എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ നിങ്ങളോടുള്ള കൃതജ്ഞതയും വ്യക്തമാക്കാനാഗ്രഹിക്കുന്നു. കഴിഞ്ഞ ചില മാസങ്ങളായി നമ്മുടെ രാജ്യത്ത് ജനങ്ങള്‍ ഡിജിറ്റല്‍ പേയ്മെന്റ് എന്ന വിപ്ലവത്തില്‍ പങ്കുചേരുകയാണ്. രൂപ കൈയിലില്ലാതെ എങ്ങനെ പണം കൈമാറാം എന്ന കാര്യത്തില്‍ ജിജ്ഞാസയുമേറുന്നുണ്ട്. ദരിദ്രരില്‍ ദരിദ്രരായവര്‍ പോലും അതു പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. സാവധാനം ജനങ്ങള്‍ കറന്‍സി കൈയിലില്ലാതെ ഇടപാടുകള്‍ നടത്തുന്നതിലേക്കു നീങ്ങുകയാണ്. നോട്ടു റദ്ദാക്കല്‍ പരിപാടിക്കുശേഷം ഡിജിറ്റല്‍ പേയ്മെന്റിന്റെ പല പല രീതികള്‍ ഉണ്ടായിരിക്കുന്നു. ഭീം ആപ് തുടങ്ങിയിട്ട് രണ്ട് രണ്ടര മാസമേ ആയിട്ടുള്ളൂ. എന്നാല്‍ ഇതിനകം ഉദ്ദേശം ഒന്നരക്കോടി ജനങ്ങള്‍ ഇത് ഡൗണ്‍ ലോഡു ചെയ്തിരിക്കുന്നു.
കള്ളപ്പണം, അഴിമതി എന്നിവയ്ക്കെതിരെയുള്ള പോരാട്ടം നമുക്കു മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങള്‍ക്ക് ഈ വര്‍ഷത്തില്‍ രണ്ടായിരത്തഞ്ഞൂറു കോടി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ തീരുമാനമെടുക്കാനാകുമോ? ബജറ്റിലത് പ്രഖ്യാപിച്ചിരിക്കയാണ്. നൂറ്റിയിരുപത്തിഞ്ചുകോടി ജനങ്ങള്‍, അവരാഗ്രഹിച്ചാല്‍ ഒരു വര്‍ഷം ഇതിനായി കാത്തിരിക്കേണ്ടതില്ല. ആറുമാസം കൊണ്ട് ചെയ്യാവുന്നതേയുള്ളൂ.
രണ്ടായിരത്തഞ്ഞൂറു കോടി ഇടപാടുകള്‍… സ്കൂളില്‍ ഫീസടയ്ക്കുമ്പോള്‍ നോട്ടു കൊടുക്കാതെ ഡിജിറ്റലായി അടയ്ക്കുക, ട്രയിനില്‍ യാത്ര പോകുമ്പോള്‍, വിമാനത്തില്‍ യാത്ര പോകുമ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റ് നടത്തിയാല്‍, മരുന്നുവാങ്ങുമ്പോഴും ഡിജിറ്റല്‍ പേയ്മെന്റ് നടത്തിയാല്‍ അതു സാധിക്കും. വിലക്കുറവില്‍ അരിയും ഗോതമ്പുമൊക്കെ വില്‍ക്കുന്ന കടയിലും ഡിജിറ്റല്‍ പെയ്മെന്റിനുള്ള ഏര്‍പ്പാടുണ്ടാക്കാം. ദൈനംദിന ജീവിതത്തിലും നമുക്ക് ഇതാകാം. ഇതിലൂടെ നിങ്ങള്‍ സങ്കല്പിക്കാനാകാത്തവിധം വലിയ സേവനമാണ് രാജ്യത്തിനു ചെയ്യുന്നത്. കള്ളപ്പണം, അഴിമതി എന്നിവയ്ക്കെതിരെയുള്ള പോരാട്ടത്തിലെ വീരസൈനികരാകും നിങ്ങള്‍.
ജനങ്ങള്‍ക്ക് ഇത് പഠിപ്പിച്ചുകൊടുക്കാനും ജനങ്ങളില്‍ അവബോധമുണര്‍ത്താനും പല ഡിജിധന്‍ മേളകളും നടന്നു. രാജ്യമെങ്ങുമായി 100 പരിപാടികള്‍ നടത്താനാണു പദ്ധതി. 80-85 പരിപാടികള്‍ നടന്നു കഴിഞ്ഞു. അതില്‍ സമ്മാനപദ്ധതികളുമുണ്ടായിരുന്നു. ഉദ്ദേശം പന്ത്രണ്ടരലക്ഷം ആളുകള്‍ ഉപഭോക്താക്കള്‍ക്കുള്ള സമ്മാനങ്ങള്‍ നേടി. എഴുപതിനായിരം പേര് വ്യാപാരികള്‍ക്കുള്ള സമ്മാനങ്ങള്‍ നേടി. എല്ലാവരും ഈ രീതിയുമായി മുന്നോട്ടു പോകാന്‍ നിശ്ചയിച്ചിരിക്കയുമാണ്. ഏപ്രില്‍ 14 ഡോ.ബാബാസാഹബ് അംബേദ്കറുടെ ജയന്തിയാണ്.
വളരെ നേരത്തേ തന്നെ നിശ്ചയിച്ചതുപോലെ ഏപ്രില്‍ 14 ന് ഡോ.ബാബാസാഹബിന്റെ ജയന്തിയുടെ അവസരത്തില്‍ ഈ ഡിജിധന്‍-മേള അവസാനിക്കാന്‍ പോകയാണ്. നൂറു ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു വലിയ പരിപാടി നടത്തുന്നുണ്ട്. മെഗാ നറുക്കെടുപ്പിനുള്ള ഏര്‍പ്പാടുമുണ്ട്. ബാബാ സാഹബ് അംബേദ്കറുടെ ജയന്തിദിനത്തിലേക്ക് ഇനി അവശേഷിക്കുന്ന നാളുകളില്‍ നമുക്ക് ഭീം ആപ് പ്രചരിപ്പിക്കാം. നോട്ടുപയോഗിച്ചുള്ള കൊടുക്കല്‍ വാങ്ങല്‍ കുറയ്ക്കാന്‍ നമ്മുടേതായ പങ്കു വഹിക്കൂ.
എല്ലാ പ്രാവശ്യവും മന് കി ബാത്തിന് ആളുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരായുമ്പോള്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. എങ്കിലും ശുചിത്വത്തിന്റെ കാര്യത്തില്‍ എല്ലാ പ്രാവശ്യവും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.
ഡെറാഡൂണില്‍ നിന്ന് ഗായത്രി എന്നു പേരുള്ള പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഫോണ്‍ ചെയ്ത് ഈ സന്ദേശമെത്തിച്ചു:
‘ആദരണീയനായ പ്രധാനമന്ത്രിജീ, പ്രണാമം. ഈ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചതില്‍ ആദ്യമായി അേങ്ങക്ക് അനേകം ആശംസകള്‍. എനിക്ക് അങ്ങയോട് എന്റെ മന്‍കി ബാത് പറയണമെന്നുണ്ട്. ശുചിത്വം എത്രത്തോളം ആവശ്യമാണെന്ന് ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നാണ് എനിക്കു പറയാനുള്ളത്. ഞാന്‍ ദിവസേന ഒരു നദി കടന്നാണ് പോകുന്നത്. അതില്‍ ആളുകള്‍ വളരെയേറെ ചപ്പുചവറുകള്‍ ഇടുന്നു, നദിയെ മലിനമാക്കുന്നു. ആ നദി രിസ്പനാ പാലത്തിനടിയിലൂടെ എന്റെ വീടോളം എത്തുന്നതാണ്. ഈ നദിക്കുവേണ്ടി ഞങ്ങള്‍ ചേരികളില്‍ പോയി റാലി നടത്തുകയുണ്ടായി. ആളുകളോടു പറയുകയുമുണ്ടായി. എങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. അങ്ങയുടെ ഒരു ടീമിനെ അയച്ച്, അല്ലെങ്കില്‍ പത്രദ്വാരാ ഈ കാര്യം ആളുകളിലെത്തിക്കണമെന്ന് അങ്ങയോട് അഭ്യര്‍ഥിക്കുന്നു.’
പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് നദി മലിനമാകുന്നതില്‍ എത്ര വേദനയാണ്. ആ നദിയില്‍ ചപ്പുചവറുകള്‍ കണ്ട് കുട്ടിക്ക് എത്ര ദേഷ്യം വരുന്നു. ഇതൊരു നല്ല ലക്ഷണമായി ഞാന്‍ കാണുന്നു. ഞാനാഗ്രഹിക്കുന്നത് നൂറ്റിയിരുപത്തിയഞ്ചുകോടി ആളുകള്‍ക്കും മാലിന്യം കണ്ടാല്‍ രോഷമുണ്ടാകണമെന്നാണ്. ഒരിക്കല്‍ ദേഷ്യംവന്നാല്‍, അനിഷ്ടം തോന്നിയാല്‍, അതിനോടു രോഷമുണ്ടാകും… നാമും മാലിന്യത്തിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങും. ഗായത്രി അവളുടെ രോഷം പ്രകടമാക്കുകയും ചെയ്യുന്നു. എനിക്ക് അഭിപ്രായമെത്തിച്ചുതരുകയും ചെയ്യുന്നു. അതോടൊപ്പം കുട്ടി വളരെ പരിശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. ശുചിത്വ മുന്നേറ്റം ആരംഭിച്ചതു മുതല്‍ രാജ്യത്ത് പുതിയ ഉണര്വ്വുണ്ടായിട്ടുണ്ട്. അതൊരു ജനമുന്നേറ്റമായി മാറിയിട്ടുണ്ട്. മാലിന്യത്തോട് വെറുപ്പും വര്‍ധിച്ചുവരുന്നു.
ഉണര്‍വ്വുണ്ടാകട്ടെ, സജീവമായ പങ്കാളിത്തമുണ്ടാകട്ടെ, ജനമുന്നേറ്റമാകട്ടെ… അതിന് അതിന്റെതായ പ്രാധാന്യമുണ്ട്. എന്നാല്‍ ശുചിത്വമെന്നത് ജനമുന്നേറ്റമെന്നതിനേക്കാള്‍ ശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ജനമുന്നേറ്റം ശീലം മാറ്റാനുള്ളതാണ്. ഇത് ശുചിത്വമെന്ന ശീലമുണ്ടാക്കാനുള്ളതാണ്. ഇത് എല്ലാവരും ചേര്‍ന്ന് സാധിക്കേണ്ടതാണ്. ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും ചെയ്യണം. രാജ്യത്തെ പുതിയ തലമുറയില്‍, കുട്ടികളില്‍, വിദ്യാര്‍ഥികളില്‍, യുവാക്കളില്‍ ഉണ്ടായിട്ടുള്ള ഉണര്‍വ് ഒരു നല്ല പരിണതിയുടെ സൂചനയാണു തരുന്നത്. ഇന്നത്തെ എന്റെ ഈ മന്‍കി ബാത്തില്‍ ഗായത്രി പറഞ്ഞ കാര്യം കേള്‍ക്കുന്നവരോടെല്ലാം എനിക്കു പറയാനുള്ളത് ഗായത്രിയുടെ സന്ദേശം നമുക്കെല്ലാവര്‍ക്കുമുള്ള സന്ദേശമാകണമെന്നാണ്.
ഞാന്‍ മന് കി ബാത് ആരംഭിച്ചതുമുതല്‍ ഒരു കാര്യത്തെക്കുറിച്ച് എനിക്ക് പല അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്, അത് ആഹാരം പാഴാക്കുന്നുതു സംബന്ധിച്ചാണ്. നാം കുടുംബത്തിലും ഒരുമിച്ച് കൂട്ടമായി ആഹാരം കഴിക്കുന്ന വേളകളിലും ആവശ്യത്തിലധികം ആഹാരം പ്ലേറ്റിലെടുക്കുന്നു എന്നു നമുക്കറിയാം. കാണുന്ന സാധനങ്ങളെല്ലാം പ്ലേറ്റില്‍ നിറയ്ക്കുന്നു, മുഴുവന്‍ കഴിക്കാന്‍ സാധിക്കുന്നുമില്ല. പ്ലേറ്റില്‍ നിറയ്ക്കുന്നതില്‍ പകുതിയേ വയറ്റില്‍ നിറയ്ക്കുന്നുള്ളൂ, ബാക്കി അവിടെ ഉപേക്ഷിച്ചു പോകുന്നു. നിങ്ങളുപേക്ഷിക്കുന്ന ഈ മിച്ചാഹാരം എത്ര അമൂല്യമാണെന്നു നിങ്ങളോര്‍ക്കുന്നുണ്ടോ? ഇങ്ങനെ മിച്ചം ഉപേക്ഷിക്കാതിരുന്നാല്‍ അത് എത്ര ദരിദ്രരുടെ വയറുനിറയ്ക്കാനുള്ളതുണ്ടാകുമെന്നു ചിന്തിച്ചിട്ടുണ്ടോ? ഇത് ആരെങ്കിലും പറഞ്ഞു തരേണ്ട വിഷയമല്ല. നമ്മുടെ വീടുകളില്‍ കുട്ടികള്‍ക്ക് അമ്മമാര്‍ വിളമ്പുമ്പോള്‍ പറയാറുണ്ട് മോനേ അല്ലെങ്കില്‍ മോളേ, വേണ്ടിടത്തോളമേ എടുക്കാവൂ. എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടായാലും ഇക്കാര്യത്തില്‍ കാട്ടുന്ന ഉദാസീനത സമൂഹദ്രോഹമാണ്.
ദരിദ്രരോടുള്ള അനീതിയാണ്. രണ്ടാമത്, ഇതിലൂടെ അല്പം ലാഭിക്കാനായാല്‍ അത് കുടുംബത്തിനും സാമ്പത്തികമായി ലാഭമാണ്. സമൂഹത്തിനുവേണ്ടി ചിന്തിക്കുന്നത് നല്ല കാര്യമാണ്; പക്ഷേ, ഇത് കുടുംബത്തിനും ലാഭമുണ്ടാക്കുന്നതാണ്. ഇക്കാര്യത്തില്‍ ഞാന്‍ നിര്‍ബന്ധിക്കയല്ല, എങ്കിലും ഉണര്‍വ്വ് കൂടുതലുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എനിക്ക് ഇതുമായി ബന്ധപ്പെട്ട് മഹത്തായ കാര്യം ചെയ്യുന്ന യുവാക്കളെ അറിയാം. അവര്‍ ഇതിനായി മൊബൈല്‍ ആപ് ഉണ്ടാക്കിയിരിക്കുന്നു. എവിടെയെങ്കിലും ഇങ്ങനെ മിച്ചാഹാരമുണ്ടെന്നറിഞ്ഞാല്‍ ആളുകള്‍ വിളിക്കുകയും, ആ ആഹാരം സംഭരിച്ച് അത് നല്ലരീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ അധ്വാനം നടത്തുന്നത് നമ്മുടെ നാട്ടിലെ യുവാക്കള്‍ തന്നെയാണ്. ഹിന്ദുസ്ഥാനിലെ എല്ലാ സംസ്ഥാനങ്ങളിലും എവിടെയെങ്കിലുമൊക്കെ നമുക്ക് ഇതുപോലുള്ള ആളുകളെ കാണാം.
അവരുടെ ജീവിതവും ആഹാരം മിച്ചമുപേക്ഷിക്കാതിരിക്കാന്‍ നമുക്ക് പ്രേരണയേകുന്നതാകാം. കഴിക്കാവുന്നത്രയേ വിളമ്പാവൂ.
നോക്കൂ മാറ്റത്തിന്റെ മാര്‍ഗ്ഗമിതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ എപ്പോഴും പറയും – വയറും കുറച്ച് കാലി വയ്ക്കൂ, പ്ലേറ്റും കുറച്ച് കാലി വയ്ക്കൂ. ആരോഗ്യത്തിന്റെ കാര്യം പറയുമ്പോള്‍ ഏപ്രില്‍ 7 ഓര്‍ക്കണം. ലോകാരോഗ്യദിനമാണ്. ഐക്യരാഷ്ട്രസഭ 2030 ആകുമ്പോഴേക്കും യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ്, അതായത് എല്ലാവര്ക്കും ആരോഗ്യമെന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. ഇപ്രാവശ്യം ഐക്യരാഷ്ട്രസഭ ഏപ്രില്‍ 7 ലെ ലോകാരോഗ്യദിനത്തില്‍ ഡിപ്രഷന് എന്ന വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നമുക്കും ഡിപ്രഷനെന്ന വാക്കു പരിചയമുണ്ട്, എന്നാല്‍ വാക്കിന്റെ അര്‍ഥമെടുത്താല്‍ ചിലര്‍ ഇതിനെ വിഷാദരോഗമെന്നു പറയുന്നു. ഒരു അനുമാനപ്രകാരം ലോകത്തില്‍ 35 കോടിയിലധികം ആളുകള്‍ വിഷാദരോഗത്തിനടിമകളാണ്. നമ്മുടെ അയല്പക്കങ്ങളിലും ഇങ്ങനെയുള്ളവരുണ്ടെന്നു നാം മനസ്സിലാക്കുന്നില്ല എന്നതാണ് ഇതിലെ ബുദ്ധിമുട്ട്. പലരും ഇതെക്കുറിച്ചു തുറന്നു സംസാരിക്കാന്‍ മടിക്കുന്നു. സ്വയം വിഷാദരോഗം അനുഭവിക്കുന്നവരും ഒന്നും പറയുന്നില്ല, കാരണം അവര്ക്കല്പം സങ്കോചം തോന്നുന്നു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: