിരെയാണെന്നും നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു പ്രശ്നവും ഇല്ലെന്നും സമരത്തില്‍ നിന്നും പിന്മാറണമെന്നും ബിജെപി നേതാവ് മസ്ഹര്‍ അബ്ബാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: