മട്ടന്നൂര്‍: ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായവര്‍ തൊഴിലില്ലാതെ കഷ്ടപ്പെടുമ്പോള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടും നിലവിലുള്ള ഒഴിവുകള്‍ നികത്തുവാനും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാവണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ആവശ്യപ്പെട്ടു. ബിഎംഎസ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വര്‍ക്കേഴ്സ് സംഘ് എയര്‍പ്പോര്‍ട്ട് യൂണിറ്റ് മൂന്നാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്ത് മാസമായി അധികാരത്തിലിരിക്കുന്ന ഇടത് സര്‍ക്കാര്‍ എല്ലാ മേഖലയിലും സമ്പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിച്ചു. സാധാരണക്കാരനെ ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. റേഷന്‍ വിതരണം അപ്പാടെ താളം തെറ്റിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചു വരുകയാണ്. ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഇത് സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങള്‍ സിപിഎം സംസ്ഥാന സമിതിയിലടക്കം വിമര്‍ശന വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ ദുര്‍ഭരണത്തിനെതിരെ കേരളത്തിലെ തൊഴിലാളികളും പൊതു സമൂഹവും ശക്തമായി പ്രതികരിക്കണം. കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ആദ്യ കാലത്ത് ഒരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. അതിന് കാരണം സിഐടിയു പോലുള്ള സംഘടനകള്‍ വിമാനത്താവള നിര്‍മ്മാണ കമ്പനികളില്‍ നിന്നും കങ്കാണിപ്പണം സ്വീകരിച്ച് തൊഴിലാളികളുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ബിഎംഎസ് യൂണിറ്റ് രൂപീകരിച്ച് ശക്തമായി പ്രവര്‍ത്തനം ആരംഭിച്ച് തൊഴിലാളികളുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ ക്ഷേമ പദ്ധതി ഓഫീസുകളില്‍ സിപിഎമ്മിന് താത്പര്യമുള്ളവരേയാണ് താത്ക്കാലിക തൊഴിലാളികളായി വച്ചിരിക്കുന്നത്. ഇത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ട് യൂണിറ്റ് പ്രസിഡണ്ട് കെ.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട്മാരായ പി.കൃഷ്ണന്, എം.ബാലന്, ജില്ലാ ജോയന്റ് സെക്രട്ടറി എം.വേണുഗോപാല്‍, ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി, എം.വി.ശശിധരന് എന്നിവര്‍ സംസാരിച്ചു. എം.ഡി.പുഷ്പനാഥന്‍ നായര്‍ സ്വാഗതവും ബിജു കിളിയങ്ങാട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: