ന്യൂദല്‍ഹി: ഏപ്രിലില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്കി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹി ഭാവന മണ്ഡലത്തിലെ എംഎല്‍എയായ വേദ് പ്രകാശാണ് ബിജെപിയിലെത്തിയത്.
2015ല്‍ അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം നടപ്പാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി കെജ്രിവാളിനും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എ സ്ഥാനവും മറ്റ് പദവികളും ഉടന്‍ രാജിവെക്കും. 35 ആപ്പ് എംഎല്‍എമാരും നേതാക്കളായ ദേവീന്ദര്‍ സെരാവത്, പങ്കജ് പുഷ്കര്‍, മുന്‍ മന്ത്രി സന്ദീപ് കുമാര്‍ എന്നിവരും അസന്തുഷ്ടരാണ്. ഇവരുമായി ബന്ധപ്പെട്ടു വരികയാണ്. ബിജെപിയിലേക്ക് ഇനിയും എംഎല്എമാരെത്തുമെന്ന സൂചന നല്കി വേദ് പ്രകാശ് പറഞ്ഞു.
മന്ത്രിമാര്‍ ഞങ്ങളുടെ ഫോണ്‍ എടുക്കുന്നില്ല. മന്ത്രിമാരോട് സംസാരിക്കുന്നത് ക്ലിന്റനോട് (മുന്‍ അമേരിക്കന്‍ പ്രസിഡണ്ട്) സംസാരിക്കുന്നത് പോലെയാണ്. മോദിയുടെ നേതൃത്വത്തില്‍ ബിജെപി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. കേന്ദ്രസര്‍ക്കാരിന് വികസനം നടപ്പാക്കാന്‍ സാധിക്കുന്നുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി വേദ് പ്രകാശിനെ സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ ക്ഷീണത്തിലാണ് കെജ്രിവാള്. കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. ഇതിനിടെയാണ് പാര്‍ട്ടിയെ ഞെട്ടിച്ച് എംഎല്‍എ തന്നെ ബിജെപിയിലെത്തിയത്. മൂന്ന് കോര്‍പ്പറേഷനുകളാണ് ദല്‍ഹിയിലുള്ളത്. മൂന്നിടത്തും ബിജെപിയാണ് ഭരണത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: