തളിപ്പറമ്പ്: വേനല്‍ കടുത്തതോടെ തളിപ്പറമ്പില്‍ ജലക്ഷാമം രൂക്ഷമായി ഈ മേഖലയിലെ ജനങ്ങളുടെ ഏകാശ്രയമായ ജപ്പാന് കുടിവെള്ളം ചിലര്‍ക്ക് കിട്ടാക്കനിയാകുന്നതായും പരാതിയുണ്ട്. ബസ്സ്റ്റാന്റ് പരിസരത്തുള്ളവര്‍ക്കാണ് വെള്ളം കിട്ടാതാകുന്നത്. ടൗണ്‍, പൂക്കോത്ത് തെരു, കാനത്തമ്പലം, കീഴാറ്റൂര്‍, പ്ലാത്തോട്ടം ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റി വെള്ളം നല്‍കാത്തതും ജനങ്ങള്‍ക്ക് ദുരിതമായിട്ടുണ്ട്. തൃച്ഛംബരം, പൂക്കോത്ത് നട, ഏഴാംമാല്, പുളിമ്പറമ്പ്, ചിറവക്ക്, കുപ്പം, രാജരാജേശ്വരക്ഷേത്രം തുടങ്ങിയ ഭാഗങ്ങളില്‍ ജല അതോറിറ്റി കുടിവെള്ളം യഥേഷ്ടം ലഭിക്കുമ്പോഴാണ് മറ്റുചില ഭാഗങ്ങളില്‍ ജലക്ഷാമം അനുഭവപ്പെടുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ അല്പസമയം ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ വെള്ളമെത്തുമെങ്കിലും ഇത് ആവശ്യത്തിന് തികയാറില്ല. എന്നാല്‍ ടൗണിലെ ചില ഹോട്ടല്‍ ഉടമകള്‍ക്ക് വെള്ളം യഥേഷ്ടം ലഭിക്കുന്നതായും പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് അതോറിറ്റി അധികൃതര്‍ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. നഗരപ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ വേണ്ട നടപടികളെടുക്കാന്‍ മടിക്കുകയാണ് അധികൃതര്‍. വാട്ടര്‍ അതോറിറ്റയുടെ കരിമ്പത്തെ കിണറും പമ്പ്ഹൗസും അനുബന്ധ ഉപകരണങ്ങളും ഉപേക്ഷിച്ച മട്ടിലാണ് ഇപ്പോഴുള്ളത്. ജപ്പാന് കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്തതിന് ശേഷമാണ് പമ്പ്ഹൗസുംമറ്റും അധികൃതര്‍ ഉപേക്ഷിച്ചത്. ഇപ്പോഴിവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയതായും നാട്ടുകാര്പരാതിപ്പെടുന്നു. നാല്പത് എച്ച്പിയുടെ രണ്ട് പമ്പ്സെറ്റുകളും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് തുരുമ്പെടുത്ത് നശിക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം തളിപ്പറമ്പ് പ്രദേശത്തുകാര്‍ക്ക് യഥേഷ്ടം ശുദ്ധജലം ലഭ്യമാക്കിയ പദ്ധതിയായിരുന്നു ഇത്. ഈ പദ്ധതി കാര്യക്ഷമമാക്കിയാല്‍ തളിപ്പറമ്പിലെയും പരിസര പ്രദേശങ്ങളിലെയും ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ കഴിയും. ബന്ധപ്പെട്ടവര്‍ ഇതിനായി കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: