തലശ്ശേരി: തലശ്ശേരി നഗരസഭ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത് ലക്ഷ്യബോധമോ ദീര്‍ഘവീക്ഷണമോ ഇല്ലാത്ത പൊള്ളയായ ബജറ്റാണെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ.വി.രത്നാകരന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 22ന് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ നജ്മാഹാഷിം അവതരിപ്പിച്ച 2017 കേരള ബജറ്റിന്മേല് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി സംസാരിച്ച സിപിഎം കൗണ്‍സിലര്‍ വാഴയില്‍ വാസു ഒരു മണിക്കൂറിലധികം സംസാരിച്ചതില്‍ ഒമ്പത് മിനിറ്റ് മാത്രമാണ് നഗരസഭാ ബജറ്റിന്റെ കാര്യം പരാമര്‍ശിച്ചത്. ബാക്കി സമയം മുഴുവന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയാനാണ് ഉപയോഗിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രത്നാകരന് സംസാരിച്ചുതുടങ്ങിയത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന മുഴുവന്‍ ജനക്ഷേമ പദ്ധതികളുംതലശ്ശേരി നഗരസഭക്ക് കൂടി അര്ഹ്ഹതപ്പെട്ടതാണെന്നും എന്നാല്‍ അത് നേടിയെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടത് നഗരസഭയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികളില്‍ ചിലത് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു കാഴ്പ്പാട്പോലും ഈ ബജറ്റില്‍ കാണാന്‍ കഴിയില്ല. നേരത്തെ പല തവണയായി കൗണ്‍സില്‍ യോഗങ്ങളില്‍ താന്‍ തന്നെ കേന്ദ്രപദ്ധതികള്‍ നേടിയെടുക്കേണ്ടതിനെ കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍ ഇതില്‍ ചില കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം തമസ്കരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭ രാഷ്ട്രീയം കളിക്കുകയാണ്. ഇതിന്റെ ഉത്തമ ഉദാഹരമാണ് 150ാം വാര്‍ഷികാഘോഷ പരിപാടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്താതിരുന്നത്. നഗരത്തിലെ ഓടകളിലൂടെ അഴുക്ക് ജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴകളിലേക്കും അതുവഴി കടലിലേക്കും ഒഴുക്കിവിടുകയാണ്. ഇത് മത്സ്യബന്ധനതൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നു. ഈ പുഴകളില്‍ നിന്നും ലഭിക്കുന്ന മത്സ്യം, മുരു, കക്ക, കല്ലുമ്മക്കായ തുടങ്ങിയവ കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനും സാധ്യത കൂടുതലാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട നഗരസഭ ഇതൊന്നും അറിഞ്ഞില്ലെന്ന് നടക്കുന്നതായാണ് ബജറ്റിലൂടെ മനസ്സിലാകുന്നത്. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന കൗണ്‍സിലര്‍മാരുടെ വാഹനം പോലും പാര്‍ക്ക് ചെയ്യാന്‍ ഇവിടെ സൗകര്യമില്ല. പിന്നെ നാട്ടുകാരുടെ പാര്‍ക്കിംഗ് ദുരിതത്തെക്കുറിച്ച് പറയേണ്ടതില്ല. ഇതിലും നഗരസഭയുടെ ശ്രദ്ധ പതിഞ്ഞതായി കാണുന്നില്ലെന്നും രത്നാകരന് കുറ്റപ്പെടുത്തി.
കഴിഞ്ഞ ബജറ്റില്‍ ഒരു വാര്‍ഡിന് 8 ലക്ഷം രൂപ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരുന്നെങ്കിലും തന്റെ വാര്‍ഡിന് ലഭിച്ചത് മൂന്നേമുക്കാല്‍ ലക്ഷം മാത്രമാണെന്ന് മറ്റൊരു ബിജെപി കൗണ്‍സിലല്‍ ഇ.കെ.ഗോപനാഥ് ചൂണ്ടിക്കാട്ടി. നഗരസഭാ പ്രസിദ്ധീകരിച്ച കരട് ബജറ്റിന്റെ കവര്‍ പേജില്‍ നഗരസഭയുടെ എംബ്ലം പോലും ഉപയോഗിച്ചിട്ടില്ലെന്നും നൂറ്റിഅമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അതുമായി ബന്ധപ്പെട്ട കാര്യം ഉള്‍പ്പെടുത്താതെ മുഖ്യമന്ത്രി പിണറായിവിജയന് പ്രസംഗിക്കുന്ന ഫോട്ടോ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് നല്ല പ്രവണതയല്ലെന്നും ഗോപിനാഥ് പറഞ്ഞു. യോഗത്തില്‍ ചെയര്മാന് സി.കെ.രമേശന് അധ്യക്ഷതവഹിച്ചു. കൗണ്സിലര്മാരായ് ബൗജത്ത് ടീച്ചര്‍, സുധീഷ്, പത്മജ, കെ.വിജേഷ്, റുബ്സീന, രേഷ്മ, എം.പി.അരവിന്ദാക്ഷന്, എം.വി.സ്മിത, പി.വി.വിജയന്, കെ.ഇ.ഗംഗാധരന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: