ന്യൂദല്‍ഹി: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. മരണത്തില്‍ കൃഷ്ണദാസിന് പങ്കുള്ളതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.
വിദൂര സാധ്യതയുടെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ല. സംസ്ഥാന സര്‍ക്കാറും ജിഷ്ണുവിന്റെ അമ്മ മഹിജയുമാണ് ഹര്‍ജികള്‍ നല്‍കിയത്. പോലീസിന്റെ വീഴ്ചയാണ് കൃഷ്ണദാസിന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് ഇടയാക്കിയത്. കേസില്‍ കടുത്ത ആരോപണം നേരിടുന്നതിനിടെ ഹര്‍ജി തള്ളിയത് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.
തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാല്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. കോളജ് വൈസ് പ്രിന്‍സിപ്പല്‍, പിആര്‍ഒ എന്നിവരുടെ മൊഴിയില്‍ കൃഷ്ണദാസിന്റെ പങ്ക് വ്യക്തമാണെന്നും സ്ഥാപനത്തിന്റെ ഉടമയെന്ന രീതിയില്‍ ജിഷ്ണുവിനെതിരെ കൃഷ്ണദാസ് നടത്തിയ നീക്കങ്ങള്‍ പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ചുണ്ടിക്കാണിച്ചു.
മരണം ആത്മഹത്യാണോ കൊലപാകമാണോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൃഷ്ണദാസ് സംശയത്തിലാണ്. ജാമ്യം ലഭിക്കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കും. അദ്ദേഹം വാദിച്ചു.
സ്വാശ്രയ കോളജുകളിലെ ഇടിമുറികള്‍ തടയാന്‍ കോടതി അടിയന്തരമായി ഇടപെടണമെന്ന് മഹിജക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രാജു രാമചന്ദ്രന് ആവശ്യപ്പെട്ടു. എന്നാല്‍ കൃഷ്ണദാസിന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സ്ഥാപനത്തിന്റെ ഉടമയാണെന്നതിനാല്‍ പങ്കുണ്ടെന്ന് ഊഹിക്കാനിവില്ല.
ഇടിമുറികള്‍ തടയണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ ഇടിമുറികള്‍ക്ക് പിന്നില്‍ കൃഷ്ദാസാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. കൂടുതല്‍ സാക്ഷിമൊഴികളുടെ വിശദാംശങ്ങളിലേക്കും റിപ്പോര്‍ട്ടുകളിലേക്കും കടക്കാന്‍ വിസമമ്മതിച്ചാണ് ഹര്‍ജികള്‍ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: