തൃശൂര്‍: 579.57 കോടി രൂപയുടെ ബജറ്റിന് കേരള കാര്‍ഷിക സര്‍വകലാശാലാ ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്കി. 69.3 കോടി രൂപ പദ്ധതിച്ചെലവുകള്‍ക്കും 415.7 കോടി രൂപ പദ്ധതിയേതരച്ചെലവുകള്ക്കും മറ്റു ചെലവുകള്‍ക്ക് 94.57 കോടിയും മാറ്റിവച്ചിട്ടുണ്ട്.
സര്‍വകലാശാലാ പ്രോ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ വെള്ളാനിക്കര സര്‍വകലാശാലാ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ സമിതിയംഗം അഡ്വ.കെ.രാജന് എം എല്‍ എ ആണ് ബജറ്റ് അവതരിപ്പിച്ചത്.
വിവിധ കാര്‍ഷിക വിളകളുടെ തദ്ദേശീയ ഇനങ്ങള്ശേഖരിച്ച് സംരക്ഷിക്കാനായി സസ്യ ജനിതക സംരക്ഷണ കേന്ദ്രം സ്ഥാപിക്കും. വെള്ളാനിക്കരയിലെ റേഡിയോ ട്രേസര്‍ ലാബറട്ടറി സെന്‍ട്രല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയുടെ പദവിയിലേക്ക് ഉയര്‍ത്തും. പടന്നക്കാടും വെള്ളാനിക്കരയിലുമുള്ള കീടനാശിനി അവശിഷ്ട ലബോറട്ടറികള്‍ പ്രവര്‍ത്തന സജ്ജാമാക്കാന്‍ 90 ലക്ഷം രൂപ മാറ്റിവച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കഴിവുള്ളതും 95 മുതല്‍ 100 ദിവസം കൊണ്ട് മൂപ്പെത്തുന്നതുമായ ഒരു നെല്ലിനം ഉള്‍പ്പെടെ വരള്‍ച്ചാ പ്രതിരോധ ശക്തിയും ഉപ്പുരസ പ്രതിരോധ ശക്തിയും ഉള്ള നെല്ലിനങ്ങളും മറ്റു വിളകളിലെ പുതിയ ഇനങ്ങളും ഈ വര്‍ഷം പുറത്തിറക്കും.
പ്ലാവുകളുടെ ജനിതകസമ്പത്ത് ലോകത്തിനു ബോധ്യപ്പെടുത്താനായി അന്താരാഷ്ട്ര ജാക് ഫെസ്റ്റ് സംഘടിപ്പിക്കും. മാലിന്യനിര്‍മാര്‍ജ്ജനത്തിന് സര്‍വകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ക്ക് കൂടൂതല്‍ പ്രചാരം നല്‍കാനും വരള്‍ച്ച പ്രതിരോധത്തിനുതകുന്ന മിത്രബാക്ടീരിയ കര്ഷകരിലേക്കെത്തിക്കാനും പൊടിരൂപത്തില്‍ മാത്രം ലഭ്യമായ ജീവാണുവളങ്ങളും ജൈവ കുമിള്‍-കീട നാശിനികളും ദ്രാവക രൂപത്തിലും ഗുളിക രൂപത്തിലും തയ്യാറാക്കി പ്രചരിപ്പിക്കാനുമുള്ള പദ്ധതികള്‍ ബജറ്റിലുണ്ട്.
വിജ്ഞാനം കര്‍ഷകരിലേക്ക് എന്ന ആശയം മുന്‍ നിര്‍ത്തി അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനവും, പൗരാണികവും ആധുനികവുമായ കൃഷി അറിവുകളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കാനായി കര്‍ഷകശാസ്ത്ര കോണ്‍ഗ്രസ്സും സംഘടിപ്പിക്കും.
മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ സ്ഥിരം പ്രദര്‍ശന യൂണിറ്റും ജൈവ ഇക്കോ പാര്‍ക്കും സ്ഥാപിക്കുകയും സെന്‍ട്രല്‍ ടെക്നോളജി മ്യൂസിയം വിപുലീകരിക്കുകയും ചെയ്യും. ഹരിതകേരളം പദ്ധതിയുടെ നടത്തിപ്പിന് തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാനായി സുസ്ഥിര സമൃദ്ധി എന്ന കണ്‍സള്‍ട്ടിംഗ് സേവനം ആരംഭിക്കും. ഈ ഗവര്ണന്സ് മേഖലയില്‍ ആരംഭിച്ചിട്ടുള്ള പദ്ധതികള്‍ വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാന്‍ 200 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.
രജിസ്ട്രാര്‍ ഡോ.എസ്.ലീനകുമാരി, ഭരണ സമിതിയംഗങ്ങളായ അജി ഫ്രാന്‍സിസ്, ഡോ.ജോസ് ജോസഫ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ബി.ഡി.ദേവസി എം എല്‍ എ, ഡോ.ജിജു പി അലക്സ്, ഡോ.എ. അനില്‍ കുമാര്‍, ഡോ.എ.പ്രേമ, വി.എസ്, സത്യശീലന്, എന്‍ എല്‍ ശിവകുമാര്‍, രാജീവ് നെല്ലികുന്നേല്, തൗസീന, ഡോ എസ് ദേവനേശന്‍, വര്‍ഗീസ് ഒല്ലൂക്കാരന്‍, സി.എച്ച്. മുത്തു, എ.കെ.സുരേന്ദ്രന് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: