പിലാത്തറ: അറത്തിലമ്പലം റോഡിലെ കള്‍വര്‍ട്ട് പാലത്തിന്റെ കോണ്ക്രീറ്റുകള് അടര്‍ന്ന നിലയില്‍. ടാറിംഗ് അടര്‍ന്നും കുണ്ടും കുഴിയുമായും പൊട്ടിപൊളിഞ്ഞ നിലയിലാണ് റോഡ്. റോഡിലെ കള്‍വര്‍ട്ട് പാലം കോണ്‍ക്രീറ്റ് അടര്‍ന്നും കമ്പികള്‍ ദ്രവിച്ചും ജനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുകയാണ്. നരിക്കാംവള്ളി മൃഗാശുപത്രി അറത്തിലമ്പലം റോഡാണ് വര്‍ഷങ്ങളായി ഇങ്ങനെ കിടക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ റോഡ് അറ്റകുറ്റപണി നടത്തുകയോ റീടാര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഏറെക്കാലമായി ജനങ്ങള്‍ ഈ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത് ഗതാഗത നിരോധന ബോര്‍ഡ് സ്ഥാപിച്ചാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ദിനവും അനേകം യാത്രക്കാര്‍ സഞ്ചരിക്കുന്ന ഈ റോഡില്‍ രൂപപ്പെട്ട വന്‍കുഴികള്‍ നിരവധി അപകടങ്ങളാണ് വഴിയാത്രക്കാര്‍ക്ക് വരുത്തിത്തീര്‍ക്കുന്നത്. റോഡിന്റെ ശോചനീയവസ്ഥ മൂലം ഇരുചക്രവാഹനങ്ങള്‍ക്കു പോലും കടന്നുപോകാന്‍ പറ്റാത്ത നിലയാണ്. ഈ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ ഇളകിക്കിടക്കുന്ന ജില്ലികള്‍ തെറിക്കുന്നു. കാല്‍നട യാത്രക്കാര്‍ക്ക് ചിതറിയ ജില്ലികള്‍ മൂലം നിരവധി പരിക്കുകള്‍ പറ്റുന്നുണ്ട്. കൂടാതെ ഇവിടെ പൊടിശല്യവും വളരെ രൂക്ഷമാണ്. റോഡിന്റെ നിലയും ഇപ്പോള്‍ പാലത്തിന്റെ അവസ്ഥ കൂടി ദയനീയമായതോടെ ഇവിടെ ഇപ്പോള്‍ ഗതാഗതം നിയന്ത്രിക്കേണ്ടുന്ന അവസ്ഥയായി.
അറത്തിലമ്പലം, അക്ഷയ് ഗ്യാസ് ഏജന്‍സീസ് എന്നിവിടങ്ങളിലെത്താനുള്ള റോഡാണിത്. മാതമംഗലം പിലാത്തറ റോഡില്‍ നരിക്കാം വളളിയില്‍ നിന്നും ഏഴിലോട് ദേശീയപാതയിലേക്ക് എളുപ്പത്തില്‍ ബന്ധപ്പെടനുള്ള റോഡെന്ന നിലയിലും നിരവധി വാഹനങ്ങള്‍ ഇതു വഴിയാണ്കടന്നു പോകുന്നത്. ഗതാഗതം തടസ്സത്തിലായതോടെ ഈ പ്രദേശത്തെ ജനങ്ങളാകെ ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: