ജില്ലയിലെ മറ്റ് മേഖലകളിലെല്ലാം രാഷ്ട്രീയ അക്രമങ്ങള്‍ വ്യാപിച്ചപ്പോഴും എല്ലാകാലത്തും അന്ധമായ രാഷ്ട്രീയ വിരോധമോ പകയോ ഇല്ലാതെ ജനങ്ങള്‍ സമാധാനപരമായി ജീവിതം നയിക്കുന്ന പ്രദേശമാണ് ജില്ലയുടെ ഭരണസിരാകേന്ദ്രമായ കണ്ണൂര്‍ നഗരവും പരിസര പ്രദേശങ്ങളും. എന്നാല്‍ കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏതാനും മാസങ്ങളായി സിപിഎം അക്രമികള്‍ ഏകപക്ഷീയമായി സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തേണ്ട നിയമപാലകര്‍ കാണിക്കുന്ന അലംഭാവം അക്രമികള്‍ക്ക് വളമാവുകയാണ്. പോലീസിന്റെ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെടുകയാണ്. പല അക്രമ കേസുകളിലും ഒരൊറ്റ പ്രതിയെ പോലും പിടികൂടാത്ത പോലീസ് നടപടി ഭരണതണലില്‍ സിപിഎം നേതൃത്വവും പോലീസും നടത്തിക്കൊണ്ടിരിക്കുന്ന ഒത്തുകളിയാണ് വ്യക്തമാവുന്നത്.
സിപിഎം ഭരണത്തില്‍ കണ്ണൂരിലെ ഡിവൈഎസ്പിയുള്പ്പെടെയുളള ചില പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎം പാര്‍ട്ടി ഓഫീസിലെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂരിലെ പോലീസിന്റെ നടപടികള്‍. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കാനും സിപിഎം ക്രിമിനലുകളുടെ അക്രമം കണ്ടില്ലെന്ന് നടിച്ച് അവരെ രക്ഷപ്പെടുത്താനുമുളള ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ പോലീസ് ആസ്ഥാനത്തിനടുത്ത് എസ്ഐ ഉള്‍പ്പെടുന്ന പോലീസ് സംഘത്തെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്പോലും സിപിഎം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം നടത്തിയ നിരവധി അക്രമ കേസുകളിലാണ് പോലീസ് പ്രതികളെ പിടികൂടാത്തത്. അമ്പാടിമുക്കില്‍ 2016 മെയ് മാസം രാംകുമാര്‍ എന്ന ബിജെപി പ്രവര്ത്തകന് അക്രമിക്കപ്പെട്ട സംഭവം. കഴിഞ്ഞ സെപ്തംബര്‍ മാസം യാതൊരു പ്രകോപനവുമില്ലാതെ ശരത്ത് എന്ന ബിജെപി പ്രവര്‍ത്തകനെ പളളിക്കുന്നില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം നവംബര്‍ മാസം വളപട്ടണം പോലീസ് സ്റ്റേഷന് പരിധിയില്‍ ആര്‍എസ്എസ് ശാഖാ കാര്യവാഹ് ബിനോയ് ബെന്നറ്റിന് നേരെ നടന്ന അക്രമം, ആര്‍എസ്എസ് ക്യാമ്പ് നടത്താന്‍ അനുമതി നല്‍കിയതിന്റെ പേരില്‍ വളപട്ടണത്തെ സ്കൂളിനു നേരെ നടന്ന അക്രമം, ജനുവരിയില്‍ ബിജിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവം, കണ്ണൂര്‍ താണയില്‍ വെച്ച് ബിജെപി പ്രവര്ത്തകന് വിജിത്തിന് നേരെ നടന്ന അക്രമം,
കൊറ്റാളിക്കാവില് പാല്പ്പൂജക്കിടെ ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ട സംഭവം, ഏറ്റവും ഒടുവില്‍ ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സുശീലിനെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം തുടങ്ങി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ട കേസുകളിലെല്ലാം മുഴുവന്‍ അക്രമികളെയും തിരിച്ചറിഞ്ഞിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാതെ പോലീസ് അറച്ചുനില്ക്കുകയാണ്. ആരേയാണ് പോലീസ് ഭയപ്പെടുന്നതെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നത് സ്വാഭാവികം.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ അനുഗ്രഹാശിസ്സുകളോടെ നഗരത്തിലേയും പ്രാന്ത പ്രദേശങ്ങളിലും രൂപം കൊണ്ട ഗുണ്ടാസംഘങ്ങളാണ് നാടിനെ തകര്‍ക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കും കൊലപാതക ശ്രമങ്ങള്‍ക്കും പിന്നിലെന്ന ആരോപണം ശക്തമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ഇത്തരം അക്രമികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ജില്ലയുടെ മറ്റ് പ്രദേശങ്ങള്‍ പോലെ കണ്ണൂര്‍ നഗരവും അശാന്തിയുടെ പിടിയിലകപ്പെടലാവും ഫലം. ഇതിന് ഉത്തരവാദി ക്രമസമാധാനപാലനത്തിന് ചുക്കാന്‍ പിടിക്കേണ്ട പോലീസ് മാത്രമായിരിക്കും. കണ്ണൂര്‍ നഗരത്തില്‍ ഏതൊരാള്‍ക്കും സമാധാനത്തോടെ ജീവിക്കുന്നതിനും നിര്‍ഭയമായി സഞ്ചരിക്കുന്നതിനും സാഹചര്യം സൃഷ്ടിക്കണം. സമാധാനഭംഗം വരുത്തുന്ന മാര്‍ക്സിസ്റ്റ്കളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണം. പോലീസ് നിക്ഷ്പക്ഷമായി പെരുമാറണം.
ഇത്രയും തുടര്‍ അക്രമങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങളിലെ പ്രതികളെ പിടികൂടാതിരിക്കുകയും ചെയ്തിട്ടും തിരിച്ചടികള്‍ ഇല്ലാതിരുന്നത് സംഘപരിവാര്‍ നേതൃത്വം സമാധാനം ആഗ്രഹിക്കുകയും ആത്മസംയമനം പാലിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിനാലാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നത് നല്ലതാവും. സംഘപരിവാര്‍ സംഘടനകളുടെ പ്രതികരണമില്ലായ്മയെ ബലഹീനതയായി കാണാന്‍ പോലീസ് തയ്യാറായാല്‍, അണമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് പറഞ്ഞതുപോലെ, നിയമം നടപ്പിലാക്കേണ്ട പോലീസ് അവരുടെ പക്ഷപാതിത്വം തുടര്‍ന്നാല്‍, പൗരന്മാര് നിയമം കയ്യിലെടുത്താല്‍, ആര്‍ക്കും ആരേയും കുറ്റം പറയാനാവാത്ത സ്ഥിതിയുണ്ടാവും. പിന്നീടുണ്ടാകുന്ന എല്ലാ സംഭവങ്ങള്‍ക്കും ഉത്തരവാദികള്‍ ഇവിടുത്തെ പോലീസായിരിക്കുമെന്ന് ഓര്‍ക്കുന്നത് കണ്ണൂരിലെ ഡിവൈഎസ്പിയും പോലീസ് ഉദ്യേഗസ്ഥരും ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നേ കണ്ണൂരാന്‍ പറയാനുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: